വീട്, വാഹനം എന്നീ സ്വപ്‌നങ്ങളിലേക്ക് എത്താനുള്ള ഒരു വഴിയാണ് വായ്പകള്‍. പലരും വായ്പകളെ ഭീകരമായ രീതിയിലാണ് സമീപിക്കുന്നത്. കഴിയുന്നതും വായ്പയെടുക്കാതെ ജീവിക്കുക എന്ന ശൈലിയിലേക്ക് മാറുന്നവരുമുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ ഉടനെ ബാങ്ക് തങ്ങളുടെ ആസ്തി ജപ്തി ചെയ്യുകയൊന്നുമില്ല. ഇതിന് രാജ്യത്ത് നിയമപരമായ പല നടപടി ക്രമങ്ങളുമുണ്ട്. ഇതിനൊപ്പം വായ്പ മുടങ്ങുമെന്ന ഘട്ടത്തിൽ ബാങ്കുമായി ബന്ധപ്പെട്ടാൽ ബാങ്കിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങളും ലഭിക്കും. വായ്പയെടുക്കുന്നവര്‍ക്ക് ഇതിനെ പറ്റി പൂര്‍ണ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
ബാങ്ക് സഹായം
വായ്പ തിരിച്ചടവ് ബോധപൂര്‍വമല്ലാതെ മുടങ്ങുമ്പോള്‍ ബാങ്ക് സഹായിക്കും. ഉദാഹരണതിന് ജോലി നഷ്ടം, അപകടം തുടങ്ങിയ സത്യസന്ധമായ കാരണങ്ങള്‍ കൊണ്ട് വായ്പ അടവ് മുന്നോട്ട് കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിലാണിത്. ബാങ്കിനെ അറിയിച്ചാൽ ബാങ്ക് ഇതിന് അനുസൃതൃമായ നടപടികളിലൂടെ സഹായമെത്തിക്കും. അത്രയും നാൾ കൃത്യമായി ഇഎംഐ അടച്ചു മുന്നോട്ട് പോകുന്നവരാണോയെന്ന് ബാങ്ക് ആദ്യം പരിഗണിക്കും. വായ്പ നിഷ്ക്രിയ ആസ്തിയാവാതിരിക്കുമെന്നതിനാൽ ബാങ്കിനും മറ്റു നിയമനടപടികളിലേക്ക് പോകില്ലാ എന്നതിനാൽ വായ്പകാരനും ഗുണകരമാണ്.
Also Read: എൽഐസി പോളിസി മുടങ്ങിയിരിക്കുകയാണോ? ഇപ്പോൾ പുനരാരംഭിക്കാൻ പറ്റിയ സമയം
വായ്പയുടെ കാലാവധി ഉയര്‍ത്തി ഇഎംഐ ഭാരം കുറയ്ക്കാന്‍ ബാങ്കുകള്‍ സഹായിക്കാറുണ്ട്. ഇത് ദീർഘകാലത്തിൽ പലിശ വർധിപ്പിക്കുമെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ഉപകാരപ്പെടും. പിന്നീട് പണത്തിന്റെ ലഭ്യത സാധാരണ നിലയിലാകുമ്പോള്‍ പഴയ രീതിയില്‍ ഇഎംഐ അടയ്ക്കുകയോ, മുഴുവൻ തുകയും അടച്ച് വേഗത്തില്‍ വായ്പു തീര്‍പ്പാക്കുകയോ ചെയ്യാം. തിരിച്ചടവിൽ കുറച്ചു മാസത്തെ ഇളവ് ബാങ്കിനോട് ആവശ്യപ്പെടാം. ജോലി നഷ്ടം പോലുള്ള സാഹചര്യങ്ങളിൽ 6 മാസത്തേക്ക് ഇഎംഐ ഫ്രീ പിരിയഡ് ബാങ്കുകൾ അനുവദിക്കാറുണ്ട്. ഇതിന് ബാങ്ക് പിന്നീട് പിഴ ഈടാക്കും.
ഒറ്റത്തവണയടച്ച് തീര്‍പ്പാക്കൽ മികച്ച സാധ്യതയാണ്. വായ്പയെക്കാളും കുറഞ്ഞ തുകയാണ് അടയ്ക്കേണ്ടി വരിക. ചാര്‍ജ് ഇനത്തില്‍ കുറവ് വരുത്തിയും കുറച്ച് തുക എഴുതി തള്ളിയോ ബാങ്ക് സഹായിക്കും. വ്യക്തിഗത വായ്പകളെടുത്ത് പ്രതിസന്ധിയിലായവർക്ക് തരം മാറ്റി ഈട് നല്‍കിയുള്ള വായ്പകളാക്കി മാറ്റാന്‍ അനുവദിക്കും. ഇതുവഴി പലിശനിരക്കും ഇഎംഐയും കുറയും.
തിരിച്ചടവ് മുടങ്ങിയാൽ
മുകളിലെ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ആസ്തി തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഈട് നല്‍കിയെടുത്ത വായ്പകളിലാണ് ബാങ്കിന് ഈ നടപടികളെടുക്കാനാവുക. കാര്‍/ ഓട്ടോ വായ്പകളില്‍ വാഹനം ജപ്തി ചെയ്യുന്നതിന് മുന്‍പായി 7-15 ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചു തീര്‍ക്കാനായി ബാങ്ക് വായ്പകാരന് നോട്ടീസ് നല്‍കും. ഈ സമയത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്തില്ലെങ്കില്‍ വാഹനം ജപ്തി ചെയ്യും.
ജപ്തിയ്ക്ക് ശേഷം വായ്പകാരന് കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ വീണ്ടും 7 ദിവസത്തെ സമയം ലഭിക്കും. ഇതിന്റെ ഭാഗമായി വായ്പയെടുത്തയാള്‍ക്ക് പ്രീ-സെയില്‍ നോട്ടീസ് ലഭിക്കും. പണമടയക്കുന്നതിനും വാഹനം വിട്ടുനല്‍കുന്നതിനും ബന്ധപ്പെടേണ്ടവരുടെ വിവരങ്ങള്‍ പ്രീ സെയില്‍ നോട്ടീസിലുണ്ടാകും. പണമടച്ചാല്‍ 7 ദിവസത്തിനകം വാഹനം തിരികെ ലഭിക്കും. അല്ലാത്ത പക്ഷം ജപ്തി ചെയ്ത് 90 ദിവസത്തിനുള്ളില്‍ ലേലത്തില്‍ വില്‍ക്കും.
Also Read: മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം
വീട്, സ്ഥലം എന്നിവ ഈട് നല്‍കിയുള്ള വായ്പകളാണെങ്കില്‍ സര്‍ഫാസി നിയമത്തിലെ സെക്ഷന്‍ 13(2) പ്രകാരം നോട്ടീസ് നല്‍കും. വായ്പ നിഷ്ക്രിയ ആസ്തിയായി തരംതരിച്ചാലാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കാന്‍ പാടുള്ളൂ എന്നാണ് റിസര്‍വ് ബാങ്ക് ചട്ടം. നോട്ടീസ് നല്‍കിയതിന് ശേഷം കുടിശ്ശിക തീര്‍ക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കും.
സമയ പരിധിയില്‍ തിരിച്ചടവ് നടക്കാത്ത പക്ഷം കൈവശ നോട്ടീസ് നല്‍കി സ്ഥലം ഏറ്റെടുക്കും. ജപ്തി നടപടി പൂര്‍ത്തിയായി 30 ദിവസത്തിന് ശേഷം മാത്രമാണ് ലേലത്തിലേക്ക് കടക്കുക. ഈ സമയത്തിനുള്ളില്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ സാവകാശമുണ്ട്. ലേല വിവരങ്ങള്‍ വായ്പകാരനെ ബാങ്ക് അറിയിക്കും.