ആഗോള തലത്തിൽ സ്വർണ വിലയെ സ്വാധീനിക്കുന്ന നിരവധി സംഭവ വികാസങ്ങൾക്കിടെ ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 46,240 രൂപയിലേക്ക് എത്തിയ സ്വര്‍ണം അഞ്ച് ദിവസമായി തുടരുന്ന ചാഞ്ചാട്ടത്തിന്റെ ഭാഗമായി. പവന് 46,240 രൂപയില്‍ വ്യാപാരം നടക്കുമ്പോള്‍ സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,780 രൂപയിലെത്തി.
ജനുവരി 20 മുതല്‍ 24 വരെ സ്വര്‍ണ വില 46,240രൂപയിലായിരുന്നു. ശേഷം ഓരോ ദിവസങ്ങളിലായി 80 രൂപ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ജനുവരി 25 ന് 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
26 ന് 80 രൂപ തിരികെ കയറി. 27-ാം തീയതി വീണ്ടും 80 രൂപ ഇടിഞ്ഞ് 46,160 രൂപയിലേക്ക് എത്തി. ജനുവരി 28 നും ഇതേ വില തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില തിങ്കളാഴ്ച മുന്നേറിയത്.

ആഗോള വിപണിയിൽ
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ തോത് വർധിച്ചതോടെ സുരക്ഷിതമായ നിക്ഷേപമെന്ന പരിഗണനയിൽ ശക്തമായ വാങ്ങൽ പ്രകടമായതോടെ തിങ്കളാഴ്ച സ്വർണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.38 ശതമാനം ഉയർന്ന് ഔൺസിന് 2026 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
രണ്ട് ദിവസത്തെ യുഎസ് ഫെഡറൽ റിസർവ് പോളിസി യോഗ തീരുമാനങ്ങൾ ജനുവരി 31 ന് പുറത്ത് വരും. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻ്റെ അഭിപ്രായങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി ഘടകങ്ങൾ ഈ ആഴ്ച സ്വർണ വിലയെ സ്വാധീനിക്കാൻ ഇടയുണ്ട്.
സ്വർണ വില ഇടിയുമോ?
സിറിയൻ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ജോർദാനിലെ യുഎസ് സേനയ്‌ക്ക് നേരെ ആളില്ലാ ആകാശ ഡ്രോൺ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്താണ് സ്വർണം സുരക്ഷിത വാങ്ങലിലേക്ക് നീങ്ങിയത്.
തുടർച്ചയായ മൂന്നാം മാസത്തിലും പണപ്പെരുപ്പത്തിലെ വാർഷിക വർധനവ് 3 ശതമാനത്തിൽ താഴെയായി നിലനിർത്തുന്നുണ്ട്. ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള അനുകൂല ഡാറ്റയാണിത്. ശക്തമായ ഉപഭോക്തൃ ചെലവുകൾക്കിടയിൽ പണപ്പെരുപ്പ സമ്മർദം ശമിച്ചതിനാൽ, നാലാം പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നുവെന്ന് കഴിഞ്ഞ ആഴ്‌ചയിലെ പ്രവചനവും സ്വർണ വില ഉയർത്താൻ കെൽപ്പുള്ള വിവരമാണ്.
ജനുവരി 30-31 തീയതികളിൽ നടക്കുന്ന പോളിസി മീറ്റിംഗിൽ യുഎസ് ഫെഡ് നിരക്കുകളിൽ ഉറച്ചുനിൽക്കുമെന്നാണ് വിപണികൾ പ്രതീക്ഷിക്കുന്നത്. അതേസമയം ചെയർമാനിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും.


Click it and Unblock the Notifications