സ്വന്തം ശമ്പളവും ചെലവുകളും കിഴിച്ച് എങ്ങനെ നല്ലൊരു സമ്പാദ്യം ഉണ്ടാക്കും എന്നതിനെ പറ്റി എത്തുംപിടിയും കിട്ടാത്തവരാകും പലരും. എന്നാൽ ശമ്പളത്തിന്റെ ചെറിയൊരു ഭാഗം സ്ഥിരമായി നീക്കിവെയ്ക്കുന്നവർക്ക് വിരമിക്കൽ സമയത്തേക്ക് കോടികൾ സമ്പാദിക്കാനാകും.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ആരോഗ്യ ചെലവുകൾ എന്നിവയ്ക്ക് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന തുക എന്ന തരത്തിൽ പ്രയോജനപ്പെടുകയും ചെയ്യും. അതിശയകരമായി തോന്നുമെങ്കിലും ശമ്പളക്കാരനായ വ്യക്തിക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട (ഇപിഎഫ്) സ്‌കീം വഴി ഈ നേട്ടം എളുപ്പത്തിൽ സ്വന്തമാക്കാം.
സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ കാലത്തേക്കുള്ള പണം കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം വഴി നല്ലൊരു തുക ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സമ്പാദിക്കാന്‍ സാധിക്കും. ഇതിന്റെ വിശദാംശങ്ങളും കണക്ക് കൂട്ടലുകളുമാണ് ഈ ലേഖനത്തിൽ.
ഇപിഎഫ്
തൊഴിലാളികൾക്ക് വിരമിക്കൽ കാല നിധി ഉണ്ടാക്കാനുള്ള മികച്ച അവസരമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം മാസത്തില്‍ ഇപിഎഫ് വിഹിതമായി തൊഴിലാളി അടയ്ക്കണം. ഇതേ തുക തൊഴിലുടമയും ജീവനക്കാരന്റെ പേരില്‍ ഇപിഎഫ് വിഹിതമായി നല്‍കണം.

തുക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം തുക എംപ്ലോയീസ് പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക.
പലിശ നിരക്ക്
നിലവില്‍ 8.15ശതമാനമാണ് പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
കാല്‍ക്കുലേറ്റര്‍
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് മാസത്തില്‍ 36,000 രൂപ വാങ്ങിക്കുന്ന 27 വയസുള്ള വ്യക്തി മാസത്തില്‍ 12 ശതമാനമാണ് ഇപിഎഫ് വിഹിതമായി നിക്ഷേപിക്കേണ്ടത്. 4,320 രൂപ വരുമിത്. ശമ്പളത്തില്‍ വര്‍ഷത്തില്‍ 5 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിച്ചാല്‍ 8.1 ശതമാനം പലിശ പ്രകാരം വിരമിക്കുമ്പോള്‍ 2,40,52,036 രൂപ ലഭിക്കും.
32-ാം വയസില്‍ 40,000 രൂപ ശമ്പളത്തിന് ജോലിയില്‍ പ്രവേശിച്ചൊരാള്‍ മാസത്തില്‍ അടയ്‌ക്കേണ്ട വിഹിതം 4800 രൂപയാണ്. ശമ്പളത്തില്‍ 5 ശതമാനം വാര്‍ഷിക വര്‍ധനവ് പ്രതീക്ഷിച്ചാല്‍ വിരമിക്കുമ്പോള്‍ 1,62,23,990 രൂപ ലഭിക്കും.
21ാം വയസില്‍ അടിസ്ഥാന ശമ്പളം 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്‌ക്കേണ്ടി വരിക. ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും.
8,000 രൂപ മാസത്തില്‍ ഇപിഎഫിലേക്ക് മാറ്റുന്നൊരാള്‍ക്ക് 1.19 കോടി രൂപ ലഭിക്കും. ഇപിഎഫ് വിഹിതം 10,000 രൂപയായാല്‍ 1.5 കോടിയും 15,000 രൂപയായാല്‍ 2.24 കോടി രൂപയും ലഭിക്കും.
1 കോടിയെത്താൻ ശ്രദ്ധിക്കേണ്ടത്
ഇപിഎഫ് നിക്ഷേപം അത്യാവശ്യ ഘട്ടങ്ങളിൽ കാരണ സഹിതം അപേക്ഷ നൽകിയാൽ പിൻവലിക്കാൻ സാധിക്കും. 5 വർഷം പൂർത്തിയായാൽ പിൻവലിക്കാം. രോഗാവസ്ഥയിലോ, വീട് നിർമാണ ഘട്ടത്തിലോ നിശ്ചിത ശതമാനം പണം പിൻവലിക്കാം. വിരമിക്കൽ കാലത്ത് 1 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നൊരാൾക്ക് ഇപിഎഫ് അക്കൗണ്ടിലെ പണം കാലാവധിക്ക് മുൻപ് ഭാഗികമായി പിന്‍വലിക്കുകാൻ പാടില്ല.
മാസത്തില്‍ ഇപിഎഫ് അക്കൗണ്ട് പരിശോധിക്കുകയും തൊഴിലുടമ കൃത്യമായ വിഹിതം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. തൊഴിലുടമ ഇപിഎഫ് വിഹിതം അടയ്ക്കുന്നില്ലെങ്കില്‍ ഇതിനെതിരെ നടപടി കൈകൊള്ളാവുന്നതാണ്.


Click it and Unblock the Notifications