സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. 46640 വരെ ഉയർന്ന സ്വർണ വില പിന്നീട് ഏറിയും കുറഞ്ഞും 45520 രൂപ വരെ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ വില കൂടി. ഫെബ്രുവരി അവസാനത്തോടടുക്കുമ്പോൾ വില വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ ഡോളർ സൂചികയിലെ മാറ്റവും യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നു എന്ന വാര്‍ത്തയാണ്.
ഇന്നത്തെ വില
വ്യാഴാഴ്ച ചെറിയ ആശ്വാസം സ്വർണ വിലയിലുണ്ടായിരുന്നു. 80 രൂപ കുറഞ്ഞ് 46000 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 5750 രൂപ. വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. 46000 രൂപ തന്നെയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5750.

ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ്ണത്തിൽ നേരിയ കുറവുണ്ട്. ട്രോയ് ഔൺസിന് 2025.09 ഡോളർ എന്ന നിലവാരത്തിലാണ്.
വില വർധിച്ചേക്കും
യുഎസ് ഫെഡ് റിസർവ്വിന്റെ യോഗത്തിന്റെ മിനിറ്റ്സ് ലഭിക്കുന്നതിനു മുന്നോടിയായി റേഞ്ചിലാണ് സ്വർണ്ണം വ്യാപാരം തുടരുന്നത്. ട്രഷറി വരുമാനത്തിലെ സ്ഥിരത സംബന്ധിച്ച വ്യക്തത, സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ സംബന്ധിച്ച് നിർണായകമാണ്.
ട്രഷറി വരുമാനം കുറയുകയാണെങ്കിൽ സ്വർണ്ണവില വർധിക്കാനാണ് സാധ്യത കൂടുതൽ. വരുമാനം കുറഞ്ഞ അസറ്റ് ക്ലാസിൽ നിന്ന് സുരക്ഷിതവും, വളർച്ചാ സാധ്യതയുള്ളതുമായ സ്വർണ്ണത്തിലേക്ക് വൻകിട നിക്ഷേപകർ ചുവടുമാറ്റം നടത്തുമെന്നതിനാലാണ് ഇത്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാൽ അതും സ്വർണ വിലയെ പ്രതികൂലമായി ബാധിക്കും.
ഫെബ്രുവരിയിലെ സ്വർണ വില
ഫെബ്രുവരി 2 ആം തിയ്യതി രേഖപ്പെടുത്തിയ 46640 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വില. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
ശമ്പളം കൂടിയോ? എടുത്തുചാടി ചെലവാക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില.
സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും
വില്‍ക്കുന്ന വേളയില്‍ സ്വർണത്തിന് വില കുറയും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍പ്പന വില നിശ്ചയിക്കുക. സാധാരണ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരം രൂപയുടെ കുറവ് വില്‍പ്പന വിലയിലുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു പവൻ വാങ്ങാൻ എത്ര നൽകണം
സ്വർണം വാങ്ങുമ്പോൾ പവന്‍ വിലയില്‍ മാറ്റമുണ്ടാകില്ല. എന്നാൽ പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ളവ കണക്കാക്കുമ്പോൾ വിലയിൽ വർധനവുണ്ടാകും. സ്വര്‍ണാഭരണത്തിന്റെ മോഡലിനെ ആശ്രയിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. എത്ര സ്വര്‍ണമാണോ വാങ്ങുന്നത്, ഇതിന്റെ അഞ്ച് ശതമാനം വരെ പണിക്കൂലി സാധാരണ ഈടാക്കാറുണ്ട്. ഡിസൈന്‍ മാറുമ്പോള്‍ പണിക്കൂലിയിലും മാറ്റം വരും.
ഇന്നത്തെ ഒരു ഗ്രാമിന്റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
നിക്ഷേപത്തിൽ വർധനവ്
ഇന്ത്യയിൽ സ്വർണാഭരണങ്ങളോടുള്ള താൽപര്യം കുറയുകയാണ്. 2022 നെ അപേക്ഷിച്ച് 2023 ൽ 562.3 ടണ്ണായിരുന്നു സ്വർണാഭരണങ്ങളുടെ ആവശ്യമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഇത് 6 ശതമാനത്തിന്റെ കുറവാണ്. അതേസമയം സ്വർണ നിക്ഷേപത്തിൽ ഇന്ത്യക്കാർ മാറി ചിന്തിച്ചു തുടങ്ങി. 2022 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ സ്വർണ നിക്ഷേപം 7 ശതമാനം വർധിച്ച് 185.2 ടണ്ണിലെത്തി. വില ഉയരുന്നതിൽ നിക്ഷേപ അവസരം മുതലെടുത്തു.


Click it and Unblock the Notifications