ഡിവിഡന്റ്, ബോണസ് ഓഹരി, ബൈ-ബാക്ക് ഓഹരി; നികുതി ഈടാക്കുന്നത് എങ്ങനെ
2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പുറത്തു വന്നതോടെ കമ്പനികൾ ദീർഘകാല നിക്ഷേപകർക്ക് ഇടക്കാല ലാഭ വിഹിതമായും ബോണസ് ഓഹരികളായും ബൈബാക്ക് ഓഹരികളായും ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഓഹരി വിലയിലുണ്ടാകുന്ന മൂല്യ വർധനവിനോടൊപ്പം നിക്ഷേപകന് ലഭിക്കുന്ന സാമ്പത്തിക നേട്ടം തന്നെയാണിവ.
നിക്ഷേപകർ ഇത്തരം സാമ്പത്തിക നേട്ടങ്ങൾക്ക് നികുതി നൽകേണ്ട കാര്യം അറിഞ്ഞിരിക്കണം. ഡിവിഡന്റുകൾ നിക്ഷേപകന് ലഭിക്കുന്ന അധിക വരുമാനമാണ്. ബോണസ് ഓഹരി വഴി കയ്യിലുള്ള ഓഹരികളുടെ എണ്ണം വർധിക്കുന്നു. ഈ സാഹചര്യത്തിൽ നിക്ഷേപകൻ തീർച്ചയായും നികുതി നൽകേണ്ടതുണ്ട്. എന്നാൽ വ്യത്യസ്ത തലത്തിലാണ് നികുതി ഈടാക്കുന്നത്. ഓരോന്നിനും എത്രത്തോളം നികുതി ബാധ്യത വരുമെന്ന് അറിയാം.
ലാഭ വിഹിതം
കമ്പനികൾ തങ്ങളുടെ ലാഭ വിഹിതം നിക്ഷേപകരുമായി പങ്കിടുന്നതാണ് ഡിവഡന്റ് കൈമാറുന്നതിലൂടെ ഉദ്യേശിക്കുന്നത്. ഇത് ഒരു ഓഹരി നിക്ഷേപകന്റെ അധിക വരുമാനമാണ്. ഓഹരി വില്ക്കാതെ തന്നെ നേടുന്ന അധിക വരുമാനം. അതിനാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് വാര്‍ഷിക വരുമാനത്തിലേക്ക് ഡിവിഡന്റ് കൂട്ടിചേർക്കും. ശേഷം നികുതിദായകന്‍റെ ആദായനികുതി സ്ലാബ് അനുസരിച്ച് ആദായനികുതി ഈടാക്കും. 5,000 രൂപയിൽ കൂടുതൽ തുക ലാഭവിഹിതം ലഭിക്കുന്നതെങ്കിൽ 10 ശതമാനം ടിഡിഎസ് ഈടാക്കും.
ബോണസ് ഓഹരികൾ
നിലവിലുള്ള ഓഹരി ഉടമകൾക്ക് കയ്യിലുള്ള ഓഹരിയുടെ ആനുപാതികമായാണ് കമ്പനി ബോണസ് ഓഹരികൾ നല്‍കുന്നത്. ഇവയ്ക്ക് അലോട്ട്മെന്റ് സമയത്ത് നികുതി ബാധകമല്ല. ഇവ വില്ക്കുന്ന സമയത്താണ് നികുതി കണക്കാക്കുക. ബോണസ് ഓഹരികളുടെ ഹോൾഡിംഗ് കാലാവധി, അനുവദിച്ച ദിവസം മുതൽ വില്പന ദിവസം വരെയായിരിക്കും.
2018 ജനുവരി 31 ന് മുമ്പ് ഇഷ്യൂ ചെയ്ത ബോണസ് ഓഹരികളാണെങ്കിൽ ഇവയുടെ വില കണക്കാക്കുന്നത് 2018 ജനുവരി 31നുള്ള ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ്. 2018 ജനുവരി 31-ന് ശേഷം അനുവദിച്ച ബോണസ് ഓഹരികളുടെ വില പൂജ്യമായി കണക്കാക്കും.
ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ 15 ശതമാനം ആദായ നികുതി ഈടാക്കും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ബോണസ് ഓഹരികള്‍ കൈവശം വച്ചതിന് ശേഷം വില്‍ക്കുകയാണെങ്കില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 10 ശതമാനം നികുതി അടയ്ക്കേണ്ടി വരും.
ബൈ-ബാക്ക് ഓഹരി
ബൈ-ബാക്ക് ഒരു കമ്പനി അതിന്റെ ഓഹരികൾ നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങുന്ന നടപടിയാണ്. സാധാരണയായി മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് ബൈ-ബാക്ക് നടക്കുന്നത്. ബൈ-ബാക്ക് വഴി കമ്പനികളിൽ പ്രമോട്ടർമാരുടെ വിഹിതം കൂടുന്നു. ബൈ-ബാക്ക് ഓഹരിയിൽ കമ്പനി നികുതി നൽകുന്നതിനാൽ നിക്ഷേപകൻ നികുതി നൽകേണ്ടതില്ല.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 115 ക്യുഎ പ്രകാരം ഓഹരികള്‍ തിരികെ വാങ്ങുന്ന ഇന്ത്യൻ കമ്പനികൾ 23.296 ശതമാനം നികുതി അടയ്ക്കണം. 12 ശതമാനം സര്‍ചാര്‍ജും 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉള്‍പ്പെടെയാണിത്.
ബൈ-ബാക്ക് നടന്ന് 14 ദിവസത്തിനുള്ളില്‍ ബൈബാക്ക് ടാക്‌സ് അടയ്ക്കണം. സമയ പരിധി കഴിഞ്ഞ് നികുതി അടയ്ക്കുമ്പോൾ 1 ശതാമനം പലിശ ചുമത്തും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10(34എ) പ്രകാരം ബൈബാക്ക് മൂലമുണ്ടാകുന്ന മൂലധന നേട്ടത്തിന് ഓഹരി ഉടമ അടയ്ക്കേണ്ട നികുതി ഒഴിവാക്കി നൽകും.


Click it and Unblock the Notifications


