വായ്പയെടുക്കുന്ന സമയത്ത് ക്രെഡിറ്റ് റിസ്‌ക് കുറയ്ക്കാനായി ബാങ്കുകള്‍ സാധാരണയായി വ്യക്തിഗത ജാമ്യക്കാരെ ആവശ്യപ്പെടാറുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി മികച്ചതല്ലാതിരിക്കുമ്പോഴും അപേക്ഷകന്റെ ക്രെഡിറ്റ് ലിമിറ്റിനേക്കാള്‍ വായ്പ ആവശ്യപ്പെടുമ്പോഴും ബാങ്ക് വായ്പയ്ക്ക് വ്യക്തിഗത ജാമ്യം ആവശ്യപ്പെടാറുണ്ട്. സുഹൃത്തുക്കളും അടുപ്പക്കാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ജാമ്യം നില്‍ക്കുന്നവരാണെങ്കില്‍ വലിയ റിസ്‌കിലേക്കാണ് എടുത്തു ചാടാന്‍ പോകുന്നതെന്ന് ഓര്‍മ വേണം.
മിക്കവരും വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. ഈ ബന്ധം നിലനിർത്തി കൊണ്ടു തന്നെ വായ്പ തിരിച്ചടയക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വിശകലനം ചെയ്യണം. ഇതോടൊപ്പം ജാമ്യക്കാരന്റെ ക്രെഡിറ്റ് ചരിത്രം വിശകലനം ചെയ്ത് മാത്രമെ ജാമ്യം നിൽക്കാൻ പാടുള്ളൂ. വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നത് വഴിയുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ജാമ്യത്തിന്റെ പ്രധാന്യം
വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ആരോഗ്യം, ജോലി സ്ഥിരത എന്നിവ കൂടി പരിശോധിച്ചാണ് വായ്പ നൽകുന്നത്. കട്ട് ഓഫ് പ്രായത്തിന് അടുത്തെത്തിയ വ്യക്തിക്ക് വായ്പ നൽകുമ്പോൾ വ്യക്തിഗത ജാമ്യം ആവശ്യമുണ്ട്. ക്രെഡിറ്റ് സ്കോർ 650ന് താഴെയുള്ള വ്യക്തി വായപ്യ്ക്ക് അപേക്ഷിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്.
വായ്പ കരാറിൽ സാക്ഷിയായിട്ടല്ല ജാമ്യക്കാരനെ ഉൾപ്പെടുത്തുന്നത്. മറിച്ച വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കുന്ന പക്ഷം വായ്പ തിരിച്ചടവിന്റെ ഉത്തരവാദിത്വം ജാമ്യക്കാരൻ ഏറ്റെടുക്കും എന്നതാണ് വ്യവസ്ഥ. ജാമ്യക്കാരനാവുന്ന വ്യക്തിയുടെ സാമ്പത്തിക രേഖകൾ പരിശോധിച്ച് തിരിച്ചടവ് ശേഷം ഉറപ്പാക്കിയ. ശേഷം മാത്രമെ ജാമ്യക്കാരനാക്കുകയുള്ളൂ.
കടം തിരിച്ചടയ്ക്കാനുള്ള ബാധ്യത
വായ്പയ്ക്ക് ജാമ്യക്കാരനാകുന്നതോടെയുള്ള ഏറ്റവും വലിയ റിസ്‌ക് കടം തിരിച്ചടയ്ക്കാനുള്ള ബാധ്യത തന്നെയാണ്. വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കുമ്പോള്‍ മുഴുവന്‍ പലിശയും പിഴ പലിശയും ബാക്കി അടയ്ക്കാനുള്ള തുകയും തിരിച്ചടയ്‌ക്കേണ്ടത് ജാമ്യക്കാരന്റെ ബാധ്യതയാണ്. നിയമപ്രകാരം വായ്പക്കാരന് തുല്യമാണ് ജാമ്യക്കാരന്റെ ബാധ്യതയും.
വായ്പക്കാരനെതിരെ ജപ്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ജാമ്യക്കാരന്‍ ബാധ്യസ്ഥനാണ്. ഇതോടൊപ്പം ജാമ്യക്കാരന് വായ്പയ്ക്ക് മുകളിലുള്ള ജാമ്യം ഏകപക്ഷീയമായി പിന്‍വലിക്കാന്‍ സാധിക്കില്ല. തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ജാമ്യം റദ്ദാകുന്നത്.
വായ്പ തിരിച്ചടയ്ക്കാത്തതിനുള്ള നിയമ നടപടി
വായ്പ തിരിച്ചടവ് മുടക്കിയാല്‍ വായ്പ എടുത്ത വ്യക്തിക്ക് എതിരായ നിയമ നടപടികള്‍ക്ക് തുല്യമായ നിയമ നടപടികള്‍ ജാമ്യക്കാരനും നേരിടണം. ജപ്തി നടപടികള്‍ക്കായി കോടതിയില്‍ ജാമ്യക്കാരനെതിരെ ബാങ്ക് പരാതി നല്‍കിയേക്കാം. ഇതുപ്രകാരം ജാമ്യക്കാരന്റെ പേരിലുള്ള സ്വത്തുക്കൾ വിനിയോഗിക്കുന്നത് തടയുന്നതിനുള്ള ഇടക്കാല ഇത്തരവ് ബാങ്കിന് കോടതിയിൽ നിന്ന് ലഭിക്കും.
ഇത്തരം നിയമ നടപടികളുടെ ചെലവും ബാധ്യതയും ജാമ്യക്കാരൻ നൽകണം. ഇതിനാൽ തന്നെ ജാമ്യം നിൽക്കുന്നതിന് മുൻപ് ഇത്തരം ചെലവുകൾക്കും ജാമ്യക്കാരന് നഷ്ട പരിഹാരം നൽകാനും വായ്പക്കാരൻ തയ്യാറാകുമോ എന്ന് പരിശോധിക്കണം.
ഭാവി വായ്പയെ ബാധിക്കൽ
ജാമ്യം എന്നാൽ വായ്പ എടുത്തതിന് തുല്യമായ ബാധ്യതയുണ്ടെന്ന് വ്യക്തമായല്ലോ. ഇതിനാൽ ജാമ്യം നിൽക്കുന്നത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. ഇത് ഭാവിയിൽ വായ്പകളെടുക്കുന്നതിനെ ബാധിക്കും. വായ്പ യോഗ്യതയെയും ക്രെഡിറ്റ് സ്കോറിനെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ സ്വന്തം വായ്പകളിൽ നിരസിക്കപ്പെടുകയോ ഉയർന്ന പലിശ ഈടാക്കുന്നതിന് കാരണമാവുകയോ ചെയ്യാം.
വായ്പക്കാരൻ തിരിച്ചടവിൽ വീഴ്ച വരുത്തുമ്പോൾ കാര്യങ്ങൾ വഷളാകും. ജാമ്യക്കാരനായ വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ജാമ്യം നിന്ന വായ്പയിൽ അടച്ചു തീർക്കാനുള്ള തുക പരിഗണിച്ച് മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ. ഇതിനാൽ സ്വന്തം വായ്പ ആവശ്യകത മനസിലാക്കി മാത്രമെ ജാമ്യം നിൽക്കാൻ പാടുള്ളൂ.