1985 ല്‍ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തി കോടികളുടെ നിക്ഷേപം ഉണ്ടാക്കിയാണ് രാകേഷ് ജുൻജുൻവാല യാത്രയായത്. ഇന്ത്യന്‍ വാരന്‍ ബഫറ്റ് എന്ന് വിളിപ്പേര് സ്വന്തമായുള്ള ഓഹരി വിപണിയിലെ അതികായന്‍ ഓഗസ്റ്റ് 14നാണ് മരണപ്പെടുമ്പോൾ 30,000 കോടിയോളം വരുന്ന ഓഹരി നിക്ഷേപവും 42,000 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്.
ഓഹരി വിപണിയിലെ കളികൾക്ക് ഇനി ജുൻജുൻവാലയില്ല. എന്നാൽ അദ്ദേഹത്തിന്റെ നിക്ഷേപ തത്വങ്ങള്‍ ഓഹരി വിപണിയില്‍ നിന്ന് സമ്പത്ത് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നും പ്രചോദനമാണ്. ഓഹരി വിപണി നിക്ഷേപത്തെ പറ്റി വിപണിയിലെ രാജാവായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ വാക്കുകളെന്തൊക്കെയാണെന്ന് നോക്കാം.
നഷ്ടം സഹിക്കാതെ ലാഭമില്ല
പെട്ടന്ന് സമ്പന്നനാകാനുള്ള മാർഗമായാണ് പവരും ഓഹരി വിപണിയെ കാണുന്നത്. ഇത്തരക്കാർ ജുൻജുൻവാലയുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും കനത്ത നഷ്ടത്തിന് കാരണമാകുമെന്നതാണ് ജുൻജുൻവാലയുടെ തിയറി. ഓഹരികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയെ പറ്റി വ്യക്തമായ ധാരണയുണ്ടാകണം. ശക്തമായതും മത്സരക്ഷമതയുള്ളതുമായ മാനേജ്മെന്റ് കമ്പനിക്ക് ഉണ്ടോയെന്ന് ശ്രദ്ധിക്കണം. നഷ്ടം വഹിക്കാനുള്ള കഴിവില്ലെങ്കിൽ നിങ്ങൾക്ക് ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ കഴിയില്ലെന്നതാണ് വിപണിയിലേക്കിറങ്ങും മുൻപ് ആദ്യം മനസിലാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Also Read: റാലി മിസ് ആയോ? 50% നേട്ടം നല്‍കിയേക്കാവുന്ന 11 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ
2021 മാര്‍ച്ചില്‍ ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യയുടെ ഇക്കണോമിക് കോണ്‍ക്ലേവില്‍ നടത്തിയ സംസാരത്തിൽ ഓഹരി വിപണി നിക്ഷേപങ്ങളെ പറ്റി അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുണ്ട്. കോവിഡിന് ശേഷം ഓഹരി വിപണിയിലേക്ക് വന്ന പുത്തന്‍ നിക്ഷേപകരോടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ''ആദ്യം നിങ്ങൾ മനസിലാക്കേണ്ടത് ഇതൊരു പന്തയ സ്ഥലമല്ലെന്നതാണ്. പല ഘടകങ്ങളും കാരണം ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങളുണ്ടാകും. നിക്ഷേപകരുടെ പണം നഷ്ടപ്പെടാം. ഇത് പലരെയും ദോഷകരമായി ബാധിക്കും''.
സുരക്ഷിതമായി നിക്ഷേപിക്കാനുള്ള വഴിയെ പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു, ''സുരക്ഷിതമായി നിക്ഷേപിക്കുക എന്നതാണ് പക്വമായ മനോഭാവം. ഇതിനാല്‍ നിക്ഷേപിക്കാനായി ഫണ്ട് മാനേജര്‍മാരെ സമീപിക്കാം. മികച്ച ആദായം ഇത്തരത്തില്‍ മ്യൂച്വല്‍ ഫണ്ടുകശളില്‍ നിന്ന് പ്രതീക്ഷിക്കാം. ഡെബ്റ്റ് ഫണ്ടുകളില്‍ നിന്ന് 6 ശതമാനം ആദായം നേടാനായാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന 15-24 ശതമാനം ആദായം പ്രതീക്ഷിക്കാം''.
Also Read: ജൂലൈയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയതും വിറ്റതുമായ പുതുതലമുറ ടെക് ഓഹരികള്‍
ജുൻജുൻവാല പിന്നിട്ട വഴികൾ
രാജ്യത്തെ 36ാമത്തെ ധനികാനായ വ്യക്തിയായിരുന്നു മരണപ്പെടുന്ന സമയത്ത് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ലാഭം 1986 ല്‍ ടാറ്റ ടീ ഓഹരികളില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയായിരുന്നു.
43 രൂപയ്ക്ക് വാങ്ങിയ 5,000 ടാറ്റ ടീ ഓഹരികള്‍ 3 മാസത്തിന് ശേഷം 143 രൂപയിലെത്തിയ സമയത്താണ് അദ്ദേഹം വിൽക്കുന്നത്. മൂന്ന് മടങ്ങ് ലാഭമാണ് ടാറ്റ ടീയിലൂടെ ജുന്‍ജുന്‍വാല ഉണ്ടാക്കിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് ചരിത്രം. 1989 വരെയുള്ള കാലത്ത് ജുൻജുൻവാല 20-25 ലക്ഷത്തിന്റെ ലാഭമുണ്ടാക്കി.
Also Read: ചെറിയ റിസ്ക്കില്‍ 50% ലാഭം; ബുള്ളിഷ് പാതയില്‍ മുന്നേറുന്ന ഈ മിഡ് കാപ് ഓഹരി വാങ്ങുന്നോ?
ആദ്യ ലാഭം തന്ന ടാറ്റ കമ്പനികളോടുള്ള സ്‌നേഹം അദ്ദേഹം കൈവിട്ടില്ല. ടാറ്റ മോട്ടേഴ്‌സില്‍ 1,731 കോടിയുടെയും ടാറ്റ കമ്മ്യൂണിക്കേഷനില്‍ 336 കോടിയുടെയും ഓഹരി പങ്കാളിത്തം ജുന്‍ജുന്‍വാലയ്ക്കുണ്ട്. 2022 ജൂണില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ 17 ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാല 7,017 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഫുട്‍വെയര്‍ ബ്രാന്‍ഡായ മെട്രോയില്‍ 2,235 കോടി രൂപയുടെ നിക്ഷേപവും ക്രിസിലില്‍ 1,285 കോടി രൂപയുടെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്.
ഈയിടെ പ്രവർത്തനം തുടങ്ങിയ ആകാശ എയറില്‍ ഏകദേശം 40 ശതമാനത്തോളം പങ്കാളിത്തം അദ്ദേഹത്തിനുണ്ട്. വിമാന കമ്പനിയിൽ എന്തിന് നിക്ഷേപിക്കുന്നു എന്ന് ചോദിച്ച സുഹൃത്തുക്കളോട് ''തോല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.