വായ്പയ്ക്ക് ജാമ്യം നിൽക്കുകയെന്നാത് ഒരു ബാധ്യതയാണ്. വായ്പ എടുക്കില്ലെങ്കിലും മറ്റൊരാളുടെ വായ്പയ്ക്ക് സമാധാനം പറയുക എന്നതാണ് ജാമ്യക്കാരന്റെ ജോലി. സുഹൃത്തുകളുടെയും ബന്ധക്കാരുടെയും സമ്മർദ്ദത്തിലാണ് പലരും ജാമ്യക്കാരനാവുന്നത്. വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക അച്ചടക്കം അനുസരിച്ചാണ് പിന്നീട് ജാമ്യക്കാരന്റെ മനസമാധനം. അടവ് മുടങ്ങിയാൽ സ്വന്തം സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നതിനാൽ വായ്പ തീരുവോളം അടവ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം അടവ് മുടങ്ങിയാൽ പിന്നീടുള്ള നൂലാമാലകൾ ഒരോന്നും ജാമ്യക്കാരന് പിന്നാലെയാണ്.
ജാമ്യകാരനെ ആവശ്യം വരുന്നത് എപ്പോൾ
പരിധിയില്‍ കവിഞ്ഞ വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴാണ് ബാങ്കുകള്‍ ജാമ്യകാരനെ ആവശ്യപ്പെടുന്നത്. ഉയര്‍ന്ന തുക വായപ അപേക്ഷിക്കുമ്പോഴും വായ്പ തേടുന്നയാളുടെ തിരിച്ചടവില്‍ ബാങ്കിന് സംശയമുള്ള സാഹചര്യത്തിലുമാണ് ജാമ്യം ആവശ്യപ്പെടുന്നത്. ജാമ്യക്കാരനെ സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങളില്ല. ഇത് ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതിനാല്‍ തന്നെ ജാമ്യക്കാരാകുന്നതിന് മുന്‍പ് നിബന്ധനകളും ഉപാധികളും വായിച്ച് മനസിലാക്കണം.
വായ്പകാരന്റെ ചുമതലകൾ
വായപകാരന്‍ പണം അടയ്ക്കാതിരിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ ജാമ്യക്കാരനോട് പണം അടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെടും. ഭവന വായ്പയാണെങ്കില്‍ വസ്തു ജപ്തി ചെയ്ത് പണം തിരിച്ചെടുക്കാന്‍ ജാമ്യക്കാരന് ബാങ്കിനോട് ആവശ്യപ്പെടാം. പണം അടയ്ക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ജാമ്യക്കാരനെതിരെ ബാങ്കുകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.
ജാമ്യക്കാരന്റെ വസ്തു പിടിച്ചെടുക്കാന്‍ വരെ കോടതികള്‍ക്ക് ഉത്തരവിടാം. ഒരിക്കല്‍ ജാമ്യക്കാരനായാല്‍ അതില്‍ നിന്ന് പുറത്തു കടയ്ക്കുക എന്നത് എളുപ്പമല്ല. ബാങ്കും വായ്പ എടുത്ത വ്യക്തിയും അംഗീകരിച്ചാല്‍ മാത്രമെ പിന്മാറ്റം സാധ്യമാവുകയുള്ളൂ. പുതിയ ജാമ്യക്കാരനെ കണ്ടെത്തി നൽകിയാൽ മാത്രമെ ബാങ്ക് ഇതിന് അനുമതി നൽകുകയുള്ളൂ. എന്തൊക്കെ റിസ്കാണ് ജാമ്യക്കാരനുള്ളതെന്ന് നോക്കാം.
വായ്പ തിരിച്ചടവ് ബാധ്യത
വായ്പയ്ക്ക് അപേക്ഷ നല്‍കുന്നയാളുടെ വരുമാനം, ജോലി, ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ശേഷി എന്നിവ പരിശോധിക്കുന്നത് പോലെ ജാമ്യക്കാരന്റെ ഈ വിവരങ്ങളും ബാങ്ക് പരിഗണിക്കും. വായ്പയെടുത്തയാല്‍ വായ്പ തിരിച്ചടവ് മുടക്കിയാല്‍ ഈ പണം തിരിച്ചടക്കാനുള്ള ഉത്തരവാദിത്വം ജാമ്യക്കാരനാണ്.
വായ്പ അടവ് മുടങ്ങിയാല്‍ കുടിശ്ശിക തുകയും പിഴയും മറ്റ് ചാര്‍ജുകളും അടക്കമുള്ള തുക അടയക്കാന്‍ ജാമ്യക്കാരനോട് ബാങ്ക് ആവശ്യപ്പെടും. ഇതിനാല്‍ ജാമ്യക്കാരനാകുന്നവര്‍ വായ്പ എടുക്കുന്നവരോട് വായ്പ സുരക്ഷാ ഇന്‍ഷൂറന്‍സ് എടുക്കാന്‍ ആവശ്യപ്പെടണം. വായപക്കാരന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന ബാധ്യതകള്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
വായ്പയ്ക്ക് ബുദ്ധിമുട്ട്
വായ്പ എടുത്തവരെ പോലെ വായ്പ തിരിച്ചടവ് ജാമ്യക്കാരന്റെ കൂടി ഉത്തരവാദിത്വമാണ്. തിരിച്ചടവ് താളം തെറ്റുന്നത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ജാമ്യക്കാരന് ഭാവിയില്‍ വായ്പ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിയാകും. ഇതിനാല്‍ വായ്പക്കാരന്റെ സാമ്പത്തിക സ്ഥിരതയും അച്ചടക്കവും പരിഗണിച്ച് മാത്രമെ വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ പാടുള്ളൂ. വായ്പ തിരിച്ചടവ് കൃത്യമായി നിരീക്ഷിച്ച് അടവ് മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാം.
ജാമ്യം നിന്ന വായ്പയില്‍ തിരിച്ചടവ് കുടിശ്ശികയുണ്ടെങ്കില്‍ ഇത് ജാമ്യക്കാരന്റെ ആകസ്മിക ബാധ്യതയായാണ് കണക്കാക്കുക. ഇത് ജാമ്യക്കാരന്റെ വായ്പ യോഗ്യതയെ ബാധിക്കും. ക്രെഡിറ്റ് സ്കോർ കുറയുന്നത് പലിശ ആനുകൂല്യങ്ങൾ കുറയും. ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് ബാങ്ക് പ്രത്യേക നിരക്കിലുള്ള പലിശ ബാങ്കുകൾ നൽകുന്നുണ്ട്.
ജാമ്യം നിൽക്കുക വഴി ക്രെഡിറ്റ് സ്കോറിനെ ബാധിച്ചാൽ ഇത് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറയുന്നു. വായ്പയെടുത്തയാളുമായി ജാമ്യക്കാരൻ ഒരു കരാറിലെത്തുന്നത് നന്നാകും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജാമ്യക്കാരൻ അടക്കുന്ന തുക തിരിച്ചു തരുമെന്ന കരാർ ജാമ്യക്കാരന് സുരക്ഷയാണ്.


Click it and Unblock the Notifications