സ്വർണം വാങ്ങാനിരിക്കുന്നവന്റെ കീശ പൊള്ളിച്ച് സ്വർണ വില കുതിക്കുന്നു. ആഗോള വിപണിയിൽ തുടരുന്ന വലിയ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് കേരള വിപണിയിൽ സ്വർണ വില പുതിയ റെക്കോർഡ് ഉയരം താണ്ടി. ബുധനാഴ്ച പവന് 600 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,480 രൂപയിലെത്തി.
ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 46,000 രൂപ നിലവാരത്തിന് മുകളിലേക്ക് പോകുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് നേരത്തെ കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
മൂന്ന് ദിവസത്തിനിടെ 800 രൂപയാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവ്. തിങ്കളാഴ്ച 200 രൂപ വർധിച്ച് 45,880 രൂപയിലേക്ക് എത്തിയ സ്വർണ വില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നു. ഇവിടെ നിന്നാണ് 800 രൂപയുടെ വമ്പൻ മുന്നേറ്റം സ്വർണ വിലയിലുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ കാണുന്ന കുതിച്ചു ചാട്ടമാണ് കേരളത്തിലും വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 7 മാസത്തെ ഉയരത്തിലാണ് സ്വർണ വിലയുള്ളത്.

2000 ഡോളറിന് മുകളിൽ
ചൊവ്വാഴ്ച 2,000 ഡോളറിന് മുകളിൽ സ്ഥിരത പുലർത്തിയ സ്വർണം ബുധനാഴ്ച മികച്ച മുന്നേറ്റം നടത്തി. അടുത്ത വർഷം ആദ്യ പകുതിയോടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് വിപണികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് സ്വർണത്തിന് കരുത്താകുന്നത്. സ്പോട്ട് ഗോൾഡ് 0.04 ശതമാനം ഉയർന്ന് ഔൺസിന് 2,044.27 ഡോളറിലെത്തി. ബുധനാഴ്ച സ്വർണം 2,051.61 ഡോളർ വരെ കുതിച്ച ശേഷമാണ് പതുങ്ങിയത്.
യുഎസ് ഡോളറിലെ ഇടിവും ബോണ്ട് യീൽഡ് താഴേക്ക് പതിക്കുന്നതും കാരണം സ്വർണ വില ബുധനാഴ്ച ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളർ സൂചിക മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. നവംബറിൽ ഏകദേശം 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.10 വർഷത്തെ ട്രഷറി ബോണ്ടുകളുടെ ആദായം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.286 ശതമാനത്തിലേക്കും എത്തി.
സ്വർണം കുതിക്കാനുള്ള കാരണം
പലിശ നിരക്ക് സംബന്ധിച്ച് ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലറിന്റെ ചൊവ്വാഴ്ച പുറത്തു വന്ന പ്രസ്താവന വിപണിക്ക് പ്രതീക്ഷകൾ നൽകി. വരും മാസങ്ങളിൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷ നൽകുന്നതിയാരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. യുഎസ് സെൻട്രൽ ബാങ്ക് ഡിസംബറിൽ നിരക്കുകൾ നിലനിർത്തുമെന്ന് വിപണി പരക്കെ പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത വർഷം മേയ് മാസത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് 70 ശതമാനത്തിലധികം പേരും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications