ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവത്വം തൊഴില്‍ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്നതില്‍ നടത്തിയ സര്‍വേ പ്രകാരം ഭൂരിഭാഗമാളുകളും കൂടുതല്‍ ഫ്ളെക്സിബിളായ തൊഴിലുകളാണ് ആഗ്രഹിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വര്‍ക്ക് ഫ്രം ഹോം നയം എടുത്തു കളയുകയാണെങ്കില്‍ തൊഴിലിടം മാറാന്‍ പോലും ഈ 48 ശതമാനം തയ്യാറാണെന്ന് ആഗോള തൊഴിലാളി സൈറ്റായ ഇന്‍ഡീഡ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക, സാംസ്കാരിക, നിയമ, മനുഷ്യവിഭവശേഷി, ഐ.ടി, ടെലികോം, ധനകാര്യം, വില്‍പ്പന, മാധ്യമങ്ങള്‍, റീട്ടെയില്‍, കാറ്ററിംഗ്, വിനോദം, ആരോഗ്യ പരിപാലനം, ഉത്പന്നങ്ങള്‍, യൂട്ടിലിറ്റികള്‍, ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ് ആന്‍ഡ് ബില്‍ഡിംഗ്, ട്രാവല്‍, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ 1,001 ജീവനക്കാരിലും 501 തൊഴില്ദാതാക്കളിലുമാണ് യുകെ ആസ്ഥാനമായുള്ള സെന്‍സസ് വൈഡ് സര്‍വേ നടത്തിയത്.
76 ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ലഭിക്കുന്നില്ലെന്ന് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. മെച്ചപ്പെട്ട തൊഴിലവസരം ലഭിച്ചാല്‍ ഇവര്‍ ജോലി മാറാന്‍ പോലും തയ്യാറാണ്. 42 ശതമാനമാളുകളും ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സര്‍വേയില്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്ന ജോലി അത് വീട്ടില്‍ ഇരുന്ന് ചെയ്യാവുന്നതാണെങ്കില്‍ അതുവഴി മെച്ചപ്പെട്ട തൊഴില്‍ ജീവിതശൈലി നിലനിര്‍ത്താനും ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയുമെന്ന് എല്ലാ മേഖലയിലെയും ജീവനക്കാര്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരുടെയും പ്രതീക്ഷ സൗകര്യപ്രദമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ ഉല്പാദനക്ഷമമാകുമെന്നാണ്.
അതേസമയം, തൊഴിലാളികള്‍ പ്രാധാന്യം നല്‍കുന്നത് അവരുടെ ഫ്ളെക്സിബിളിറ്റിക്കനുസരിച്ചുള്ള ജോലിയാണെന്ന് തിരിച്ചറിഞ്ഞതോടെ തൊഴില്‍ദാതാക്കളും ഇപ്പോള്‍ കൂടുതലായി വര്‍ക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കുന്നു. ഇത് എളുപ്പമാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, സ്ലാക്ക് തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനികള്‍. 47 ശതമാനം തൊഴില്‍ദാതാക്കളും വര്‍ക്ക് ഫ്രം ഹോമിനായി സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുന്നത് ഒരു ബാധ്യതയാണ് കണക്കാക്കുന്നതെങ്കിലും 83 ശതമാനം തൊഴിലുടമകളും തങ്ങളുടെ ഉല്പാദനം മെച്ചപ്പെടുത്താന്‍ ഈ തൊഴില്‍ രീതി സഹായിക്കുന്നതായി വിശ്വസിക്കുന്നു.
എസ്.ബി.ഐ. ഓൺലൈൻ: ബ്രാഞ്ച് സന്ദർശിക്കാതെ നെറ്റ് ബാങ്കിങ്ങ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
'ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍, വര്‍ക്ക് ഫ്രം ഹോം തൊഴിലാളികളെ കൂടുതല്‍ ആകര്‍ഷിക്കാനും അവരുടെ കഴിവുകളെ പുറത്തെടുക്കാനും ഒരു ശക്തമായ മാര്‍ഗമാണ്, എന്നാല്‍ കൃത്യമായ രീതിയില്‍ ഇവരെ മാനേജ് ചെയ്യുകയെന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്‍ഡീഡ് ഇന്ത്യ മാനേജര്‍ ശശി കുമാര്‍ പറയുന്നു.