ഇന്ത്യയുടെ 'ബിഗ് ബുള്‍' എന്നറിയപ്പെടുന്ന പ്രശസ്ത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും നിക്ഷേപക സമൂഹം കരകയറുന്നതേയുള്ളൂ. വാക്കുകളാലും പ്രവൃത്തികളാലും എന്നും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പ്രചോദനമേകിയിരുന്ന ജുന്‍ജുന്‍വാല, തന്റെ അവസാന നിമിഷങ്ങളിലും ഓഹരി വ്യാപാരത്തില്‍ സജീവമായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് വമ്പന്‍ ഓഹരി ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കുന്ന ബിഎസ്ഇയുടെ 'ബള്‍ക്ക് ഡീല്‍' റിപ്പോര്‍ട്ടില്‍ ജുന്‍ജുന്‍വാലയുടെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ (RARE) എന്റര്‍പ്രൈസസിന്റെ പേരും കാണപ്പെട്ടത്. പെന്നി ഓഹരിയായ സിംഗര്‍ ഇന്ത്യയുടെ 42,50,000 ഓഹരികള്‍ റെയര്‍ എന്റര്‍പ്രൈസസ് വാങ്ങിയെന്നാണ് ബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ നിന്നും വെളിവാകുന്നത്. ഓഹരിയൊന്നിന് 53.50 രൂപ നിരക്കിലായിരുന്നു ഇത് വാങ്ങിയത്. ഒരു പക്ഷേ ജുന്‍ജുന്‍വാല നേരിട്ടു ചെയ്ത അവസാന നിക്ഷേപം ഈ പെന്നി ഓഹരിയിലായിരിക്കാം.
എന്തായാലും ജുൻജുൻവാല വാങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഈ പെന്നി ഓഹരി വമ്പന്‍ കുതിപ്പിലാണ്. ചൊവ്വാഴ്ച 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലായിരുന്ന സിംഗര്‍ ഇന്ത്യ (BSE: 505729) ഓഹരികള്‍, ബുധനാഴ്ച രാവിലെയും മുന്നേറ്റത്തിന്റെ പാതയില്‍ തന്നെയാണ് നീങ്ങുന്നത്.
ഇന്നു രാവിലെ ഓപ്പണിങ് ഘട്ടത്തില്‍ തന്നെ 19 ശതമാനത്തോളം ഉയര്‍ന്ന് 82 രൂപ നിരക്കിലാണ് സിംഗര്‍ ഇന്ത്യ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കടബാധ്യതയൊന്നുമില്ലാത്ത കമ്പനിയുടെ ഓഹരി വിലയില്‍ 50 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി.
സിംഗര്‍ ഇന്ത്യ
തയ്യല്‍ മെഷീനിലൂടെ പ്രശസ്തമായ കമ്പനിയാണ് സിംഗര്‍ ഇന്ത്യ ലിമിറ്റഡ്. 1977-ലാണ് തുടക്കം. 59% ഓഹരികളും സിംഗര്‍ ഏഷ്യയുടെ ഉപകമ്പനിയായ ആര്‍എച്ച്ബിവിയുടെ കൈവശമാണ്. വീട്ടുപകരണങ്ങളുടെ മേഖലയില്‍ വേഗത്തില്‍ വൈവിധ്യവത്കരണം നടപ്പാക്കുന്നുണ്ട്. എങ്കിലും വരുമാനത്തിന്റെ 64 ശതമാനവും തയ്യല്‍ മെഷീന്‍ വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്. അടുതത്തിടെ പ്രമോട്ടര്‍ ഓഹരി വിഹിതം കുറച്ചിട്ടുണ്ടെങ്കിലും ബിസിനസ് ശൃംഖല ശക്തമാണ്.
കഴിഞ്ഞ 3 വര്‍ഷമായി മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.2% നിരക്കിലാണ്. അതേസമയം ഇക്കാലയളവിലെ ലാഭത്തിന്റെ മാര്‍ജിന്‍ 3-5 ശതമാനമാണ്. അടുത്തിടെ കടബാധ്യത ഗണ്യമായി കുറച്ചു. ഇതോടെ കടം-ഓഹരി അനുപാതം പൂജ്യത്തിലേക്കെത്തി. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 410 കോടിയും ലാഭത്തിലെ വളര്‍ച്ച 30.7 ശതമാനവുമാണ്.
അതേസമയം സിംഗര്‍ ഇന്ത്യ ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 91.50 രൂപയും താഴ്ന്ന വില 38.10 രൂപയുമാണ്. നിലവില്‍ 437 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.22 ശതമാനമാണ്.
ശ്രദ്ധിക്കുക
സമീപകാലത്തായി പെന്നി സ്റ്റോക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാരന്‍ മുതല്‍ തഴക്കംവന്ന ട്രേഡര്‍മാര്‍ പോലും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടി തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications