സ്വര്‍ണം വാങ്ങുകയെന്നാല്‍ നേരെ ജുവലറിയില്‍ ചെന്ന് ആഭരങ്ങള്‍ വാങ്ങുന്നതോ ബാങ്കില്‍ നിന്ന് നാണയങ്ങളോ ബാറായോ വാങ്ങുന്നതാണ് പൊതുവെയുള്ള രീതി. സ്വര്‍ണത്തിന്റെ മൂല്യത്തിനൊപ്പം പണിക്കൂലിയായി ഒരു തുക കൂടി വരുന്നതോടെ ഭൗതികമായി വാങ്ങുന്ന സ്വര്‍ണത്തിന് കൂടിയ വില നല്‍കേണ്ടി വരുന്നു. ഇതൊടൊപ്പം വാങ്ങിയ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം കൂടി നോക്കേണ്ടതുണ്ട്. ഇതിനായി ബാങ്ക് ലോക്കറുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവിടെയും ചാര്‍ജ് ഇനത്തില്‍ പണം നഷ്ടമാകുന്നു. ഇതോടൊപ്പം സ്വര്‍ണത്തിന്റെ ശുദ്ധിയും ഗുണനിലവാരവും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിറ്റലായി സ്വര്‍ണം സൂക്ഷിക്കവുന്ന മാര്‍ഗങ്ങളിലേക്ക് കൂടി നിക്ഷേപകര്‍ തിരിയുന്നുണ്ട്. നിക്ഷേപകനെ സംബന്ധിച്ച് പുതിയ വഴികളില്‍ കൂടി സ്വര്‍ണം കിട്ടുമ്പോള്‍ മടിച്ചു നില്‍ക്കേണ്ടതില്ല.
എന്തുകൊണ്ട് സ്വര്‍ണം
മറ്റു ലോഹങ്ങള്‍ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് മഞ്ഞ ലോഹത്തിനുള്ളതെന്നാണ്. ആസ്തി, നിക്ഷേപം, ആഭരണം എന്നിങ്ങനെ സ്വര്‍ണത്തെ ഉപയോഗപ്പെടുത്താം. വിപണിയിലെ ചാഞ്ചാട്ടത്തിനും അന്താരാഷ്ട്ര അരക്ഷിതാവസ്ഥയെയും മറികടക്കാനുള്ള സ്വര്‍ണത്തിന്റെ പ്രാപ്തിയും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. മറ്റു നിക്ഷേപങ്ങള്‍ തകരുമ്പോഴും ആശ്രയിക്കാമെന്നതും തകര്‍ച്ചയില്‍ നിന്ന് പെട്ടന്ന് തിരിച്ചു കയറുമെന്നതും നിക്ഷേപകരെ സുരക്ഷിത ആസ്തിയായി കണക്കാക്കാം. സ്വർണം വാങ്ങാൻ സാധിക്കുന്ന പുതുവഴികൾ നോക്കാം.
Also Read: സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്.ജി.ബി.)
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. നിലവിലെ സ്വര്‍ണ വിലയില്‍ ഗ്രാം അളവിലാണ് ആര്‍.ബി.ഐ. ബോണ്ടുകള്‍ അനുവദിക്കുന്നത്. 2.50 ശതമാനം സ്ഥിര പലിശ നിരക്കില്‍ നിക്ഷേപകര്‍ക്ക് ബോണ്ടില്‍ നിന്ന് പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആ സമയത്തെ സ്വര്‍ണത്തിന്റെ വില നിക്ഷേപകന് ലഭിക്കും. ബോണ്ടില്‍ നിക്ഷേപിക്കാന്‍ കുറഞ്ഞത് ഒരു ഗ്രാം നിക്ഷേപിക്കണം. പരമാവധി നാല് കിലോ എസ്.ജി.ബി. മാത്രമെ വ്യക്തിഗത നിക്ഷേപകര്‍ക്ക് അനുവദിക്കുകയുള്ളൂ. ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് സ്വകാര്യ, വിദേശ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ഓഹരി വിപണി എന്നിവ വഴി എസ്.ജി.ബി.കള്‍ വാങ്ങാം. എസ്.ജി.ബി.കളുടെ കാലാവധി എട്ട് വര്‍ഷമാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാനും അനുവദിക്കുന്നുണ്ട്.
Also Read : നിക്ഷേപം സുരക്ഷിതമാക്കാം; കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാവുന്ന നാല് രാജ്യങ്ങൾ
സ്വര്‍ണ ഇ.ടി.എഫുകള്‍
ഓഹരി വിപണിയില്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് സമാനമായി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നതാണ് സ്വര്‍ണ ഇ.ടി.എഫുകളുടെ ഗുണം. ഇ.ടി.എഫ്. ഭൗതിക സ്വര്‍ണത്തിലും എസ്.ബി.ജി.കളിലും സ്വര്‍ണ കമ്പനികളിലും നിക്ഷേപിക്കുന്നു. ജുവലറികളില്‍ നിന്ന് ഭൗതികമായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയിനത്തില്‍ 30ശതമാനത്തിലധികം അധിക ചെലവ് ഉണ്ടാകുന്നു. സ്വര്‍ണ ഇ.ടി.എഫുകളില്‍ 0.5 ശതമാനത്തിനിടുത്ത് വരുന്ന ബ്രേക്കറേജ് ചാര്‍ജാണ് ഈടാക്കുന്നത്. ഭൗതിക സ്വര്‍ണം വാങ്ങുമ്പോള്‍ വില മുപ്പത് ലക്ഷത്തില്‍ കൂടിയാല്‍ ഒരു ശതമാനം വെല്‍ത്ത് ടാക്‌സ് അടക്കേണ്ടതുണ്ട്. സ്വര്‍ണ ഇ.ടി.എഫുകള്‍ക്ക് ഇത്തരം നികുതികളില്ല.
Also Read: കാശെറിഞ്ഞ് അദാനി, ഓഹരികളില്‍ വന്‍കുതിപ്പ് - പുരികം ചുളിച്ച് സിമന്റ് കമ്പനികള്‍, തകര്‍ച്ച
ഡിജിറ്റല്‍ സ്വര്‍ണം
സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ രൂപമെന്ന് മാത്രമെ അര്‍ഥമുള്ളൂ. ഭൗതികമായി വാങ്ങുന്നതിന് പകരം ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്നു. ഡിജിറ്റലായി വാങ്ങിയതിന് തുല്യമായ ഭൗതിക സ്വര്‍ണം വില്പനക്കാരന്‍ സുരക്ഷിതയിടത്ത് സൂക്ഷിക്കുന്നു. ഇത് നിക്ഷേപകന്റെ ഡിജിറ്റല്‍ അക്കൗണ്ടില്‍ കാണാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഭൗതികമായി സ്വര്‍ണം വാങ്ങമെന്നതും ഈ രീതിയുടെ ഗുണമാണ്. എപ്പോള്‍ വേണമെങ്കിലും വാങ്ങാം, വില്പന നടത്താം എന്നതും കൈമാറ്റത്തിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ലെന്നതും നിക്ഷേപകര്‍ക്ക് ഗുണകരമാണ്. ഭൗതികമായി ഒരു രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കില്ലെങ്കിലും ഒരു രൂപ തൊട്ട് മുകളിലേക്ക് എത്ര രൂപയ്ക്ക് വേണമെങ്കിലും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.