വീടെന്ന സ്വപ്നത്തിന് പിന്നാലെ പോകുന്നവരിൽ ഭൂരിഭാഗവും സഹായത്തിനായി ഭവന വായ്പകളെ ആശ്രയിക്കുന്നവരാണ്. റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ പലിശ നിരക്ക് ഉയരുന്നത് ഭവന വായ്പ എടുത്തവർക്ക് തിരിച്ചടിയാണ്. ഫ്ളോട്ടിംഗ് പലിശ നിരക്ക് പ്രകാരം വായ്പ എടുത്തവർക്ക് തിരിച്ചടവ് തുക ഉയരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും.
ഈ സാഹചര്യത്തിൽ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തു ചെയ്യും. സർഫാസി നിയമം എന്നൊക്കെയുള്ള ഭീഷണി നേരിടേണ്ടി വരുമോ?. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്നീ വിവരങ്ങളാണ് ചുവടെ ചേർക്കുന്നത്.
വായ്പ അടവ് മുടങ്ങിയാൽ
ഭവന വായ്പയുടെ ഇഎംഐ മുടങ്ങിയാല്‍ ഇതിന് പിഴയുണ്ടാകും. ഇഎംഐയുടെ 1-2 ശതമാനം ആണ് പിഴ ഈടാക്കുക. ചില സാഹചര്യങ്ങള്‍ കുടിശ്ശികയായ മുഴുവന്‍ തുകയ്ക്കും പിഴ പലിശ നല്‍കേണ്ടി വരും. ഇത് വലിയൊരു തുക വരും. ഒപ്പം ഭവന വായ്പ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും. അടവ് മുടങ്ങുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയില്‍ രേഖപ്പെടുത്തുകയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും.
ഒരു അടവ് മുടങ്ങുന്നത് 50-70 പോയിന്റ് ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരുത്തും. ഇത് പിന്നീടുള്ള വായ്പ ലഭ്യതകളെ ബാധിക്കും. അവസാന ഇഎംഐ അടച്ചതിന് 90 ദിവസത്തിനുള്ളില്‍ അടവ് മുടങ്ങിയാല്‍ ചെറിയ പിഴവായാണ് പരിഗണിക്കുക. കുടിശ്ശികയായ ഇഎംഐ അടുത്ത ഇഎംഐ ദിവസത്തില്‍ അടയ്ക്കുകയും പിന്നീട് ഇഎംഐ അടവ് മുടക്കാതിരിക്കുകയും ചെയ്താല്‍ ഈ പിഴവ് പരിഹരിക്കാൻ സാധിക്കും.
നിയമ നടപടികളിലേക്ക്
ജോലി നഷ്ടപ്പെടുകയോ ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവുകയോ ചെയ്താല്‍ ബാങ്കുമായി സംസാരിച്ച് അടവിനുള്ള വഴി കണ്ടെത്തണം. തുടർച്ചയായി വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് നിയമ നടപടികളിലേക്ക് കടക്കും. വായ്പ അടവ് മുടങ്ങി 90 ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ച് തീർത്തില്ലെങ്കിൽ വായ്പ നിഷ്‌ക്രീയ ആസ്തി (എൻപിഎ)യാക്കും. നിഷ്ക്രിയ ആസ്തിയായി കഴിഞ്ഞാൽ ബാങ്കിന് സർഫാസി നിയമ പ്രകാരം നടപടികളിലേക്ക് കടക്കാം.
സര്‍ഫാസി നിയമം
2002 ഡിസംബറിലാണ് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കിട്ടാകടം തിരികെ പിടിക്കാൻ സർഫാസി നിയമം കൊണ്ടു വരുന്നത്. നേരത്തെ അടവ് മുടങ്ങിയ വായ്പകളുടെ തിരികെ പിടിക്കാൻ സിവിൽ കോടതികളിലോ ട്രൈബ്യൂണലുകളിലോ കേസ് നൽകി നീണ്ട വർഷങ്ങൾ കാത്തിരിക്കണമായിരുന്നു. ഇതുവഴി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയർന്നിരുന്നു.
ഇതിന് പകരം ബാങ്കുകളെ സഹായിക്കാനാണ് സർഫാസി ( സെക്യൂരിറ്റെസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്റ്റ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം കൊണ്ടു വരുന്നത്. നിയമ പ്രകാരം കോടതി അനുമതിയില്ലാതെ ജപ്തി നടപടികളിലേക്ക് പോകാം.
നടപടികൾ എങ്ങനെ
6 മാസം അടവ് മുടങ്ങിയാലാണ് സര്‍ഫാസി നിയമം പ്രകാരമുള്ള നടപടിയിലേക്ക് നീങ്ങുക. 60 ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് വായ്പക്കാരന് നോട്ടീസ് അയ്ക്കും. തിരിച്ചടവ് നടന്നില്ലെങ്കില്‍ ബാങ്കിന് ജാമ്യമായി നല്‍കിയ വസ്തു ജപ്തി ചെയ്ത് വില്പന നടത്താനോ കൈമാറ്റം നടത്താനോ സാധിക്കും.
നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വായ്പകാരന് ഉയർന്ന അതോറിറ്റിക്ക് അപ്പീൽ നല്‍കാം. സഹകരണ ബാങ്കുകള്‍ക്കും നിയമം ഉപയോഗിക്കാമെന്ന് 2020 സെപ്റ്റംബരില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. 20 ലക്ഷം രൂപയുടെ കുടിശ്ശിക തീര്‍ക്കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജപ്തി നടപടികൾ തുടങ്ങാം.
എങ്ങനെ മറികടക്കാം
വരുമാനം മുടങ്ങാതിരിക്കാൻ സാമ്പത്തിക സ്ഥിതിക്ക് ചേർന്ന കുറഞ്ഞ ഇഎംഐ തിരഞ്ഞെടുക്കാം. ഇത് ബാങ്കിനോട് ആവശ്യപ്പെടാം. ഇഎംഐ ഫ്രീ പിരിയഡ് ആണ് മറ്റൊരു സാധ്യത. ജോലി നഷ്ടപ്പെടുക, ബിസിനസ് പ്രവർത്തനം മുടങ്ങുക എന്നീ സാഹചര്യങ്ങളില്‍ 3 മുതല്‍ 6 മാസം വരെ ഇഎംഐ ഫ്രീ പിരിയഡ് ബാങ്ക് അനുവദിക്കാറുണ്ട്. ഈ സമയത്തെ പലിശ പിന്നീട് ബാങ്ക് ഈടാക്കും. ഇഎംഐ ബാധ്യത കുറയ്ക്കാനായി ഹോം ലോണ്‍ ഓവര്‍ഡ്രാഫ്റ്റ് വഴി ഭാഗിക അടവ് നടത്താം.
കയ്യില്‍ ആവശ്യത്തിന് പണം ലഭിച്ചാല്‍ ഭാഗിക അടവ് നടത്തി ഇഎംഐ ബാധ്യത കുറയ്ക്കാം. ഭവന വായ്‌പ ഇൻഷുറൻസ് പദ്ധതി എടുക്കുകയാണെങ്കിൽ ജോലി നഷ്‌ടം, വൈകല്യം, മരണം തുടങ്ങിയ സാഹചര്യത്തിൽ കുടിശ്ശികാകുന്ന ഭവന വായ്പ അടച്ചു തീർക്കാൻ ഇൻഷൂറൻസ് സഹായിക്കും.


Click it and Unblock the Notifications