ബാങ്കിംഗ് ആവശ്യങ്ങൾ കാര്യക്ഷമായി ഉപയോഗിക്കുന്നതിന് ഇന്നത്തെ കാലത്ത് എല്ലാവരുടെ കയ്യിലും കുറഞ്ഞത് ഒരു സേവിംഗ്സ് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണം. അതോടൊപ്പം സേവിംഗ്സ് അക്കൗണ്ടെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമായതോടെ പലരും പല കാരണങ്ങളാൽ ഒന്നിലധികം അക്കൗണ്ടുകളും സൂക്ഷിക്കുന്നുണ്ട്. സാലറി അക്കൗണ്ടിനൊപ്പം സമ്പാദ്യത്തിനും ചെലവാക്കലുകൾക്കുമുള്ള പണം വ്യത്യസ്ത അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നത് പണത്തെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.
സേവിംഗ്‌സ് അക്കൗണ്ടുകളുടെ എണ്ണത്തിനും നിക്ഷേപിക്കേണ്ട പണത്തിനും സാധാരണയായി പരിധിയില്ലെങ്കിലും നിക്ഷേപിക്കുന്ന തുകയും പിൻവലിക്കുന്ന തുകയും ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധി കഴിഞ്ഞാൽ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും. സേവിംഗ്സ് അക്കൗണ്ടുള്ളവരാണെങ്കിൽ ഈ പരിധി അറിയണം.
ഇടപാടുകൾ നിരീക്ഷിക്കും
കള്ളപ്പണം തടയുന്നതിനും നികുതി വെട്ടിപ്പുകൾ പിടിക്കാനും സേവിംഗ്സ് അക്കൗണ്ടിൽ നിശ്ചിത പരിധി കഴിഞ്ഞുള്ള ഇടപാടുകൾ നടക്കുമ്പോൾ ബാങ്കുകൾ, കോർപ്പറേറ്റുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് (എസ്‌എഫ്‌ടി) തയ്യാറാക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ക്യാഷ് ഡെപ്പോസിറ്റുകൾ, പിൻവലിക്കലുകൾ, ഓഹരി, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപം, ക്രെഡിറ്റ് കാർഡ് ചെലവുകൾ, വിദേശ നാണയം വാങ്ങൽ, വസ്തു ഇടപാടുകൾ തുടങ്ങിയവയാണ് നിരീക്ഷണമുള്ള ഇടപാടുകൾ.

ക്യാഷ് നിക്ഷേപ/ പിൻവലിക്കൽ പരിധി
ആദായ നികുതി നിയമം അനുസരിച്ച് സാമ്പത്തിക വർഷത്തിൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയുടെ നിക്ഷേപമോ പിൻവലിക്കലോ നടന്നിട്ടുണ്ടെങ്കിൽ ബാങ്കിംഗ് കമ്പനികൾ ആദായ നികുതി വകുപ്പിന് സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ വഴി വിവരം നൽകും.
ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളിൽ നിന്ന് സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ക്യാഷ് ഡെപ്പോസിറ്റുകളെ പരിധിയായി കാണുക്കാക്കും. കറന്റ് അക്കൗണ്ടിലെ പണം ഇവിടെ പരിഗണിക്കില്ല. കറന്റ് അക്കൗണ്ടുകളിൽ ഈ പരിധി 50 ലക്ഷം രൂപയാണ്. 10 ലക്ഷത്തിൽ കൂടുതൽ തുകയുടെ ഇടപാട് നടന്ന അക്കൗണ്ടുകളിൽ പണത്തിന്റെ ഉറവിടത്തെ കുറിച്ചും നികുതികൾ അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആദായ നികുതി വകുപ്പിന് സാധിക്കും.
ഈ ഇടപാടുകളും ശ്രദ്ധിക്കുക
സേവിംഗ്സ് അക്കൗണ്ട് ബാലൻസ് കൂടാതെ ആദായ നികുതി നിയമം താഴെപറയുന്ന ഇടപാടുകളും ബാങ്കുകൾ, കമ്പനികൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
* 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമം സെക്ഷൻ 18 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്ത ബാങ്ക് ഡ്രാഫ്റ്റുകൾ, പേ ഓർഡർ, ബാങ്കേഴ്‌സ് ചെക്ക്, പ്രീപെയ്ഡ് ഇൻസ്‌ട്രുമെന്റുകൾ എന്നിവ വാങ്ങുന്നതിനായി ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി ചെലവാക്കിയാൽ ഇവ ആദായ നികുതി വകുപ്പിനെ അറിയിക്കണം.
* ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ സാമ്പത്തിക വർഷത്തിൽ ഒന്നോ ഒന്നിലധികം ക്രെഡിറ്റ് കാർഡുകളുടെ ബിൽ തുകയായി 1 ലക്ഷം രൂപ പണമായി അടയ്ക്കുകയോ 10 ലക്ഷം രൂപയോ അതിൽ കൂടുതൽ തുകയുടെ ബിൽ മറ്റെതെങ്കിലും രീതിയിൽ അടയ്ക്കുകയോ ചെയ്താൽ ആദായ നികുതി റഡാറിൽ വരും.
* കമ്പനി പുറത്തിറക്കുന്ന ബോണ്ടുകളോ കടപ്പത്രങ്ങളോ വാങ്ങുന്നതിന് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക ചെലവാക്കുന്നതോ, കമ്പനി ഇഷ്യൂ ചെയ്യുന്ന ഓഹരികൾ ഏറ്റെടുക്കുന്നതിന് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക ചെലവാക്കുന്നതോ ആയ ഇടപാടുകൾ കമ്പനി എസ്എഫ്ടി വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം.
* സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ തുകയുടെ വിദേശ നാണ്യം വാങ്ങിയാല്‍ ഇത് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യപ്പെടും. വ്യക്തികള്‍, ഹിന്ദു അഭിവക്ത കുടുംബം, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപാടുകളാണ് പരിശോധന പരിധിയില്‍ വരിക.
* സാമ്പത്തികവർഷത്തിൽ 30 ലക്ഷം രൂപയോ അതിൽ കൂടുതൽ രൂപയുടെയോ വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ഈ ഇടപാടുകൾ രജിസ്‌ട്രാറോ സബ് രജിസ്‌ട്രാറോ ആദായ നികുതി വകുപ്പിനെ റിപ്പോർട്ട് ചെയ്യണം.


Click it and Unblock the Notifications