ഓൺലൈൻ പണമിടപാടുകൾക്കാണ് നിലവിൽ രാജ്യത്ത് പ്രചാരം നൽകുന്നത്. കറൻസി ഇടപാടുകളെ ആദായ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടില്‍ രേഖപ്പെടുത്താതെ നിരവധി ഇടപാടുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ഇത്തരത്തിൽ കള്ളപ്പണ ഇടപാടുകളും നടക്കുന്നതിനാലാണ് ആദായ നികുതി വകുപ്പ് നിയമങ്ങൾ കർശനമാക്കുന്നത്. കറൻസി ഇടപാടുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇ- കാലത്ത് പണമിടപാട് ഡിജിറ്റലായെങ്കിലും പണമിടപാടുകൾ തകൃതിയാണ്. പണം ഉപയോഗിച്ചുളള ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ കണ്ണെത്തുന്നുണ്ട്. ഉയര്‍ന്ന പരിധിയില്‍ കറന്‍സി ഇടപാട് നടത്തിയാല്‍ പ്രശ്‌നമാകുമെന്നാണ് ചുരുക്കം. പ്രധാനമായും ഏതൊക്കെ സാഹചര്യങ്ങളിൽ ആദായ നികുതി നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കല്‍
ഇന്ന് സജീവമായി കൊണ്ടിരിക്കുന്ന ഇടപാട് രീതിയാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗം യുവാക്കൾക്കിടയിൽ സജീവമാകുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിർദ്ദേശ പ്രകാരം ക്രെഡിറ്റ് കാർഡ് ബിൽ തുക പണമായി 1ലക്ഷത്തില്‍ കൂടുതൽ സമർപ്പിച്ചാൽ ആദായ നികുതി നോട്ടീസ് ലഭിക്കും. പണമായി അടയ്ക്കാതെ ഏത് രീതി വഴിയും ക്രെഡിറ്റ് കാർഡ് ബിൽ 10 ലക്ഷത്തില്‍ കൂടുതൽ അടച്ചാലും ആദായ നികുതി നോട്ടീസ് ലഭിക്കും. ഈ പരിധിയിൽ കൂടുതൽ തുക ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കുന്നത് നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ബാങ്ക് നിക്ഷേപങ്ങൾ
ബാങ്ക് നിക്ഷേപങ്ങളില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ബാങ്കിൽ നിക്ഷേപത്തിന് ചില പരിധികൾ പ്രത്യക്ഷ നികുതി ബോർഡ് നൽകിയിട്ടുണ്ട്. സ്ഥിര സ്ഥിരനക്ഷേപത്തിന്റെ പരിധി 10 ലക്ഷത്തിലധികം ആയാല്‍ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്. സേവിംഗ്‌സ് അക്കൗണ്ടില്‍ 10 ലക്ഷം രൂപയാണ് പരിധി. സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപം 10 ലക്ഷം രൂപയിൽ കൂടിയാലും കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ കടന്നാലും ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കണം.
റിയല്‍ എസ്റ്റേറ്റ് ഇടപാട്
വീട്, സ്ഥലം വാങ്ങൽ ഇടപാടുകൾക്കും സൂക്ഷിക്കേണ്ടതായിട്ടുണ്ട്. 30 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നാൽ ആദായ നികുതി നോട്ടീസ് ലഭിക്കും. 30 ലക്ഷം രൂപയ്ക്ക് മുകളിൽ സ്റ്റാമ്പ് ഡ്യൂട്ടിയുള്ള വസ്തു ഇടപാടുകള്‍ നടന്നാൽ ഇക്കാര്യം രജിസ്ട്രാർ ആദായ നികുതി വകുപ്പിനെ അറിയിക്കണം. വര്‍ഷത്തില്‍ 1 ലക്ഷം രൂപയിൽ കൂടുതല്‍ തുക പണമായി ഓഹരി, മ്യടൂച്വല്‍ ഫണ്ട്, ഡിബഞ്ചറുകളില്‍ എന്നിവയിൽ നിക്ഷേപിച്ചാലും ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്.
ഇത് കൂടാതെ ദിവസത്തിൽ ഇടപാട് നടത്താവുന്ന പരിധിക്കും ആദായ നികുതി വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരം ഒരു വ്യക്തി 2 ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് ഒരു ദിവസം നടത്താന്‍ പാടില്ല. ഒരു വ്യക്തിയില്‍ നിന്ന് ഒരു ദിവസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണം കറന്‍സിയായി സ്വീകരിക്കാന്‍ പാടില്ല. വ്യത്യസ്ത ഇടപാടുകളിലായാലും ഇതിന് അംഗീകാരമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെക്ക്, കാര്‍ഡ്, ബാങ്ക് എന്നിവ വഴി പണം നല്‍കണം. ഗിഫ്റ്റ് ആയി സ്വീകരിക്കുമ്പോള്‍ 2 ലക്ഷത്തില്‍ കൂടുതലുള്ള കറൻസി ഗിഫ്റ്റ് ആയി സ്വീകരിക്കാനും പാടില്ല.


Click it and Unblock the Notifications