വ്യാപാരികള്‍ക്കും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും ആശങ്കയായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നു. 14 ദിവസമായി 45,000 രൂപ നിലവാരത്തില്‍ തുടരുന്ന സ്വര്‍ണ വിലയില്‍ വെള്ളിയാഴ്ചയും വര്‍ധനവുണ്ടായി. 80 രൂപയാണ് വെള്ളിയാഴ്ച പവന് വര്‍ധിച്ചത്. 45,280 രൂപയാണ് ഒരു പവന്‍ വാങ്ങാന്‍ വെള്ളിയാഴ്ച ചെലവാക്കേണ്ടത്.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,660 രൂപയിലേക്ക് സ്വര്‍ണ വില എത്തി. മൂന്ന് ദിവസം സ്വർണ വില ഇടിഞ്ഞ ശേഷം വ്യാഴാഴ്ച മുതലാണ് സ്വർണ വില വീണ്ടും വർധിച്ചത്. രണ്ട് ദിവസം കൊണ്ട് 160 രൂപ സ്വർണത്തിന് വർധിച്ചു.
അതേസമയം, ആഗോള വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. ഫെഡറൽ റിസർവിന് പലിശ നിരക്ക് തീരുമാനങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്ന ഒക്ടോബറിലെ യുഎസ് നോൺ-ഫാം പേറോൾ റിപ്പോർട്ടിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ വെള്ളിയാഴ്ച ഏഷ്യൻ മണിക്കൂറുകളുടെ തുടക്കത്തിൽ സ്വർണവില വലിയ ഫ്ളാറ്റിലാണ്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,985.09 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ മൂന്ന് പ്രതിവാര നേട്ടങ്ങൾക്ക് ശേഷം ഈ വാരം സ്വർണം ഇതുവരെ 1 ശതമാനം കുറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് ഉയർന്നത് കാരണം കഴിഞ്ഞ ആഴ്ച സ്വർണ വില ഔൺസിന് 2,000 ഡോളറിന് മുകളിൽ ഉയർന്നിരുന്നു. യുദ്ധം കൂടുതൽ രൂക്ഷമാകുന്നതും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ സ്വർണ വിലയിൽ വലിയൊരു ഇടിവിനുള്ള സാധ്യത സമീപ ഭാവിയിൽ കുറവാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
എങ്ങനെ ടെൻഷനില്ലാതെ സ്വർണം വാങ്ങാം
സ്വർണ വില റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിൽപനയെ ബാധിച്ചതോടെ ഡിമാൻും കുറഞ്ഞു. ഉത്സവ സീസണിലെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാങ്ങലാണ് 2023 ൽ ഉണ്ടായതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) വ്യക്തമാക്കി. ഇതോടെ ചെലവ് കുറഞ്ഞ് സ്വർണം വാങ്ങാനുള്ള രീതികളിലേക്ക് ഇന്ത്യക്കാർ നീങ്ങിയെന്ന് കാണാം.
സ്വർണം വാങ്ങുന്നത് നിയന്ത്രിക്കുന്നതിനൊപ്പം ഉപഭോക്താക്കൾ സ്വർണം വാങ്ങാനുള്ള പ്രതിമാസ പേയ്‌മെന്റ് പദ്ധതികളിലേക്ക് നീങ്ങുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സ്വർണ വില ഉയർന്നതോടെ ചില കമ്പനികളുടെ പ്രതിമാസ സ്കീമുകൾ വഴിയുള്ള വാങ്ങലുകളിൽ 50 ശതമാനത്തിന്റെ വർധനവുണ്ട്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ തനിഷ്കിന്റെ പ്രതിമാസ സ്വർണ സമ്പാദ്യ പദ്ധതിയിലൂടെ 2023 സാമ്പത്തിക വർഷത്തിൽ 3,890 കോടി രൂപയാണ് കമ്പനി നേടിയത്. മുൻ സാമ്പത്തിക വർഷത്തിലെ 2,701 കോടി രൂപയിൽ നിന്ന് 44 ശതമാനത്തിന്റെ വർധനനവാണിത്. റിലയൻസ് റീട്ടെയ്ൽ പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം 282 കോടി രൂപ നേടിയിരുന്നു, മുൻ വർഷം ഇത് 184 കോടി രൂപയായിരുന്നു.
പ്രതിമാസ സ്വർണ സമ്പാദ്യ പദ്ധതി
പ്രതിമാസ തവണകളായി നിക്ഷേപിച്ച് ഈ തുക വഴി സ്വർണം വാങ്ങാൻ അനുവദിക്കുന്ന പ്രത്യേക പ്രതിമാസ സ്കീമുകൾ ജുവലറികൾ അനുവദിക്കാറുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും 12 മാസത്തിന് ശേഷം ആഭരണങ്ങളായി പിൻവലിക്കാനും ഇതു വഴി സാധിക്കും. പണിക്കൂലിയിലടക്കം നേട്ടം ഇതിലൂടെ ഉപഭോക്താവിന് ലഭിക്കും. വിവിധ ജുവലറികളിൽ പദ്ധതിയുടെ നടത്തിപ്പ് വ്യത്യസ്തമായിരിക്കും.
തനിഷ്കിന്റെ പ്രതിമാസ സ്വർണ നിക്ഷേപ പദ്ധതിയാണ് തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റ് സ്‌കീം. 10 മാസത്തേക്ക് പ്രതിമാസം 2,000 രൂപ കുറഞ്ഞ നിക്ഷേപം നടത്തണം. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. കാലാവധി പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് 1 ഗഡു തുകയുടെ 75 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കും. ബ്രാൻഡുകൾ കൂടാതെ ചെറുകിട കമ്പനികളും സമാന രീതിയിൽ സ്വർണ സമ്പാദ്യ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications