2008ൽ ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനിൽ അംബാനി. 42 ബില്യൺ ഡോളറായി എന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അതിന് ശേഷം പന്ത്രണ്ടു വർഷം പിന്നിട്ടപ്പോൾ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ലണ്ടൻ കോടതിയിൽ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. കുടുംബ സ്വത്ത് വിഭജനത്തിൽ ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ ഏറ്റെടുത്ത് അനിൽ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തിൽ മുങ്ങുകയായിരുന്നു. അനിൽ അംബാനി എന്ന കോടീശ്വരന്റെ പതനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
വിപണി മൂല്യം
2019 ജൂൺ വരെ, അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ ആറ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂലധനം 6,196 കോടി രൂപയായിരുന്നു. എന്നാൽ 2020 ഫെബ്രുവരി 10 ന് വിപണി അവസാനിച്ചപ്പോൾ മൊത്തം വിപണി മൂല്യം 1,645.65 കോടി രൂപയാണ്. കടമെടുത്ത പണം തിരികെ നൽകാൻ കഴിയാത്തതിനാൽ മൂന്ന് ചൈനീസ് ബാങ്കുകളോട് കോടതി വഴി പൊരുതുകയാണ് അനിൽ അംബാനി.
അനില് അംബാനി ബിഗ് എഫ്എം വിൽക്കാൻ ഒരുങ്ങുന്നു
കോടതി വാദം
2012 ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വായ്പ നൽകിയ 680 മില്യൺ ഡോളർ തിരിച്ചുപിടിക്കാൻ ആറ് ആഴ്ചയ്ക്കുള്ളിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് അനിൽ അംബാനിയോട് ലണ്ടൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബാധ്യതകൾ കണക്കിലെടുത്ത് നിക്ഷേപത്തിന്റെ മൂല്യം ഇടിഞ്ഞുവെന്നും അദ്ദേഹത്തിന്റെ മൊത്തം മൂല്യം ഇപ്പോൾ വെറും പൂജ്യമാണെന്നുമാണ് അനിൽ അംബാനി കോടതിയിൽ വാദിച്ചിരിക്കുന്നത്.
അംബാനിമാർ പിളർന്നു
മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ൽ മരിച്ചപ്പോൾ, മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും അനിൽ അംബാനി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനിടെ സഹോദരങ്ങൾക്കിടയിൽ ചില കല്ലുകടികൾ രൂപപ്പെട്ടു. 2005 ൽ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു. ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ അനിൽ അംബാനി ഏറ്റെടുത്തപ്പോൾ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസുകൾ ഏറ്റെടുത്തു.
അനിൽ അംബാനിയുടെ ബിസിനസ്
റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് നേവൽ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നടത്തുന്ന ബിസിനസുകൾ. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം ബിസിനസ് ലഭിക്കാൻ അനിൽ അംബാനി കാര്യമായി തന്നെ ആഗ്രഹിച്ചിരുന്നു. കാരണം അക്കാലത്ത് വളരെയധികം വളർച്ചയ്ക്ക് സാധ്യതയുമുള്ള ഒരു വ്യവസായമായിരുന്നു ടെലികോം.
റിലയൻസ് കമ്മ്യൂണിക്കേഷന്റെ പതനം
റിലയൻസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ആർകോം അനിൽ ഏറ്റെടുത്ത ഏറ്റവും മികച്ച ബിസിനസ്സ് ആയിരുന്നു. 2002ൽ ആർകോം റിലയൻസ് ഇൻഫോകോം ആയി തുടങ്ങിയപ്പോൾ സിഡിഎംഎ (കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്‌സസ്) പ്ലാറ്റ്ഫോമാണ് തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ എയർടെൽ, ഹച്ച് തുടങ്ങിയ എതിരാളികൾ ജിഎസ്എം (ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ) ആണ് ഉപയോഗിച്ചിരുന്നത്. ടെലികോം വ്യവസായം വളർന്നപ്പോൾ, സിഡിഎംഎ റിലയൻസിന് ഒരു പോരായ്മയായി. കാരണം ഇത് 2 ജി, 3 ജി സേവനങ്ങളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ 4 ജി നേടാൽ ആർകോമിനായില്ല.
മത്സരം മുറുകി
കാലക്രമേണ, ടെലികോം വ്യവസായത്തിൽ മത്സരം രൂക്ഷമായി, വിവിധ കമ്പനികൾ കൂടുതൽ വരിക്കാർക്കായി മത്സരിക്കാൻ തുടങ്ങി. ബിസിനസ്സ് വളർത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി അനിൽ കടം വാങ്ങിക്കൊണ്ടിരുന്നു. എന്നാൽ കാലക്രമേണ ഈ വ്യവസായത്തിലൂടെയുള്ള ലാഭം കുറയാൻ തുടങ്ങി. ബിസിനസ്സ് വളർത്താൻ അനിൽ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, നിക്ഷേപങ്ങളുടെ ആവശ്യകത വർദ്ധിച്ചു. അതിനാൽ വീണ്ടും വായ്പകളെ ആശ്രയിക്കാൻ തുടങ്ങി.
ശവപ്പെട്ടിയിലെ അവസാന ആണി
ശവപ്പെട്ടിയിലെ അവസാന ആണി എന്നതുപോലെ അനിൽ അംബാനിയുടെ തകർച്ച പൂർണമാക്കിയത് ടെലികോം ബിസിനസ്സിലേക്കുള്ള സഹോദരനായ മുകേഷ് അംബാനിയുടെ പ്രവേശനമായിരുന്നു. ടെലികോം ബിസിനസ്സിലേക്കുള്ള തന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തി മുകേഷ് ഇൻഫോടെൽ ബ്രോഡ്ബാൻഡ് സ്വന്തമാക്കി. 2016 ൽ, റിലയൻസ് ജിയോ ഇൻഫോകോം ആരംഭിച്ചതോടെ ടെലികോം മേഖലയിൽ ഒരു കൊടുങ്കാറ്റ് വീശിയ പ്രതീതിയായിരുന്നു. ആർകോമിന് മാത്രമല്ല, മുഴുവൻ ടെലികോം വ്യവസായത്തിനും ഇത് തിരിച്ചടിയായി.
വയർലെസ് സേവനം അവസാനിപ്പിച്ചു
നഷ്ടം വർദ്ധിക്കുകയും കടം കൂടുകയും ചെയ്തതോടെ ആർകോം വയർലെസ് സേവനം 2017 ൽ നിർത്തിവച്ചു. അനിൽ പിന്നീട് മറ്റ് ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. ആസ്തികൾ വിൽക്കാനും കടം തീർക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ആ സമയത്ത്, ആർകോം ജിയോയ്ക്ക് വിൽക്കാൻ ഒരു കരാറിലേർപ്പെട്ടിരുന്നു, എന്നാൽ ടെലികോം വകുപ്പ് ജിയോയോട് ആർകോമിന്റെ കുടിശ്ശികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിൽപ്പന റദ്ദാക്കി.
മുകേഷ് അംബാനി രക്ഷിച്ചു
2018 മെയ് മാസത്തിൽ അനിൽ അംബാനി പാപ്പരത്ത നടപടികളിലേക്ക് കടന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ആർകോമിനെതിരെ മൂന്ന് നിവേദനങ്ങൾ അംഗീകരിച്ചു. 1,100 കോടി രൂപ കുടിശ്ശികയാണ് ആർകോം നൽകേണ്ടതെന്ന് എറിക്സൺ അവകാശപ്പെട്ടു. എറിക്സൺ ഇന്ത്യയ്ക്ക് ഒരു മാസത്തിനുള്ളിൽ 5.5 ബില്യൺ രൂപ നൽകിയില്ലെങ്കിൽ അനിലിനെ തടവിലാക്കുമെന്ന് സുപ്രീം കോടതി അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷ് അംബാനി അവസാന നിമിഷം ഇടപെട്ടാണ് അന്ന് സഹോദരനെ രക്ഷിച്ചത്.
2020ലെ കണക്ക്
2020ലെ കണക്ക് അനുസരിച്ച് ആർകോമിന് 50,000 കോടിയിലധികം കടമുണ്ട്. ഇൻഡസ്ട്രിയൽ & കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് (ഐസിബിസി), ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവ ലണ്ടനിൽ അനിൽ അംബാനിക്കെതിരെ 708 മില്യൺ ഡോളർ വായ്പ കുടിശ്ശിക വരുത്തിയതിന് കേസെടുത്തു. ഇതിനെ തുടർന്നാണ് 100 മില്യൺ ഡോളർ നൽകണമെന്ന് അനിൽ അംബാനിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
റിലയൻസ് ക്യാപിറ്റൽ
2019 മെയ് മാസത്തിൽ റിലയൻസ് നിപ്പൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ (ആർഎൻഎം) മുഴുവൻ ഓഹരികളും വിറ്റ് റിലയൻസ് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ട് ബിസിനസിൽ നിന്ന് പുറത്തുകടന്നു. രണ്ട് പങ്കാളികളും കമ്പനിയിൽ 42.88% വീതം കൈവശം വച്ചിട്ടുണ്ട്, ബാക്കിയുള്ളവർ പൊതു ഓഹരി ഉടമകളാണ്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, പവർ ബിസിനസുകൾ
റിലയൻസ് ഇൻഫ്രയും റിലയൻസ് പവറും മികച്ച പ്രവർത്തനമല്ല കാഴ്ച്ച വയ്ക്കുന്നത്. രണ്ട് കമ്പനികളും വായ്പകളിൽ വീഴ്ച വരുത്തി. മൂന്നാം ക്വാർട്ടറിൽ 685 കോടി രൂപയുടെ കടം തിരിച്ചടച്ചതിൽ വീഴ്ച വരുത്തിയതായി ജനുവരി 7 ന് റിലയൻസ് പവർ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. അതേസമയം, അദാനി ഇലക്ട്രിസിറ്റി മുംബൈയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ (വിഐപിഎൽ) സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് റിലയൻസ് പവറുമായി ചർച്ച നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 2019 സെപ്റ്റംബർ വരെ റിലയൻസ് ഇൻഫ്രയുടെ കടം 148 ബില്യൺ രൂപയാണ്.
മറ്റ് ബിസിനസുകൾ
2019 ഡിസംബർ 31 വരെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് നേവൽ & എഞ്ചിനീയറിംഗ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവ വായ്പകളിൽ 43,800 കോടി രൂപയുടെ വീഴ്ച വരുത്തിയിരുന്നു. 2020 ജനുവരിയിൽ എൻസിഎൽടിയുടെ അഹമ്മദാബാദ് ബെഞ്ചാണ് റിലയൻസ് നേവൽ & എഞ്ചിനീയറിംഗിനെ പാപ്പരത്ത നടപടികൾക്ക് പ്രവേശിപ്പിച്ചത്. ഐഡിബിഐ ബാങ്കിനുള്ള കുടിശ്ശിക വരുത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 9,492 കോടി രൂപ വായ്പയാണ് റിലയൻസ് നേവലിനുള്ളത്.