നികുതി വെട്ടിപ്പ് തടയാന്‍ ആദായ നികുതി വകുപ്പ് നിരവധിയായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അധിക ചെലവുകള്‍ വരുത്തുന്നവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നത് നികുതി വെട്ടിപ്പ് തടയാനാണ്. സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുത ബില്ലായി 1 ലക്ഷത്തില്‍ കൂടുതല്‍ തുക അടച്ചവരും വിദേശ യാത്രയ്ക്കായി 2 ലക്ഷത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചവരും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടവരുടെ കൂട്ടത്തിലുണ്ട്. കറൻസി ഇടപാടുകൾക്ക് കൊണ്ടുവന്ന നിയന്ത്രണമാണ് മറ്റൊന്ന്.
ഇതിന് പിന്നാലെയാണ് ആശുപത്രി ചെലവുകളെ നിരീക്ഷിക്കാനുള്ള് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം. ആശുപത്രി ചെലവുകള്‍ക്കുള്ള കറന്‍സി ഇടപാടുകള്‍ വഴി ആദായ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങള്‍. ആശുപത്രിക്കൊപ്പം പാര്‍ട്ടി ഹാളുകളെയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കറൻസി ഇടപാടുകൾ
ആദായ നികുതി വകുപ്പ് ചട്ടങ്ങള്‍ പ്രകാരം കറന്‍സി ഇടപാടുകള്‍ക്ക് ഇളവുണ്ട്. നിക്ഷേപമായോ വായ്പയായോ 20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി സ്വീകരിക്കാന്‍ പാടില്ല. മറ്റു ഇടപാടുകള്‍ക്ക് കറന്‍സിയായി നല്‍കാനും സ്വീകരിക്കാനും സാധിക്കുന്ന തുക 2 ലക്ഷമാണ്.
ഒരു ദിവസത്തിലെ ഒറ്റതവണയോ 2 ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ പാടില്ല. ഇതില്‍ കൂടുതല്‍ തുക വരുന്ന് ഇടപാട് ബാങ്ക് വഴി നടത്തണമെന്നാണ് നിയമം. കോവിഡ് കാലത്ത് 2021 ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇതിന് ഇളവ് നല്‍കിയത്.
ആശുപത്രിയില്‍ നടക്കുന്നത്
നിയമപ്രകാരം ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ ആവശ്യമാണെങ്കിലും ആശുപത്രികളില്‍ പല കേസുകളിലും പാന്‍ നമ്പര്‍ സ്വീകരിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരം ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
ഇതോടൊപ്പം ആരോഗ്യ രംഗത്തെ വിവരങ്ങള്‍ ശേഖരിച്ച സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തുക ചെലവാക്കിയവരെ പിന്തുടരാനാണ് ആദായ നികുതി വകുപ്പ് തീരുമാനം. അതേസമയം അത്യാഹിത കേസുകളില്‍ ആശുപത്രിയിലെത്തുന്നവരുടെ പാന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കല്യാണ ആഘോഷങ്ങള്‍ കളറാക്കിയാലും പെടുമോ?
പാര്‍ട്ടി ഹാളുകളിലും സമാന കേസുകളില്‍ നടപടിയെടുത്തിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഇടപാടുകള്‍ പല ഹാളുകളും രേഖപ്പെടുത്തുന്നില്ല. ഇതിന്റെ ഭാഗമായി സമീപ മാസങ്ങളില്‍ ചില വിരുന്ന് ഹാളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചില പ്രൊഫഷണലുകള്‍ക്കെതിരെയും ബിസിനസുകൾക്കെതിരെയും ആദായ നികുതി വകുപ്പ് നടപടി വരുന്നുണ്ട്. ഇത്തരക്കാർക്ക് കറൻസി വഴി നടത്താൻ സാധിക്കുന്ന ഇടപാട് 10,000 രൂപ മാത്രമാണ്.
Also Read: നിക്ഷേപം വളരും റിസ്കെടുക്കാതെ; സർക്കാർ ഗ്യാരണ്ടി തരുന്ന 7 നിക്ഷേപങ്ങൾ നോക്കാം
കറൻസി ഇടപാടിനുള്ള നിയന്ത്രണങ്ങൾ
കറൻസി കൈമാറ്റത്തിന് ആദായ നികുതി വകുപ്പ് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി ലംഘിച്ചുള്ള പണ കൈമാറ്റം വലിയ പിഴയ്ക്കാണ് കാരണമാകുന്നത്. നല്‍കിയതോ സ്വീകരിച്ചതോ ആയ തുകയുടെ 100 ശതമാനവും പിഴയായി നല്‍കേണ്ടതായി വരാം. മുകളിൽ വ്യക്തമാക്കിയ കറൻസി ഇടപാടുകൾക്കൊപ്പം ചില ഇടപാടുകൾ കൂടി ആദായ നികുതി ചട്ട പ്രകാരം നിയമലംഘനമായി കണക്കാക്കാം. ഇവ ഏതൊക്കെയാണെന്ന് നോക്കാം. വസ്തുവുമായി ബന്ധപ്പെട്ട കറന്‍സി ഇടപാടുകള്‍ക്കുള്ള പരിധി 20,000 രൂപയാണ്.
നോട്ടിടപാട് വഴി നടത്തുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സിന് നികുതിയിളവ് ലഭിക്കില്ല. 20,000 രൂപയില്‍ കൂടുതല്‍ തുക വായ്പയായോ നിക്ഷേപമായോ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിയമത്തിൽ സര്‍ക്കാര്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, സര്‍ക്കാര്‍ കമ്പനികള്‍/ കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269SS, 269T എന്നീ വകുപ്പുകളിൽ ഇക്കാര്യം വ്യക്തമാക്കുന്നു,