പുതുവർഷത്തിൽ പുതിയ ഉയരമെന്ന ആശങ്കകൾക്കിടയിൽ സ്വർണാഭരണ പ്രേമികൾക്ക് സന്തോഷം നൽകുന്നതാണ് ആദ്യ രണ്ട് ആഴ്ചകളിലെ സ്വർണ വില. ആഗോള തലത്തിൽ പലിശ നിരക്ക് സംബന്ധിച്ച് തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണം ഇടിവ് തുടരുന്നതോടെ ആഭ്യന്തര വിപണിയിലും വില കുറയുകയാണ്.
ഈ ആഴ്ചയിലെ രണ്ടാം ദിവസവും വില ഇടിവ് തന്നെയാണ് കാണുന്നത്. കേരളത്തില്‍ ചൊവ്വാഴ്ചയും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്. 46,160 രൂപയാണ് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,770 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ താഴ്ന്ന നിലവാരമാണിത്.

5 ദിവസത്തെ ഇടിവ്
ഒരാഴ്ച കാലയളവായി സ്വര്‍ണ വില താഴേക്കാണ്. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില.
ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞതോടെ 46,160 രൂപയിലേക്കും വില എത്തി. മൂന്നര ആഴ്ചയ്ക്കതിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
എത്രനാൾ വില ഇടിയും
ഡിസംബർ മാസത്തിൽ സർവകാല ഉയരത്തിലെത്താനുള്ള കാരണം അമേരിക്കയിൽ പലിശ നിരക്ക് കുറയുമെന്ന വാർത്തകളായിരുന്നു. പുതുവർഷത്തിൽ പുറത്തു വന്ന സാമ്പത്തിക ഡാറ്റകളുടെ വിലയിരുത്തലിന് ശേഷം പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ഇടിവ് വന്നു. ഇതാണ് സ്വർണ വിലയെ താഴേക്ക് എത്തിച്ചത്.
പ്രതീക്ഷിച്ചതിലും ശക്തമായ തൊഴിൽ ഡാറ്റ, ഫെഡറൽ റിസർവ് മിനുറ്റ്സിൽ നിരക്ക് കുറയ്ക്കുന്നതിന്റെ സമയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ യുഎസിൽ നേരത്തെയുള്ള പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളെ മയപ്പെടുത്തി. ഇതോടെ ഡോളറും ബോണ്ട് യീൽഡും ശക്തമായത് സ്വർണത്തിന്റെ വില ഇടിച്ചു.
102 നിലവാരത്തിലേക്ക് ഡോളർ സൂചിക തിരികെ വന്നതും 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതും സ്വർണ വിലയെ ഇടിച്ചു. ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന യുഎസ് ഉപഭോക്തൃ വിലക്കയറ്റ റിപ്പോർട്ട് വ്യാഴാഴ്ചയോടെ പുറത്ത് വരും. ഇത് അനുസരിച്ചാകും സ്വർണ വിലയിലുള്ള അടുത്ത കയറ്റിറക്കങ്ങൾ.
ആഗോള വിപണിയിൽ
ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വില നേട്ടമുണ്ടാക്കി. തിങ്കളാഴ്ച പുറത്ത് വന്ന ന്യൂയോർക്ക് ഫെഡറൽ റിസർവ് റിപ്പോർട്ട് പ്രകാരം വരും മാസങ്ങളിൽ കുറഞ്ഞ പണപ്പെരുപ്പവും കുറഞ്ഞ പലിശ നിരക്കും പ്രതീക്ഷിക്കുന്നു എന്ന വാർത്ത സ്വർണത്തിന് നേട്ടമുണ്ടായി. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞതോടെ സ്വർണം ഉയർന്നു. 0.22 ശതമാനം നേട്ടത്തോടെ ഔൺസിന് 2,033.35 ഡോളളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്.


Click it and Unblock the Notifications