അപകട സാധ്യത, നിക്ഷേപ ലക്ഷ്യം, കാലയളവ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് ഓരോരുത്തരും നിക്ഷേപങ്ങൾ തീരുമാനിക്കുന്നത്. പൊതുവിൽ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കുന്ന നിക്ഷേപങ്ങളാണ് ഓഹരി, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ. ഓരോന്നിലും നിക്ഷേപിക്കുന്നതിന് മുൻപ് മുൻകാല പ്രകടനം പരിശോധിക്കുന്നത് സ്വാഭാവികമാണ്.
കഴിഞ്ഞ കാലത്തെ പ്രകടനം ഭാവി പ്രകടനത്തെ സൂചിപ്പിക്കുന്നില്ലെങ്കിലും ഓരോ അസറ്റ് ക്ലാസും എത്രത്തോളം വളരുന്നു എന്ന് മനസിലാക്കാൻ ഇത് സഹായിക്കും. ഈ അസറ്റ് ക്ലാസുകളിലെ 20 വർഷത്തെ വളർച്ച ഫണ്ട്‌സ്‌ഇന്ത്യയുടെ ഏറ്റവും പുതിയ 'വെൽത്ത് സംഭാഷണ റിപ്പോർട്ട്' വിശദമാക്കുന്നുണ്ട്. ഇത്തരത്തിൽ ഇക്വിറ്റി, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവയിലെ നിക്ഷേപത്തിന്റെ വളർച്ച എങ്ങനെയാണെന്ന് നോക്കാം.
ഇക്വിറ്റികൾ
അല്പം റിസ്കുള്ള നിക്ഷേപമാണെങ്കിലും ഏറ്റവും മികച്ച റിട്ടേൺ നൽകിയത് ഓഹരി വിപണിയാണ്. 20 വർഷത്തിനുള്ളിൽ നിഫ്റ്റി 50 17.2 ശതമാനം നേട്ടമാണ് നൽകിയത്. 15 വർഷത്തിനിടെ 10.6 ശതമാനവും 10 വർഷത്തിനുള്ളിൽ 13.3 ശതമാനവും റിട്ടേൺ നൽകി. കഴിഞ്ഞ അഞ്ചും മൂന്നും വർഷങ്ങളിൽ നിഫ്റ്റിയുടെ മുന്നേറ്റം യഥാക്രമം 12.9ശതമാനം, 26.1 ശതമാനം എന്നിങ്ങനെയാണ്.

സ്വർണം
20 വർഷ കാലത്തേക്ക് സ്വർണത്തിൽ നിന്നുള്ള ആദായം 12 ശതമാനമായിരുന്നു. 15, 10 വർഷങ്ങളിൽ ഇത് യഥാക്രമം 10.3 ശതമാനം, 7.5 ശതമാനം റിട്ടേണാണ് സ്വർണം നൽകിയത്. അതേസമയം കഴിഞ്ഞ 1 വർഷത്തേ ആദായം പരിഗണിക്കുമ്പോൾ സ്വർണം മറ്റു നിക്ഷേപങ്ങളെ മറികടന്നു. ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്നുള്ള വരുമാനം 12.9 ശതമാനമാണെന്നിരിക്കെ സ്വർണം 14.2 ശതമാനം ആദായവുമായി എല്ലാ അസറ്റ് ക്ലാസുകളെയും മറികടന്നു.
റിയൽ എസ്റ്റേറ്റ്
വസ്തു വാങ്ങുന്നത് സുരക്ഷിതവും സ്ഥിര വരുമാനവും നൽകുമെന്ന് പറയുമ്പോഴും റിയൽ എസ്റ്റേറ്റ് വരുമാനം 20 വർഷത്തിനുള്ളിൽ വെറും 9 ശതമാനം മാത്രമാണ്. 15, 10 വർഷങ്ങളിൽ യഥാക്രമം 6.5 ശതമാനം, 4.8 ശതമാനം റിട്ടേൺ മാത്രമാണ് റിയൽ എസ്റ്റേറ്റ് നൽകുന്നത്. ഒരു വർഷത്തിനിടെ 6 ശതമാനം എന്ന കുറഞ്ഞ വരുമാനം മാത്രമാണ് റിയൽ എസ്റ്റേറ്റിൽ നിന്ന് ലഭിച്ചത്.
ഇക്വിറ്റികളിൽ നിന്ന് നിക്ഷേപകർ നേടിയതിന്റെ 50 ശതമാനത്തിൽ താഴേയാണിത്. കഴിഞ്ഞ 3, 5 വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് വരുമാനം യഥാക്രമം 4.8 ശതമാനം, 5.2 ശതമാനം എന്നിങ്ങനെയാണ്.
ഡെബ്റ്റ് നിക്ഷേപങ്ങൾ
ഡെബ്റ്റ് നിക്ഷേപങ്ങൾ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 7.2 ശതമാനം റിട്ടേണാണ് നൽകി.ത്. 15 വർഷത്തിനുള്ളിൽ 7.5% ആദായവും ഒരു വർഷത്തിനുള്ളിൽ 6.5 ശതമാനം റിട്ടേണും നൽകി. 3, 5 വർഷങ്ങളിൽ യഥാക്രമം 5.5 ശതമാനം, 6.8 ശതമാനം എന്നിങ്ങനെയാണ് റിട്ടേൺ.
മിഡ് കാപ്, സ്മോൾ കാപ് ഓഹരികളും രണ്ടക്ക റിട്ടേൺ നൽകി. 10 വർഷത്തിനുള്ളിൽ 17 ശതമാനം മുതൽ 19 ശതമാനം വരെ റിട്ടേണാണ് ഇവ നൽകിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, മിഡ്, സ്മോൾ കാപ് ഓഹരകളിൽ നിന്നുള്ള വരുമാനം 33.2 ശതമാനം മുതൽ 42.2 ശതമാനം വരെയാണ്.
1 ലക്ഷം നിക്ഷേരിച്ചാൽ വരുമാനം എത്ര
20 വർഷം മുൻപ് ഇക്വിറ്റികളിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത്തെ മൂല്യം ഏകദേശം 24 ലക്ഷം രൂപയാകുമായിരുന്നു. അതേസമയം, സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് 9.60 ലക്ഷം രൂപയും റിയൽ എസ്റ്റേറ്റിലെ 1 ലക്ഷം രൂപ 5.6 ലക്ഷം രൂപയുമായി വളരുമായിരുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 17 ശതമാനം റിട്ടേണുമായി ഇക്വിറ്റിയാണ് നേട്ടമുണ്ടാക്കിയത്. സ്വർണം, റിയൽ എസ്റ്റേറ്റ്, ഡെബ്റ്റ് നിക്ഷേപങ്ങൾ എന്നിവയാണ് പിന്നിൽ.


Click it and Unblock the Notifications