തിങ്കളാഴ്ച കേരള വിപണിയിലെ സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 46,240 രൂപയിലാണ് തിങ്കളാഴ്ചയും സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,780 രൂപയിലാണ് സ്വർണ വില. ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചാണ് 46,240 രൂപയിലേക്ക് ഉയർന്നത്. ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വർധനവ്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു.
കഴിഞ്ഞാഴ്ചയിലെ പ്രകടനം
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു.
പക്ഷേ ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചു. വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി. ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. ഈ ആഴ്ച 280 രൂപ സ്വർണ വിലയിൽ ഇടിവുണ്ടായി.

ആഗോള വിപണിയിൽ
കഴിഞ്ഞ വാരം ഇടിവിലേക്ക് പോയ ശേഷം സ്വർണ വില ആഗോള വിപണിയിൽ തിങ്കളാഴ്ച നേട്ടമുണ്ടാക്കി. അടുത്തയാഴ്ച ചേരുന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിന് മുന്നോടിയായി യുഎസ് സാമ്പത്തിക വളർച്ച, പണപ്പെരുപ്പ ഗേജ് എന്നിവ സംബന്ധിച്ചുള്ള പുതിയ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില നേട്ടമുണ്ടാക്കുകയാണ്.
സ്‌പോട്ട് ഗോൾഡ് 0.1% ഉയർന്ന് ഔൺസിന് 2,030.87 ഡോളറിലേക്ക് എത്തി. യുഎസ് ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞതും യുഎസ് 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 4.1149% ആയി കുറഞ്ഞതും സ്വർണ വിലയിൽ മുന്നേറ്റത്തിന് കാരണമാണ്. വ്യാഴാഴ്ച യുഎസ് നാലാംപാദ അഡ്വാൻസ് ജിഡിപി എസ്റ്റിമേറ്റും വെള്ളിയാഴ്ച വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) ഡാറ്റയും പുറത്തുവരാനിരിക്കുന്നുണ്ട്.
കഴിഞ്ഞ വാരം വലിയ ഇടിവാണ് സ്വർണ വിലയിലുണ്ടായത്. യുഎസ് സെൻട്രൽ ബാങ്ക് ഉദ്യേഗസ്ഥരുടെ പ്രസ്താവനകൾക്ക് പിന്നാലെ നേരത്തെയുള്ള പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷ മങ്ങിയതിനാൽ സ്വർണം കഴിഞ്ഞ ആഴ്‌ച ആറ് മാസത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
പലിശ നിരക്ക് കുറയ്ക്കുന്നതിന് മുൻപ് ഫെഡറൽ റിസർവിന് കൂടുതൽ പണപ്പെരുപ്പ ഡാറ്റ ആവശ്യമാണെണെന്ന ചിക്കാഗോ ഫെഡ് പ്രസിഡന്റ് ഓസ്റ്റാൻ ഗൂൾസ്ബീയുടെ പ്രസ്താവനയും പലിശ നിരക്ക് വെട്ടികുറയ്ക്കൽ മൂന്നാം പാദത്തിലാണെന്ന അറ്റ്ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റികിന്റെ പ്രസ്താവനയും സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയിൽ നിന്ന് നിക്ഷേപകരും പിന്നോട്ട് പോയി. രണ്ടാഴ്ച മുൻപ് 71 ശതമാനം സാധ്യതയുണ്ടായിടത്ത് നിന്ന് 55 ശതമാനമായി കുറഞ്ഞു.


Click it and Unblock the Notifications