ബുധനാഴ്ച സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും നേട്ടം നിലനിർത്താനായ ഓഹരികളിലൊന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ. 2023 സാമ്പത്തിക വർഷത്തിലെ മാര്‍ച്ച് പാദഫലത്തിൽ ലാഭം ഇരട്ടയക്കം വർധിച്ചതോടെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പൊതുമേഖലാ എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് കണ്ണുവെച്ചിരിക്കുന്നത്. ബുധനാഴചയും 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തിയ ഓഹരിക്ക് 44 ശതമാനം മുന്നേറ്റം വരെയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ കാണുന്നത്.
ഓഹരി വില
2023 ല്‍ ഇതുവരെ 12 ശതമാനം മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 140 രൂപയേക്കാള്‍ 45 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. 2017 ഓഗസ്റ്റിലാണ് ഓഹരി 140 രൂപയിലെത്തിയത്. ബുധനാഴ്ച വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഓഹരി പുതിയ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 88.61 രൂപയിലെത്തി.
വിപണി മൂല്യം 1.25 ലക്ഷം കോടി കവിഞ്ഞു. ബുധനാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കിടയിലും 0.63 ശതമാനം നേട്ടത്തില്‍ 87.55 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. 65.20 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.

പാദഫലം
മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 10,841.23 കോടി രൂപയാണ് ലാഭം റിപ്പോർട്ട് ചെയ്തത്. വരുമാനം 10 ശതമനം വര്‍ധിച്ച് 2,30,711.56 കോടിയിലെത്തി. 2022 സാമ്പത്തിക വർഷം ആഭ്യന്തര എല്‍പിജി വില്പനയിൽ ഇന്ത്യൻ ഓയിൽ നഷ്ടം നേരിടുകയാണ്.
ഇതിന് നഷ്ടപരിഹാരമായി, കേന്ദ്ര സര്‍ക്കാര്‍ 10,801 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റിന് അംഗീകാരം നല്‍കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന് കീഴില്‍ ഇന്ത്യന്‍ ഓയില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ലാഭവിഹിതം
നാലാം പാദഫലത്തിന് പിന്നാലെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 30 ശതമാനം ലാഭവിഹിതം നൽകാൻ ബോർഡ് നിർദ്ദേശിക്കുന്നുണ്ട്. ഓഹരിയൊന്നിന് 3 രൂപയാണ് ലാഭവിഹിതം. കഴിഞ്ഞ 12 മാസത്തിനിടെ 2.40 രൂപയാണ് കമ്പനി ലാഭവിഹിതം നൽകിയത്. ഡിവിഡന്റ് യീൽഡ് 2.74 ശതമാനം. കഴിഞ്ഞ 5 വർഷങ്ങൾക്കിടെ കമ്പനിക്ക് ലാഭവിഹിതത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ട്.
ബ്രോക്കറേജ് നിർദ്ദേശങ്ങൾ
മികച്ച പാദഫലം വന്നതിന് പിന്നാലെ ബ്രോക്കറേജുകൾ ഇന്ത്യൻ ഓയിൽ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുകയും ലക്ഷ്യവില പുതുക്കുകയും ചെയ്തു. പ്രഭുദാസ് ലില്ലേധാറിലെ റിസര്‍ച്ച് അനലിസ്റ്റ് അവിഷേക് ദത്തയുടെ വിശകലനത്തിൽ വിപണന മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനും റിഫൈനിംഗ് ലാഭക്ഷമതയില്‍ നിന്നും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കും. 125 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനാണ് പ്രഭുദാസ് ലില്ലേധാറിന്റെ നിർദ്ദേശം.
മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിവിധ പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നത് ഇന്ത്യൻ ഓയിലിന് കൂടുതല്‍ വളര്‍ച്ച സാധ്യത കാണിക്കുന്നു. പാനിപ്പത്ത് റിഫൈനറി, ഗുജറാത്ത് റിഫൈനറി, ബറൂണി റിഫൈനറി എന്നിവ ഉടൻ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുള്ളവയാണ്.
105 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനാണ് മോത്തിലാൽ ഓസ്വാളിന്റെ നിർദ്ദേശം. മറ്റൊരു ബ്രോക്കറേജായ ഐസിഐസിഐ സെക്യൂരിറ്റീസ് ഇന്ത്യൻ ഓയിൽ ഓഹരികൾക്ക് നൽകുന്ന ലക്ഷ്യ വില 115 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications