ഓഹരി വിപണി നിക്ഷേപകര്‍ക്കുള്ള അധിക വരുമാനമാണ് ഓഹരികളില്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ കമ്പനിയുടെ ലാഭത്തിൽ നിന്നാണ് ഓഹരി ഉടമകൾക്ക് ലാഭ വിഹിതം കൈമാറുന്നത്. ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് വരുമാനമുണ്ടാക്കുനുള്ളൊരു വഴിയാണ്. ഇത്തരത്തിൽ ബാങ്ക് നിക്ഷേപങ്ങളേക്കാൾ ഇരട്ടി ആദായം ഓഹരികളുടെ ഡിവിഡന്റിലൂടെ സ്വന്തമാക്കാം.
കഴിഞ്ഞ വര്‍ഷത്തില്‍ പരമ്പരാഗത നിക്ഷേപങ്ങളുടെ പലിശയേക്കാൾ ഡിവിഡന്റ് യീല്‍ഡ് നല്‍കിയ നിരവധി കമ്പനികളുണ്ട്.. ഇത്തരത്തിലൊരു ഓഹരിയാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). കഴിഞ്ഞ വര്‍ഷത്തിനിടെ രണ്ട് തവണ ലാഭ വിഹിതവും ഒരു തവണ ബോണസ് ഷെയറും പ്രഖ്യാപിച്ച ഇന്ത്യൻ ഓയിലിന്റെ ഡിവിഡന്റ് യീൽഡ് 9.50 ശതമാനമാണ്.
ഐഒസി ഡിവിഡന്റ് ചരിത്രം
2022 ല്‍ 2 തവണയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലാഭ വിഹിതം നല്‍കിയത്. 2022 ഫെബ്രുവരിയിലായിരുന്നു ആദ്യ ഘട്ട ലാഭ വിഹിതം കൈമാറിയത്. ഓഹരിയൊന്നിന് 4 രൂപ നിരക്കിലായിരുന്നു ലാഭ വിഹിതം. 2022 ഓഗ്‌സ്റ്റില്‍ 2.40 രൂപയും പ്രതിയോഹരി ലാഭ വിഹിതം കൈമാറി. ഇതിനിടയിൽ 2022 ജൂണില്‍ കമ്പനി 1:2 എന്ന അനുപാതത്തില്‍ ബോണസ് ഓഹരിയും പ്രഖ്യാപിച്ചു.
രണ്ട് ഇന്ത്യന്‍ ഓയില്‍ ഓഹരി കൈവശം വെയ്ക്കുന്നവര്‍ക്ക് 1 ഓഹരി അധികമായി ലഭിച്ചു. ഇതുവഴി ഓഹരികളുടെ എണ്ണം 1.5 മടങ്ങ് വര്‍ധിച്ചു. ജൂണില്‍ നടന്ന ബോണസ് ഓഹരിയോടെ ഓഗസ്റ്റിലെ ഡിവിഡന്റ് വിതരണത്തിൽ നിന്ന് പ്രതിയോഹരി 3.60 രൂപ (2.4*1.5) രൂപ ലാഭ വിഹിതം നേടാനായി. രണ്ട് ഡിവിഡന്റ് പെയ്മെന്റുകൾക്കിടയിൽ ബോണസ് ഓഹരി ഇഷ്യൂ വഴി ഓഹരികളുടെ എണ്ണം 1.50 മടങ്ങായി വർധിക്കും.
ഓഹരി വില ചരിത്രം
ഒരു വർഷം മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (BSE: 530965, NSE : IOC) വില ഏകദേശം 80 രൂപയായിരുന്നു. 80 രൂപ മാർക്കറ്റ് വിലയുള്ള ഇന്ത്യൻ ഓയിലിന്റെ ഒരു ഓഹരിയിൽ നിന്ന് നിക്ഷേപകന് ലഭിച്ച അറ്റ ലാഭ വിഹിതം 7.60 രൂപ(4.00 രൂപ+ 3.60 രൂപ)യാണ്.
ഇതുപ്രകാരം ഐഒസി ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 9.50 ശതമാനം [(7.60/80)* 100] ആണ്. വ്യാഴാഴ്ച 79.65 രൂപയാണ് ഐഒസി ഓഹരി വില. ഇതുപ്രകാരം ഓഹരി വില്പന നടത്താതെ തന്നെ ഒരാൾക്ക് 9.50 ശതമാനം വരുമാനം നേടാൻ സാധിക്കും.
നേട്ടം എത്ര
1,00,000 രൂപയുടെ ഐഒസി ഓഹരികൾ കൈവശമുള്ളവർക്ക് ഡിവിഡന്റ് ഇനത്തിലൂടെ മാത്രം 9,500 രൂപ വരുമാനമായി ലഭിച്ചു. അതും ഓഹരി വിറ്റൊഴിയാതെ നേടി എന്നതാണ് ശ്രദ്ധേയം.
പരമ്പരാഗത നിക്ഷേപ രീതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് 8.10 ശതമാനമാണ് പലിശ നിരക്ക്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് 7.10 ശതമാനം പലിശ ലഭിക്കും. ബാങ്ക് നിക്ഷേപങ്ങൾക്ക് 7.50 ശതമാനം മുതൽ 8 ശതമാനം വരെ പലിശ ലഭിക്കാം. ഇവയുടെ പലിശ നിരക്ക് 9.50 ശതമാനത്തിന് താഴെയാണെന്ന് കാണാം.
ഡിവിഡന്റ് ഓഹരികൾ
ഡിവിഡന്റ് ഓഹരികൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് മാത്രം ലാഭവിഹിതം നല്‍കുന്നുതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്യണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications