സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയതിന് പിന്നാലെ കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. 45,000 രൂപ നിലവാരത്തില്‍ തുടരുന്ന സ്വര്‍ണ വില വാരാന്ത്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,650 രൂപയിലേക്ക് എത്തി.
നവംബര്‍ ആരംഭിച്ച ശേഷം 80 രൂപ വീതം കുറഞ്ഞും കൂടിയുമാണ് സ്വര്‍ണ വില വ്യാപാരം നടക്കുന്നത്. അതേസമയം ആഗോള വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില നേട്ടമുണ്ടാക്കി. നവംബര്‍ മാസം വില കുറവില്‍ ആരംഭിച്ച സ്വര്‍ണം കാര്യമായ മുന്നേറ്റവും ഇടിവും കാണിച്ചില്ല.
ആദ്യ ദിവസം 80 രൂപ കുറഞ്ഞ് 45,120 രൂപയിലായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും 80 രൂപ വര്‍ധിച്ചതോടെ ഇന്നലെ 45,280 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. ഇവിടെ നിന്ന് 80 രൂപ കുറഞ്ഞാണ് സ്വര്‍ണ വില വീണ്ടും 45,200 രൂപയിലേക്ക് എത്തിയത്. ഒക്ടോബർ മാസത്തിലെ മുന്നേറ്റം സ്വർണ വിലയിലുണ്ടാകുമോ എന്നാണ് ആഭരണ പ്രേമികൾ ആശങ്കപ്പെടുന്നത്.

ഞെട്ടിച്ച് ഒക്ടോബറിലെ സ്വർണ വില
പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ നിക്ഷേപകർക്ക് സ്വർണത്തിൽ താൽപര്യം വർധിച്ചതാണ് ഒക്ടോബറിൽ സ്വർണ വില വർധിച്ചത്. ഒക്ടോബർ 28 നാണ് കേരള വിപണിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വർണ വില പവന് 45,920 രൂപയിലേക്ക് എത്തിയത്. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങളെ തുടർന്ന് ഒക്ടോബർ ആറിന് 41,920 രൂപ നിലവാരത്തിൽ വ്യാപാരം നടന്നയിടത്ത് നിന്നാണ് സ്വർണ വില കുതിച്ചു കയറിയത്.
ദിവസങ്ങൾകൊണ്ട് 4,000 രൂപ സ്വർണ വിലയിൽ വർധിച്ചു. ഇത് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഈ നിലവാരത്തിൽ നിന്ന് സ്വർണം താഴേക്ക് ഇറങ്ങുകയാണെങ്കിലും ആഗോള വിപണിയിലെ വില കേരളത്തിലെ വില നിർണയത്തിൽ നിർണായകമാണ്.
ആഗോള വിപണിയിൽ
വെള്ളിയാഴ്ച രാവിലെ ഏഷ്യൻ വിപണി സമയത്ത് ഫ്ളാറ്റായി തുടർന്ന സ്വർണ വില ആഗോള വിപണിയിൽ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം നൽകുന്ന നോൺ ഫാം പേറോൾ റിപ്പോർട്ട് അനുകൂലമായതോടെ സ്വർണം നേട്ടമുണ്ടാക്കി.
ഡോളർ സൂചിക നേരിയ തോതിൽ ഇടിയുകയും 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 4.572 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തതോടെ സ്വർണ വില കയറി. 0.70 ശതമാനം ഉയർന്ന് സ്പോട്ട് ഗോൾഡ് ഔൺസിന് 1,992.52 ഡോളറിലാണ് ക്ലോസ് ചെയ്തത്.


Click it and Unblock the Notifications