എന്താണ് കിഫ്ബി മസാല ബോണ്ട്? ഡോളറിൽ വാങ്ങി ഡോളറിൽ കൊടുക്കുന്ന ഈ കച്ചവടം കേരളത്തെ പാപ്പരാക്കുമോ?
അടിസ്ഥാന സൗകര്യവികസനത്തിന് വിദേശ വിപണിയില്‍ നിന്ന് ധനസമാഹരണം നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത്. എന്നാൽ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാല ബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി ബന്ധമുള്ള കമ്പനിയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുന്നു. എന്താണ് കിഫ്ബി മസാല ബോണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം.
എന്താണ് മസാല ബോണ്ട്?
നിക്ഷേപം ആകർഷിക്കാനായി ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യത്തിന് അനുസരിച്ചാണ് മസാല ബോണ്ടിന്റെ വിനിമയം നടക്കുന്നത്. അതായയത് രൂപയുടെ മൂല്യം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് മസാല ബോണ്ടിന്റെ മൂല്യത്തിലും വ്യത്യാസമുണ്ടാകും. 2016ലാണ് റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയത്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതാണ് മസാല ബോണ്ടുകളുടെ പ്രധാന നേട്ടം. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്.
കിഫ്ബി മസാല ബോണ്ട്
അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിച്ചിരുന്നു. ഇതിന് 9.72% പലിശയായി സര്‍ക്കാര്‍ നല്‍കണം.
പ്രതിപക്ഷ ആരോപണം
കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാല ബോണ്ടുകളിൽ കൂടുതലും നേടിയത് എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി ബന്ധമുള്ള കമ്പനിയാണെന്നും മസാല ബോണ്ട് ഇടപാടിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഏതൊക്കെ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
യുവമോർച്ച സംസ്ഥാന സെക്രട്ടറിയുടെ ആരോപണം
കനേഡിയൻ കമ്പനിയായ സിഡിപിക്യുവാണ് കിഫ്ബിയിലെ മസാല ബോണ്ടിൽ ഏറ്റവും കൂടുതൽ നിക്ഷേപമിറക്കിയത്. എന്നാൽ ഈ കമ്പനി എസ്എൻസി ലാവ്‌ലിന്റെ യഥാർഥ ഉടമസ്ഥരാണെന്നാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയരുടെ ആരോപണം. മസാല ബോണ്ട് ക്ഷണിച്ചത് ലാവ്‍ലിൽ മുതലാളിയ്ക്ക് വേണ്ടിയാണെന്നും സന്ദീപ് വാരിയർ വ്യക്തമാക്കി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്
കഴിഞ്ഞ 17ന് കിഫ്ബി ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്തു. വിൽപ്പനയ്ക്ക് തുടക്കമിടാൻ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കമിടാൻ എത്തുന്നത്.
ലാവ്‍ലിൻ അഴിമതി
പിണറായി വിജയൻ വൈദ്യുത മന്ത്രി ആയിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് ലാവ്‍ലിൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്. ഇത് ഏറെ വിവാദമാകുകയും. പിന്നീട് ലാവ്‍ലിൻ അഴിമതി കേസായി മാറുകയും ചെയ്തിരുന്നു. ഇതേ കമ്പനിയാണ് ഇപ്പോൾ കിഫ്ബി മസാല ബോണ്ട് വിവാദത്തിലും എത്തിയിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications


