നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് ആദായ നികുതി വകുപ്പ് പണവുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അവഗണിച്ചാൽ നിയമ വലയിൽ വീഴ്ത്തിയേക്കാവുന്ന ഉയർന്ന മൂല്യമുള്ള ചില ഇടപാടുകൾ ആദായ നികുതി വകുപ്പ് പിന്തുടരുന്നുണ്ട്.
ബാങ്കുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ, ബ്രോക്കറേജുകൾ, പ്രോപ്പർട്ടി രജിസ്ട്രാർമാർ എന്നിവയുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് നികുതി വകുപ്പിന്റെ നിരീക്ഷണ വലയത്തിലുള്ളത്. ഒരു നിശ്ചിത പരിധി കവിയുന്ന പണമിടപാടുകൾ നടന്നാൽ ഇവ ആദായ നികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യാൻ അതാത് ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ഇത്തരം ഇടപാടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

റിയല്‍ എസ്‌റ്റേറ്റ് ഇടപാട്
2002 ലെ കള്ളപണംവെളുപ്പിക്കല്‍ നിരോധന നിയമം സെക്ഷന്‍ 12 പ്രകാരം, 30 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഒരു വസ്തുവിന്റെ ഇടപാട് നടന്നാല്‍ വസ്തു രജിസ്ട്രാര്‍ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇടപാട് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ഈ വിവരം കൈമാറും.
വസ്തു വാങ്ങിയവരുടെയും വില്‍പന നടത്തിയയവരുടെ പേരും വിവരങ്ങള്‍, ഇടപാട് തീയതി, സ്ഥലമാണോ വീടാണോ ഇടപാട് നടത്തിയത്, വസ്തു നില്‍ക്കുന്ന സ്ഥലം, വാങ്ങിയ/ വിറ്റ വില എന്നിവ ആദായ നികുതി വകുപ്പിന് കൈമാറും.
ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നികുതി ഒഴിവാക്കല്‍ നടന്നിട്ടുണ്ടോയെന്നും കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യതയും നികുതി വകുപ്പ് പരിശോധിക്കും. തുക പണമായോ ചെക്കായോ നല്‍കിയാലും ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും.
ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് നിക്ഷേപങ്ങള്‍
കമ്പനികള്‍ ഇഷ്യു ചെയ്യുന്ന ബോണ്ട്, ഡിബഞ്ചെറുകള്‍ എന്നിവയില്‍ നിക്ഷേപിക്കാനായി സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കുന്ന ്‌വ്യക്തിഗത നിക്ഷേപകരുടെ വിവരങ്ങള്‍ കമ്പനികള്‍ നികുതി വകുപ്പിന് കൈമാറണം. സമാനമായി ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാനായി 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമ്പോഴും കമ്പനികള്‍ വിവരങ്ങള്‍ കൈമാറണം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെങ്കില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കാണ് ഈ ഉത്തരവാദിത്വം.
നിക്ഷേപകന്റെ പേര് വിവരങ്ങള്‍, പാന്‍ വിവരം, നിക്ഷേപം നടത്തിയ തീയതി, തുക, ഏത് സെക്യൂരിറ്റിയിലാണ് നിക്ഷേപം നടത്തിയത് എന്നീ കാര്യങ്ങള്‍ കമ്പനികള്‍ നികുതി വകുപ്പിനെ അറിയിക്കണം. നിക്ഷേപം നടത്തിയ തീയതി ലഭിക്കുമെന്നതിനാല്‍ നികുതിദായകന്‍ കൃത്യമായ വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ വകുപ്പിന് സാധിക്കും. വ്യക്തികള്‍, ഹിന്ദു അഭിവക്ത കുടുംബം, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപാടുകളാണ് പരിധിയില്‍ വരിക.
വിദേശ കറന്‍സി ഇടപാട്
സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ തുകയുടെ വിദേശ നാണ്യം വാങ്ങിയാല്‍ ഇത് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യപ്പെടും. വ്യക്തികള്‍, ഹിന്ദു അഭിവക്ത കുടുംബം, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപാടുകളാണ് പരിശോധന പരിധിയില്‍ വരിക.
വിദേശ കറന്‍സി, നാണയങ്ങള്‍ സ്വന്തമാക്കുന്നത്, ട്രാവലര്‍ ചെക്ക്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വിദേശ കറന്‍സി ഇടപാടുകള്‍ എന്നി ഇടപാടുകളിലാണ് നികുതി വകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് വിദേശ നാണയങ്ങളോ കറന്‍സിയോ വാങ്ങിയാല്‍ ഇടപാട് വിവരം ബാങ്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
ബാങ്ക് അക്കൗണ്ടിലെ പണമിടപാട്
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം, സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ ഒന്നിലധികമോ ബാങ്ക് അക്കൗണ്ടുകളിലുള്ള 10 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ക്യാഷ് ഡെപ്പോസിറ്റ് ബാങ്ക്, കോ്ഓപ്പറേറ്റീവ് ബാങ്ക് എന്നിവ നികുതി വകുപ്പിനെ അറിയിക്കണം.
ഒന്നിലധികം ഇടപാടുകളിലൂടെ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടില്‍ 10 ലക്ഷം നിക്ഷേപിച്ചാലും ഇത് ബാധകമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന് ബാങ്കുകള്‍ നിക്ഷേപകന്റെ പേര് വിവരങ്ങള്‍, പാന്‍, പണമിടപാട് തീയതി, തുക, പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ എന്നിവ നല്‍കണം.
സ്ഥിര നിക്ഷേപം
സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിര നിക്ഷേപമായി 10 ലക്ഷമോ അതില്‍ കൂടുതലോ തുക നിക്ഷേപിക്കുന്നവരുടെ വിവരങ്ങളും കൈമാറമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു. ഒന്നോ ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളിലായി സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങളാണ് കൈമാറേണ്ടത്.
ക്രെഡിറ്റ് കാര്‍ഡ് ബില്‍
1 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക പണമിടപാടിലൂടെ അടയ്ക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ കമ്പനികള്‍ നികുതി വകുപ്പിന് കൈമാറണം. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന ഇടപാടുകളും നികുതി വകുപ്പിന്റെ നിയന്ത്രണത്തില്‍ വരും.


Click it and Unblock the Notifications