യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിക്കുന്നത് നിക്ഷേപകരെ എങ്ങനെ ബാധിക്കും?

റെക്കോഡ് നിലവാരത്തില്‍ തുടരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നടപടികളുമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി യുഎസ് സമയപ്രകാരം ജൂലൈ 27-ന് അവസാനിച്ച രണ്ട് ദിവസത്തെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (FOMC) യോഗത്തില്‍ പലിശ നിരക്കില്‍ 75 അടിസ്ഥാന പോയിന്റ് അഥവാ 0.75 ശതമാനം വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചു.

എഫ്ഒഎംസി

അടിസ്ഥാന പലിശ നിരക്കുകള്‍ 0.75 ശതമാനം വീതം വര്‍ധിപ്പിക്കുന്ന എഫ്ഒഎംസിയുടെ തുടര്‍ച്ചയായ രണ്ടാം യോഗമാണിത്. അതേസമയം പലിശ നിരക്കുകളില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വര്‍ധന നടപ്പിലാക്കുന്നത് ഇത് തുടര്‍ച്ചയായ നാലാം തവണയുമാണ്. മാര്‍ച്ച് മുതല്‍ ഇടവേളകളില്‍ ചേര്‍ന്ന എഫ്ഒഎംസി യോഗങ്ങളിൽ വര്‍ധന നടപ്പാക്കിയതോടെ അമേരിക്കയിലെ പലിശ നിരക്കുകള്‍ 2.25 മുതല്‍ 2.50 ശതമാനം നിലവാരത്തിലേക്കെത്തി. ഇത് 2018-നു ശേഷമുള്ള പലിശ നിരക്കിലെ ഉയര്‍ന്ന നിലവാരമാണ്.

ഈ പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടപ്പാക്കുന്ന പലിശ നിരക്ക് വര്‍ധന എപ്രകാരം നിക്ഷേപകരേയും ഉപഭോക്താക്കളേയും ബാധിക്കുമെന്ന് പരിശോധിക്കാം.

യുഎസ് മാന്ദ്യത്തിലേക്കോ ?

യുഎസ് മാന്ദ്യത്തിലേക്കോ ?

ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള (CPI) അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 41 വര്‍ഷക്കാലത്തെ ഉയര്‍ന്ന നിലവാരത്തിലായിരുന്നു. ഫെഡറല്‍ റിസര്‍വ് സ്വാസ്ഥ്യ പരിധിയായി കല്‍പിച്ചിരുന്നത് 2 ശതമാനം നിരക്കിലായിരുന്നപ്പോള്‍ സിപിഐ ഇന്‍ഫ്‌ലേഷന്‍ പുറത്തുവന്നത് 9 ശതമാനം നിരക്കിലായിരുന്നു. അതിനാല്‍ ചടുലമായ പലിശ നിരക്ക് വര്‍ധനയ്ക്ക് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരായി. തുടര്‍ച്ചയായി നിരക്കുകള്‍ ഉയര്‍ത്തുന്നത് വ്യവസായങ്ങളുടെ പലിശ ഭാരം വര്‍ധിപ്പിക്കും.

ബാങ്ക് ഓഫ് അമേരിക്ക

ഇത് ആവശ്യകതയും ചെലവിടലും വെട്ടിച്ചുരുക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. ഇങ്ങനെ ക്രമാനുഗതമായി സമ്പദ് വളര്‍ച്ചയുടെ വേഗം കുറയുകയും ക്രമേണ മാന്ദ്യത്തിലേക്ക് വീഴുകയും ചെയ്യാം. എന്നിരുന്നാലും നിലവിലെ കണക്കുക്കൂട്ടലില്‍ അമേരിക്കന്‍ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വീഴുമോ എന്നതിന് 50:50 അവസരമാണ് ഉള്ളതെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഈവര്‍ഷം അവസാനത്തോടെ യുഎസ് സമ്പദ്ഘടനയില്‍ ചെറിയ തോതിലുള്ള മാന്ദ്യം പിടികൂടാമെന്നാണ് വന്‍കിട ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയിലെ (BoA) സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ഓഹരി വിപണി

ഓഹരി വിപണി

പലിശ നിരക്കുകളിലെ വര്‍ധന അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായ നിരക്കുകളേയും ഉയര്‍ത്തും. മികച്ച ആദായം ലഭിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും വന്‍കിട നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയേറും. ഇത് ഓഹരി വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്ന ഘടകമാകും.

2021 ഒക്ടോബറിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഫണ്ട് പിന്‍വലിക്കുകയാണ്. അടുത്തിടെ വില്‍പനയുടെ തോതില്‍ കുറവ് കണ്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായം വര്‍ധിക്കുന്നതും ഡോളര്‍ നിരക്ക് ഉയരുന്നതും വിദേശ നിക്ഷേപകരെ വീണ്ടും കടുത്ത തോതില്‍ ഓഹരി വിറ്റൊഴിയാന്‍ പ്രേരിപ്പിക്കാം.

ഇന്ത്യക്ക് എങ്ങനെ?

ഇന്ത്യക്ക് എങ്ങനെ ?

നിലവില്‍ പണപ്പെരുപ്പവും നിരക്കും വര്‍ധനയുടേയും താരതമ്യത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നടപടികളില്‍ കാലവിളംബം കാണാനാകും. എന്നാല്‍ പണപ്പെരുപ്പ ഭീഷണി നേരിടുന്ന ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പ്രതിരോധ നടപടികള്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമോ മുന്‍കൂട്ടിയുള്ളതാണെന്നോ വിലയിരുത്താം. അതിനാല്‍ പണപ്പെരുപ്പ ഭീഷണി നേരിടുന്നുണ്ടെങ്കിലും അമേരിക്കയിലെ സാഹചര്യമല്ല ഇന്ത്യയില്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെ അമേരിക്കയില്‍ നടപ്പാക്കുന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധനവ് ഇന്ത്യയില്‍ വേണ്ടി വരില്ലെന്ന് എന്‍ജെ എഎംസിയുടെ സിഇഒ ആയ രാജീവ് ശാസ്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പലിശ

എന്നിരുന്നാലും അമേരിക്കന്‍ പലിശ നിരക്കിലെ വര്‍ധന ചെറിയ തോതിലുള്ള തിരിച്ചടികള്‍ ഇന്ത്യന്‍ വിപണികളിലും ഏല്‍പ്പിച്ചേക്കാം. ഉദാഹരണത്തിന് അമേരിക്കന്‍ കമ്പനികള്‍ ചെലവ് വെട്ടിച്ചുരുക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കരാറുകളിലും ഇടിവുണ്ടാക്കാം. അതിനാല്‍ ഐടി ഓഹരികള്‍ സമ്മര്‍ദത്തിന്റെ നിഴലില്‍ തുടരും. അതേസമയം ഇന്ത്യന്‍ സമ്പദ്ഘടനയുടെ സാധ്യതകള്‍ ദീര്‍ഘകാലയളവില്‍ ശക്തമായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഓഹരി വിപണിയിലെ തിരുത്തലുകള്‍ നിക്ഷേപത്തിനുള്ള അവസരമാണെന്നും രാജീവ് ശാസ്ത്രി സൂചിപ്പിച്ചു.

എന്തായാലും പലിശ നിരക്ക് വര്‍ധന കാരണം അമേരിക്കയില്‍ നേരിടുന്ന തിരിച്ചടി ഇന്ത്യയില്‍ കാര്യമായ പ്രതിബന്ധം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X