ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം തന്നെ ആഭരണ പ്രേമികൾക്ക് നിരാശ. യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന് പിന്നാലെ കേരള വിപണിയിലും സ്വർണ വിലയിൽ വർധനവ്. വ്യാഴാഴ്ച സ്വർണ വില 120 രൂപ വർധിച്ച് 46,520 രൂപയിലേക്ക് കുതിച്ചു. ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് കേരള വിപണിയിൽ 5,815 രൂപ നൽകണം.
ഈ ആഴ്ചയിൽ മൂന്നാം തവണയാണ് സ്വർണ വില വർധിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണ വില വർധിച്ചതിന് ശേഷം ബുധനാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ജനുവരി 29 തിന് 80 രൂപ വർധനവോടെ 46,240 രൂപയായിരുന്നു ഒരു പവന്റെ വില. തൊട്ടടുത്ത ദിവസം 160 രൂപ വർധിച്ച് സ്വർണ വില 46,400 രൂപയിലെത്തി. ബുധനാഴ്ച ഇതേ നിലവാരത്തിൽ തുടർന്ന ശേഷമാണ് വ്യാഴാഴ്ച 120 രൂപ വർധിച്ചത്. നാല് ദിവസത്തിനിടെ 360 രൂപ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി.

അതേസമയം ജനുവരി മാസത്തിൽ സ്വർണ വില നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി ഒന്നിന് 46,840 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ജനുവരി രണ്ടിന് 47,000 രൂപയിലെത്തിയിരുന്നു. മാസത്തിലെ ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. ഇവിടെ നിന്ന് 600 രൂപ ഇടിവിലാണ് സ്വർണം ജനുവരി വ്യാപാരം അവസാനിപ്പിച്ചത്.
തന്ത്രം മാറ്റി ഇന്ത്യക്കാർ
ഇന്ത്യയിൽ സ്വർണാഭരണങ്ങളോടുള്ള താൽപര്യം കുറയുകയാണ്. 2022 നെ അപേക്ഷിച്ച് 2023 ൽ 562.3 ടണ്ണായിരുന്നു സ്വർണാഭരണങ്ങളുടെ ആവശ്യമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഇത് 6 ശതമാനത്തിന്റെ കുറവാണ്. അതേസമയം സ്വർണ നിക്ഷേപത്തിൽ ഇന്ത്യക്കാർ മാറി ചിന്തിച്ചു തുടങ്ങി. 2022 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ സ്വർണ നിക്ഷേപം 7 ശതമാനം വർധിച്ച് 185.2 ടണ്ണിലെത്തി. വില ഉയരുന്നതിൽ നിക്ഷേപ അവസരം മുതലെടുത്തു.
സ്വർണ വില ഈ വർഷം 15 ശതമാനാണ് വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു. ഉയർന്ന വിലയ്ക്കൊപ്പം പണിക്കൂലിയും 3 ശതമാനം ചരക്ക് സേവന നികുതിയും നൽകി സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യക്കാർ മാറി ചിന്തിക്കാൻ തുടങ്ങിയെന്ന് ഡാറ്റ വ്യക്തമാക്കുന്നു. സ്വർണ ഇടിഎഫിന് നിക്ഷേപകരിൽ താൽപ്പര്യം പ്രകടമാണ്. വർഷാവസാനത്തോടെ ഇടിഎഫുകളുടെ മൊത്തം ഹോൾഡിംഗുകൾ 42 ടണ്ണായി.
സ്വർണ വില ആഗോള വിപണിയിൽ
നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനത്തിന് പിന്നാലെ സ്വർണ വില നേട്ടമുണ്ടാക്കി. പലിശ നിരക്കിൽ പ്രതീക്ഷിച്ചത് പോലെ തൽസ്ഥിതി തുടർന്നപ്പോൾ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുമുണ്ടായി. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് സുസ്ഥിരമായി നീങ്ങുന്നുണ്ടെന്ന ആത്മവിശ്വാസം നേടുന്നതുവരെ പലിശ കുറയ്ക്കുന്നത് ഉചിതമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഫെഡറൽ റിസർവിന്റെ നിരീക്ഷണം.
അതേസമയം, യുഎസ് സെൻട്രൽ ബാങ്കിൻ്റെ റേറ്റ് സെറ്റിംഗ് കമ്മിറ്റിയിലെ മിക്കവാറും എല്ലാ അംഗങ്ങളും ഈ വർഷം പലിശ നിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ബുധനാഴ്ച പറഞ്ഞു. നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും വരാനിരിക്കുന്ന വെട്ടിക്കുറവിൻ്റെ സൂചനയാണിത് നൽകിയത്.
ഡോളർ സൂചിക നേട്ടമുണ്ടാക്കി. 0.28 ശതമാനം ഉയർന്ന് 103.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 0.03 ശതമാനം ഇടിഞ്ഞ് 3.933 ശതമാനത്തിലാണ്. നേട്ടമുണ്ടാക്കിയ സ്വർണം സ്പോട്ട് ഗോൾഡ് ഔൺസിന് 0.36 ശതമാനം ഉയർന്ന് 2,046.53 ഡോളറിലാണ്.


Click it and Unblock the Notifications