അഞ്ചാം ദിവസത്തിലും മാറ്റമില്ലാതെ കേരളത്തിലെ സ്വർണ വില. ആഗോള വിപണിയിൽ പലിശ നിരക്ക് വെട്ടികുറയ്ക്കലിനെ സ്വാധീനിക്കുന്ന വിവിധ സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില സ്ഥിരത പുലർത്തുകയാണ്. ഇത് ആഭ്യന്തര വിപണിയിലെ സ്വർണ വിലയേയും ബാധിക്കുന്നത്. ശനിയാഴ്ച രേഖപ്പെടുത്തിയ നിലനിലവാരത്തിലാണ് ബുധനാഴ്ചയും സ്വർണം വ്യാപാരം നടക്കുന്നത്. സ്വർണ വില പവന് 46,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,780 രൂപയിലാണ് സ്വർണ വില.
ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക് ഉയർന്നത്. ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വർധനവ്. തുടർന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ബുധനാഴ്ചയോടെ അഞ്ച് ദിവസമായി ഒരേ നിലവാരത്തിലാണ് സ്വർണ വില.

കഴിഞ്ഞ വാരം എങ്ങനെ
കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു. തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. അവസാന രണ്ട് ദിവസം വില വർധിച്ചു. എന്നിട്ടും ആഴ്ചയിൽ 280 രൂപ നഷ്ടത്തിലാണ് സ്വർണ വിലയുണ്ടായത്. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്.
തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു.ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചതോടെ വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി.
ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. 280 രൂപ സ്വർണ വിലയിൽ ആകെ ഇടിവുണ്ടായി.
മാസത്തിലെ ഉയര്‍ന്ന നിലവാരമായി ജനുവരി 2 ന് രേഖപ്പെടുത്തിയ 47,000 രൂപയില്‍ നിന്ന് 720 രൂപയും സര്‍വകാല ഉയരമായ 47,120 രൂപയില്‍ നിന്ന് 880 രൂപയുടെയും വ്യത്യാസമാണ് ഇന്ന് സ്വര്‍ണ വിലയില്‍ കാണാനുള്ളത്.
സ്വർണത്തിന് നിർണായക നാളുകൾ
ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കൽ സാധ്യതകളെ പറ്റി കൂടുതൽ വ്യക്തത നൽകുന്ന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് സ്വർണവില സ്ഥിരത പുലർത്തുന്നത്. വ്യാഴാഴ്ച യുഎസ് നാലാംപാദ അഡ്വാൻസ് ജിഡിപി എസ്റ്റിമേറ്റും വെള്ളിയാഴ്ച വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) ഡാറ്റയും പുറത്തുവരാനിരിക്കുകയാണ്.
സ്വർണ വില സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,027.39 ഡോളർ എന്ന നിലയിലാണ്. ഡോളർ സൂചിക ആറാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി യുഎസ് 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലാണ്.
മാർച്ചിൽ പ്രതീക്ഷിച്ചിരുന്ന ഫെഡറൽ റിസർവിന്റെ ആദ്യ പലിശ നിരക്ക് കുറയ്ക്കൽ മേയ് മാസത്തിൽ നടക്കുമെന്നാണ് 89 ശതമാനം പേരും പ്രതീക്ഷിക്കുന്നത്. നിരക്ക് കുറയ്ക്കുന്നതിന് മുൻപ് യുഎസ് സെൻട്രൽ ബാങ്കിന് കൂടുതൽ പണപ്പെരുപ്പ ഡാറ്റ ആവശ്യമാണെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്‌ച വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications