കെഎസ്എഫ്‌ഇയില്‍ നിന്ന് ചിട്ടി പണം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല; മേല്‍ ബാധ്യതയെ പറ്റി അറിയാം
കെഎസ്എഫ്ഇയിൽ ചിട്ടി ചേർന്നവരിൽ നിന്നുള്ള പ്രധാന വിമർശനം ചിട്ടി പണം കൈപ്പറ്റുന്നതിലെ കർശന നിബന്ധനകളെ പറ്റിയാണ്. ചിട്ടിയിൽ ചേരുന്നവർ മേൽ ബാധ്യതയ്ക്ക് അനുസൃതമായ ജാമ്യം നൽകി മാത്രമെ ചിട്ടി പണം പിൻവലിക്കാൻ കെഎസ്എഫ്ഇ അനുവദിക്കുകയുള്ളൂ. കൃത്യമായ പ്ലാനിംഗോടെ എത്ര രൂപയ്ക്ക് ചിട്ടി വിളിക്കുന്നതെന്നും എന്ത് ജാമ്യം നൽകുമെന്നും വ്യക്തതയില്ലാതെ ചിട്ടിയിൽ ചേരുന്നവർക്കാണ് പണം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത്.
വിളിച്ചെടുക്കുന്നത് വരെ ചിട്ടി സമ്പാദ്യമാണ്. വിളിച്ചെടുത്താല്‍ ബാധ്യതയും. ചിട്ടി വിളിക്കുമ്പോള്‍ വരുന്ന ബാധ്യതയ്ക്ക് ജാമ്യം നല്‍കിയാല്‍ മാത്രമെ കെഎസ്എഫ്ഇ പണം പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. ജാമ്യം ഇല്ലെങ്കില്‍ ഇതുവരെ ചിട്ടിയിലേക്ക് അടച്ച പണം പിന്‍വലിക്കുകയും ബാക്കി തുക സ്ഥിര നിക്ഷേപമിടുകയും ചെയ്യാം.

കാലാവധിക്ക് ശേഷം മാത്രം പണം ആവശ്യമുള്ളൊരാളാണെങ്കില്‍ ജാമ്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല. എന്നാൽ കഴിയുന്നതും വേഗത്തിൽ ചിട്ടി വിളിച്ചെടുക്കാനാകും പലരും ശ്രമിക്കുന്നത്. ഇവർ ചിട്ടി ചേരും മുൻപ് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് 2 കാര്യങ്ങളാണ്. ചിട്ടിയിൽ ഏതൊക്കെ ജാമ്യങ്ങള്‍ സ്വീകരിക്കുമെന്നും എങ്ങനെ മേല്‍ ബാധ്യത കണക്കാക്കുമന്നും ആദ്യം മനസിലാക്കണം.
മേൽ ബാധ്യത
ഏത് തരം ചിട്ടിയാണെങ്കിലും കാലാവധിക്ക് മന്‍പ് വിളിച്ചെടുക്കുമ്പോള്‍ ബാധ്യത വരുന്നുണ്ട്. റെഗുലർ ചിട്ടിയിലും മൾട്ടി ഡിവിഷൻ ചിട്ടിയിലും ഹ്രസ്വകാല-ദീർഘകാല ചിട്ടികളിലും മേൽ ബാധ്യത ബാധ്യത കണക്കാകുന്നത് ഒരു പോലെയാണ്. എങ്ങനെ മേൽ ബാധ്യത കണക്കാക്കുമെന്ന് ഉദാഹരണ സഹിതം വിശദമാക്കാം.
2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്നൊരാൾ 25 തവണകള്‍ അടച്ച ശേഷം ചിട്ടി ലേലത്തിൽ വിളിച്ചു. 25-ാം മാസം 5000 രൂപ ഫോര്‍മാന്‍ കമ്മീഷന്‍ ഉള്‍പ്പെടെ 6000 രൂപ കിഴിവിലാണ് ചിട്ടി ലഭിച്ചത്. ഇദ്ദേഹത്തിന് 15 മാസം തവണകളാണ് അടയ്ക്കാനുള്ളത്. 15 മാസത്തെ ആകെ തവണ സംഖ്യമാണ് മേൽ ബാധ്യതയായി ഉണ്ടാവുക. 15*2500 35700 രൂപയാണ് ബാധ്യതയായി വരുന്നത്. ഈ തുകയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. . ചിട്ടിയിൽ ഇത്രയും നാൾ അടച്ച തുക ലഭിക്കാൻ ജാമ്യത്തിന്റെ ആവശ്യമില്ല.
Also Read: മിനിമം ബാലൻസിനെ പേടിക്കേണ്ട; ഒരു ചാർജും ആവശ്യമില്ലാത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇതാ
ജാമ്യങ്ങൾ
പലതരം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും. സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്.
സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക.
വസ്തു ജാമ്യം
വസ്തു ജാമ്യം നൽകുമ്പോൾ മുന്നാധാരം, കുടിക്കട സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്. ആ വര്‍ഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സെകെച്ച് പ്ലാന്‍ എന്നിവ നിർബന്ധമാണ്. ഭവന വായ്പ എടുത്തൊരാള്‍ക്ക് ഈടായി നല്‍കിയ ആധാരം ചിട്ടിക്കും ജാമ്യമായി ഉപയോഗിക്കാൻ സാധിക്കും.
വീട് പണി കഴിഞ്ഞ് വീട്ടു നമ്പര്‍ ലഭിച്ചവരാണെങ്കില്‍ റീവാല്യുഷന്‍ നടത്തി റീജിയണല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഈ ആധാരം ഉപയോഗപ്പെടുത്തി ചിട്ടി ജാമ്യം നല്‍കാം. ചിട്ടിയിൽ മേൽ ബാധ്യതയായി നൽകിയ വസ്തു ജാമ്യം ഉപയോഗിച്ച് ഭവന വായ്പയും എടുക്കാം. മേല്‍ ബാധ്യതയേക്കാള്‍ മൂല്യമുള്ള ആധാരമാണെങ്കില്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഭവന വായ്പ എടുക്കുമ്പോൾ ഈടായി സ്വീകരിക്കും.
സാലറി സർട്ടിഫിക്കറ്റ്
ഒരു സാലറി സര്‍ട്ടിഫിക്കറ്റിന് 4 ലക്ഷം രൂപ വരെയാണ് ജാമ്യം നിൽക്കാൻ സാധിക്കുക. സ്ഥിര ജീവനക്കാരായ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് മാത്രമാണ് സ്ഥീകരിക്കുന്നത്. ലൈഫ് ഇൻഷൂറൻസുകളിൽ സറണ്ടർ വാല്യുവിനെയാണ് ജാമ്യത്തിനായി പരിഗണിക്കുന്നത്. സ്വന്തം പേരിലുള്ളതോ പങ്കാളിയുടെതോ ഇൻഷൂറൻസുകൾ സ്വീകരിക്കും. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനമാണ് ജാമ്യമായി സ്വീകരിക്കുന്നത്.


Click it and Unblock the Notifications


