ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴിയുള്ള പണമിടപാടിന് ഇനി സർവ്വീസ് ചാർജില്ല. ഇന്നത്തെ റിസർവ് ബാങ്കിന്റെ വായ്പനയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താനും ആര്‍ബിഐ തീരുമാനിച്ചു.
എൻഇഎഫ്ടി
നിലവില്‍ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേല്‍ സര്‍വീസ് ടാക്‌സും ബാധകമായിരുന്നു. എൻഇഎഫ്ടി വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മിനിമം പരിധിയോ പരമാവധി പരിധിയോ ഇല്ല. എല്ലാ സമയത്തും എൻഇഎഫ്ടി വഴി ഇടപാട് നടത്താവുന്നതാണ്.
ആര്‍ടിജിഎസ്
രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുന്ന നെറ്റ് ബാങ്കിംഗ് സംവിധാനമാണ് ആര്‍ടിജിഎസ്. ഇതുവഴി കൈമാറാവുന്ന പരാമവധി തുക നിശ്ചയിച്ചിട്ടില്ല. പണം കൈമാരുന്ന സമയ വ്യത്യാസം അനുസരിച്ച് ഇടപാടിന്റെ ചാർജിനും വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഈ ഇടപാടിന് സർവ്വീസ് ചാർജ് ഈടാക്കില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.
സമയ പരിധി കൂട്ടി
കഴിഞ്ഞ ആഴ്ച്ച ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) വഴിയുള്ള പണമിടപാടിനുള്ള സമയ പരിധി നീട്ടിയിരുന്നു. അതായത് ജൂൺ ഒന്ന് മുതൽ ആറു മണി വരെ ആര്‍ടിജിഎസ് വഴിയുള്ള പണമിടപാട് നടത്താനാകും. നേരത്തെ 4.30 വരെയായിരുന്നു ഇടപാടുകള്‍ അനുവദിച്ചിരുന്നത്. ഒന്നര മണിക്കൂറാണ് ഇപ്പോൾ കൂട്ടി നൽകിയിരിക്കുന്നത്.
എടിഎം സർവ്വീസ് ചാർജ് കുറയ്ക്കാൻ സാധ്യത
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം, എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ മിനിമം സൗജന്യ ട്രാൻസാക്ഷൻ അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾ കൂടുതൽ സർവ്വീസ് ചാർജ് നൽകേണ്ടി വരും. ഒരു മാസത്തിൽ കുറഞ്ഞത് അഞ്ചു ഫ്രീ ഇടപാടുകൾ മാത്രമാണ് ബാങ്കുകൾ അനുവദിക്കുന്നത്. എന്നാൽ എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയതോടെ എടിഎം ഇടപാചടിന്റ സർവ്വീസ് ചാർജ് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നെറ്റ് ബാങ്കിംഗ് രംഗത്ത് വളർച്ച
രാജ്യത് എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മൊബൈല്‍ ബാങ്കിംഗ് രംഗത്തിന് നേട്ടമായിരിക്കും ഇതുവഴി ഉണ്ടാകുക. രാജ്യത്ത് നെറ്റ് ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ഇരട്ടിയാണ് മൊബൈല്‍ ബാങ്കിംഗ് വളര്‍ന്നത്.
malayalam.goodreturns.in