അനുകൂലമായ ആഗോള സാഹചര്യത്തിൽ ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്‌സ് 267 പോയിന്റ് ഉയർന്ന് 65,216.09 ലും നിഫ്റ്റി 83 പോയിന്റ് നേട്ടത്തിൽ 19,393.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തിൽ തുടങ്ങിയ വിപണി ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിനടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയെ ഒരു വേള 19,400-ന് മുകളിൽ എത്തിയെങ്കിലും ഉയർന്ന പോയിന്റിലെ വിൽപ്പനയാണ് താഴോട്ട് എത്തിച്ചത്.
ആഗോള വിപണിയിൽ യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി, ജർമ്മനിയുടെ ഡാക്‌സ് എന്നിവയുൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികൾ ഒരു ശതമാനം വീതം ഉയർന്നു. വിപണിയിൽ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ഐടി, റിയൽറ്റി, മെറ്റൽ, പവർ, ക്യാപിറ്റൽ ഗുഡ്സ് ഓഹരികൾ 1-2 ശതമാനം വരെ നേട്ടമുണ്ടാക്കി.
ബജാജ് ഫിനാൻസ്, അദാനി പോർട്ട്സ്, പവർ ഗ്രിഡ് കോർപ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ ഓരോ ശതമാനം വീതം നേട്ടത്തിലാണ്.

പൊതുചിത്രം
ജിയോ ഫിനാൻഷ്യൽ സർവീസ് ഓഹരികൾ തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 265 രൂപയ്ക്കും എൻഎസ്ഇയിൽ 262 രൂപയിലുമാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് രണ്ടാമത്തെ വലിയ വലിയ ബാങ്കിതര ധനകാര്യ സ്ഥാപനവും 33-ാമത്തെ വലിയ കമ്പനിയുമാണ് ജിയോ ഫിനാൻഷ്യൽ സർവീസ്.
കാരറ്റ്‌ലെയ്‌നിൽ നിന്ന് 27.18 ശതമാനം അധിക ഓഹരികൾ ഏറ്റെടുത്ത വാർത്തയ്ക്ക് ശേഷമുള്ള ആദ്യ വ്യാപാര ദിനം ടൈറ്റൻ ഓഹരികൾ 1 ശതമാനത്തോളം ഉയർന്ന് ക്ലോസ് ചെയ്തു. ജിഎംആർ എയർപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അദാനി ഗ്രൂപ്പ് ഓഹരികൾ വെള്ളിയാഴ്ച നേട്ടത്തിലാണ്.
ഗ്രൂപ്പ് ഓഹരികൾ 1-7 ശതമാനം വരെ ഉയർന്നു. 850 കോടി രൂപയുടെ ഡിഫൻസ് ഓർഡറുകൾ നേടിയതിന് പിന്നാലെ ഭാരത് ഫോർജ് റെക്കോർഡ് ഉയരത്തിലെത്തി. വർധിച്ചുവരുന്ന വൈദ്യുത ഡിമാൻഡ് പവർ ഓഹരികളെ നേട്ടത്തിലെത്തിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 303.4 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 306.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു ദിവസം കൊണ്ട് നിക്ഷേപകർ 3.5 ലക്ഷം കോടി രൂപ സമ്പന്നരായി. തിങ്കളാഴ്ച രൂപ ഡോളറിനെതിരെ 83.11 നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്. വെള്ളിയാളാഴ്ച 83.10 രൂപയിലാണ് ക്ലോസ് ചെയ്തത്.


Click it and Unblock the Notifications