സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞുനില്‍ക്കുന്ന ഡോക്ടറുടെ ചിത്രമടങ്ങിയ തൈറോകെയറിന്റെ പരസ്യമോ തൈറോകെയര്‍ ലാബോ കാണാത്തവര്‍ അധികമുണ്ടാവാനിടയില്ല. അത്രയേറെ പ്രസിദ്ധമാണ് തൈറോയ്ഡ് പരിശോധന നടത്തുന്ന മികച്ച ലാബറട്ടറി ശംഖലയായ തൈറോകെയര്‍. ഇന്ന് 1000ത്തിലേറെ ബ്രാഞ്ചുകളും 3000ത്തിലേറെ ഫ്രാഞ്ചൈസികളുമായി 4,000 കോടി രൂപ മൂല്യമുള്ള ഈ കമ്പനിക്കു പിന്നില്‍ ആരെയും അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയുണ്ട്.
എയര്‍പോര്‍ട്ട് മാതൃകയിലേക്ക് 50 റെയില്‍വേ സ്റ്റേഷനുകള്‍; ചെലവ് 7500 കോടി
കോയമ്പത്തൂരിലെ ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച് വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ ഡോ. ആരോക്യസ്വാമി വേലുമണിയുടെ കഥ. ലോകത്തെമ്പാടുമുള്ള സംരംഭകര്‍ക്ക് പ്രചോദനത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ ഇന്ത്യക്കാരന്റെ വിജയഗാഥ.
വറുതിയുടെ കുട്ടിക്കാലം
1959 ല്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദരിദ്രനായ കര്‍ഷകത്തൊഴിലാളിയുടെ മകനായിട്ടായിരുന്നു വേലുമണിയുടെ ജനനം. നാല് മക്കളുള്ള കുടുംബം പുലര്‍ത്താനുള്ള അച്ചനമ്മമാരുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് വേലുമണി വളര്‍ന്നത്. ഒരു നേരത്തെയെങ്കിലും അന്നം നല്‍കാന്‍ കഴിയാത്ത തന്റെ നിസ്സഹായതയില്‍ പകച്ചു നില്‍ക്കുന്നത് കണ്ട അമ്മയായിരുന്നു അതിനുള്ള ഉത്തരവാദിത്തം ഏറ്റത്. വീട്ടില്‍ ആകെയുണ്ടായിരുന്ന രണ്ട് എരുമകളില്‍ നിന്നും ലഭിക്കുന്ന പാല്‍ അടുത്ത വീടുകളില്‍ കൊണ്ട് പോയി വിറ്റാണ് കുടുംബത്തില്‍ പട്ടിണി ഇല്ലാതെ നോക്കിയത്.
50 രൂപ വരുമാനത്തില്‍ 10 കൊല്ലം
എരുമകളില്‍ നിന്നുള്ള പാല്‍ വിറ്റാല്‍ മാസത്തില്‍ കിട്ടിയിരുന്നത് വെറും 50 രൂപയായിരുന്നു. 10 വര്‍ഷത്തോളം ഈയൊരു വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പഠിക്കാന്‍ മിടുക്കനായിരുന്ന വേലുമണിക്ക് വിദ്യാലയത്തില്‍ കൃത്യമായി പോകാന്‍ സാധിച്ചിരുന്നില്ല. ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ കുപ്പായം ധരിക്കാതെ സ്‌കൂളില്‍ പോയ നാളുകള്‍ വേലുമണിക്കുണ്ടായിരുന്നു. കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടാന്‍ നന്നായി പഠിക്കുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ എന്ന് ഈ കുട്ടിക്ക് അറിയാമായിരുന്നു.
വെളുത്ത പെണ്ണിനെ കിട്ടാന്‍
കൊച്ചുനാളുകളില്‍ പഠനത്തിനുള്ള ഏറ്റവും വലിയ പ്രചോദനം തൊലി വെളുപ്പുള്ള പെണ്ണിനെ ഭാര്യയായി ലഭിക്കണമെന്ന ആഗ്രഹമായിരുന്നുവെന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞു. നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ആള്‍ക്കേ അക്കാലത്ത് ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യാന്‍ സാധിക്കുകമായിരുന്നുള്ളൂ. എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മദ്രാസ് സര്‍വകലാശാലയില്‍ ബിഎസ്സി കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത് അങ്ങനെയായിരുന്നു. ആഗ്രഹം പോലെ നല്ല മാര്‍ക്കോട് ഡിഗ്രി പാസ്സാവുകയും ചെയ്തു.
ജോലിക്കു വേണ്ടിയുള്ള നെട്ടോട്ടം
വീണ്ടും പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കുടുംബത്തിന്റെ പട്ടിണി മാറ്റാനും സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും പണം അത്യാവശ്യമായിരുന്നു വേലുമണിക്ക്. അങ്ങനെ 19ാം വയസ്സില്‍ ജോലി അന്വേഷിച്ചുള്ള യാത്രയായി. തുടരെത്തുടരെ അഭിമുഖങ്ങളില്‍ പങ്കെടുത്തു. പക്ഷെ ആരും വേലുമണിക്ക് ജോലി നല്‍കിയില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതിലെ പ്രയാസവും തൊഴില്‍ പരിചയമില്ലാത്തതുമായിരുന്നു കാരണം. തൊട്ടുമുമ്പത്തെ മാസം കോഴ്‌സ് കഴിഞ്ഞിറങ്ങിയ തനിക്ക് എവിടെ നിന്നാണ് തൊഴില്‍ പരിചയമുണ്ടാവുകയെന്ന ചോദ്യമെന്നും പക്ഷെ ആരും ചെവിക്കൊണ്ടില്ല. പഠനവിഷയത്തിലെ മികവിനേക്കാള്‍ ഇംഗ്ല്ീഷില്‍ സംസാരിക്കാനുള്ള കഴിവായിരുന്നു അക്കാലത്ത് ഏറ്റവും വലിയ യോഗ്യത.
150 രൂപ ശമ്പളത്തിന് ജോലി
ഏറെ നാളത്തെ അലച്ചിലിന് ശേഷം കോയമ്പത്തൂര്‍ ആസ്ഥാനമായ ജെമിനി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ഒടുവില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 150 രൂപയായിരുന്നു മാസശമ്പളം. ഇതില്‍ 50 രൂപ തന്റെ ചെലവ് കഴിച്ച് ബാക്കി 100 രൂപ ഓരോ മാസവും വീട്ടിലേക്കയച്ചുകൊടുത്തു. തകര്‍ച്ചയുടെ വക്കിലെത്തിയ സ്ഥാപനമായിരുന്നു അത്. ഏകദേശം മൂന്നുവര്‍ഷത്തെ ജോലിക്കു ശേഷം 1981ല്‍ അവിടെ നിന്ന് പടിയിറങ്ങി.
മുംബൈ ബാര്‍ക്കില്‍ ജോലി
വേലുമണിയുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലി ലഭിച്ചതോടെയായിരുന്നു അത്. 880 രൂപയായിരുന്നു മാസ ശമ്പളം. ബാക്കി സമയങ്ങളില്‍ ട്യൂഷനുകള്‍ എടുത്ത് അത്രതന്നെ തുക വേറെയും സമ്പാദിച്ചു. എന്നാല്‍ 2000 രൂപയാണ് തനിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്നായിരുന്നു അമ്മയെ അദ്ദേഹം വിശ്വസിപ്പിച്ചത്. കാരണം 880 രൂപയ്ക്ക് കുടുംബം വിട്ട് മുംബൈയില്‍ താമസിക്കാന്‍ അമ്മ സമ്മതിക്കുമായിരുന്നില്ല. 14 വര്‍ഷമാണ് അദ്ദേഹം ഇവിടെ ജോലി ചെയ്തത്. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം കൂടി ഇതിനിടക്ക് അദ്ദേഹം സ്വന്തമാക്കി. ഡോക്ടറേറ്റ് നേടി സയന്റിസ്റ്റ് പദവിയിലേക്ക് ഉയര്‍ന്നു.
27ാം വയസ്സില്‍ വിവാഹം
ബാര്‍ക്കില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു വേലുമണിയുടെ വിവാഹം നടന്നത്. അപ്പോഴേക്കും തൊലിവെളുപ്പിനോടുള്ള അദ്ദേഹത്തിന്റെ മോഹമൊക്കെ പോയിക്കഴിഞ്ഞിരുന്നു. തനിക്ക് കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം വാങ്ങുന്ന എസ്ബിഐ ജീവനക്കാരി സുമതിയായിരുന്നു ഭാര്യ. വിവാഹാലോചനയുടെ സമയത്ത് തന്റെ കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും കഥകളെല്ലാം വേലുമണി സുമതിയെ ധരിപ്പിച്ചുവെങ്കിലും അവര്‍ ചിന്തിച്ചത് മറ്റൊരു വഴിയാക്കായിരുന്നു. തന്റേതിനേക്കാള്‍ കുറഞ്ഞ വരുമാനമുള്ള കുടുംബത്തിലേക്ക് പോയാല്‍ നല്ല പരിഗണന ലഭിക്കുമെന്നായിരുന്നു വിവാഹത്തിന് സമ്മതിച്ചതിനു പിന്നിലെ കാരണമായി അവര്‍ പിന്നീട് പറഞ്ഞത്.
സര്‍ക്കാര്‍ ജോലി വിട്ട് തൈറോക്കെയറിലേക്ക്
14 വര്‍ഷത്തെ സര്‍ക്കാര്‍ ജോലിക്കു ശേഷമാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനത്തിലേക്ക് വേലുമണി എത്തിയത്. 1995ലായിരുന്നു അത്. ആരോടും ആലോചിക്കാതെ സര്‍ക്കാര്‍ ജോലി അദ്ദേഹം രാജവച്ചു. അന്നു രാത്രിയാണ് ഭാര്യയോട് കാര്യം പറയുന്നത്. സംരംഭകനാവാനാണ് തീരുമാനമെന്ന് അറിയിച്ചതോടെ അവരില്‍ നിന്നുണ്ടായ പ്രതികരണം അതിശയകരമായിരുന്നു. എങ്കില്‍ എസ്ബിഐ ജോലി താനും രാജിവയ്ക്കുകയാണെന്നായിരുന്നു സുമതിയുടെ പ്രഖ്യാപനം. പിറ്റേന്ന് അത് സംഭവിക്കുകയും ചെയ്തു. ജീവിക്കുകയാണെങ്കില്‍ ഒന്നിച്ച്, മരിക്കുകയാണെങ്കിലും ഒന്നിച്ച്- 16 കൊല്ലത്തെ എസ്ബിഐ ജോലി രാജിവച്ച ശേഷമുള്ള ഭാര്യയുടെ വാക്കുകളായിരുന്നു ഇത്.
തൈറോകെയര്‍ സംരംഭത്തിലേക്ക്
ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തൈറോയ്ഡ് പരിശോധനയുടെ സാധ്യതകള്‍ മനസിലാക്കിയിരുന്നു. തനിക്ക് അറിയാത്ത വിഷയത്തില്‍ എങ്ങനെ ബിസിനസ് നടത്തുമെന്നായി അദ്ദേഹത്തിന്റെ ചിന്ത. പ്രതിവിധിയായി അദ്ദേഹം ചെയ്തത് തൈറോയ്ഡ് ചികില്‍സയെ കുറിച്ച് പിഎച്ച്ഡി നേടുകയായിരുന്നു. അങ്ങനെ അദ്ദേഹം ഡോ. വേലുമണിയായി. തനിക്ക് അറിയാവുന്ന വിഷയത്തില്‍ ജോലി ചെയ്താല്‍ ജീവിച്ചുപോവാം. എന്നാല്‍ അറിയാത്ത വിഷയത്തില്‍ ജോലി ചെയ്യണമെന്നാഗ്രഹമുണ്ടെങ്കില്‍ വിജയിക്കാനാവും എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പിഎഫ് തുക കൊണ്ട് പുതിയ സംരംഭം
തന്റെ പ്രൊവിന്‍ഡന്റ് ഫണ്ട് തുകയായ രണ്ട് ലക്ഷം രൂപകൊണ്ടാണ് അദ്ദേഹം തന്റെ സ്വപ്ന സംരംഭത്തിന് തറക്കല്ലിട്ടത്. 37 വയസ്സായിരുന്നു അന്ന് പ്രായം. മുംബൈയിലെ ബൈക്കുളയില്‍ അദ്ദേഹം തുടങ്ങിയ തൈറോകെയര്‍ ലാബിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് എത്തിക്കുകയായിരുന്നു തുടക്കത്തില്‍ അദ്ദേഹം ചെയ്തിരുന്നത്. ബിസിനസ് തുടങ്ങിയതോടെ അദ്ദേഹവും ഭാര്യയും താമസം 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ലാബിലേക്ക് മാറ്റി. അധികം താമസിയാതെ തൈറോയ്ഡ് പരിശോധനാ രംഗത്തെ അവസാന വാക്കായി തൈറോകെയര്‍ മാറി. ഇപ്പോള്‍ മുംബൈയിലെ പ്രധാന ലാബിന്റെ വിസ്തൃതി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റാണ്.
വിലക്കുറവ് എന്ന വിപണന തന്ത്രം
തൈറോയ്ഡ് പരിശോധനയ്ക്ക് ലാബുകള്‍ 500 രൂപയോളം ഈടാക്കിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കേവലം 100 രൂപക്ക് തൈറോയ്ഡ് പരിശോധന എന്ന പ്രചാരണത്തിലൂടെയാണ് വേലുമണിയും തൈറോകെയറും ജനമനസുകളില്‍ ഇടം പിടിക്കുന്നത്. ഉപഭോക്താവിനെ പിഴിയുന്നതിനു പകരം പരിശോധനാ സാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുകയെന്ന തന്ത്രമാണ് അദ്ദേഹം പയറ്റിയത്. അത് വിജയിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ 100 രൂപയായിരുന്ന ഫീസ്, കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയതോടെ 60 രൂപയായി കുറച്ചു.
1000 ബ്രാഞ്ചുകള്‍, 3000 ഫ്രാഞ്ചൈസികള്‍
നിലവില്‍ രാജ്യത്തിന്റെ മുക്കുമൂലകളിലെ സുപരിചിത നാമമാണ് തൈറോകെയര്‍. തൈറോയ്ഡ് പരിശോധനയ്ക്കു പുറമെ മറ്റ് ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയിലേക്കും കമ്പനി പിന്നീട് മാറി. ഇപ്പോള്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 1000ത്തിലേറെ ബ്രാഞ്ചുകള്‍ തൈറോകെയറിന് സ്വന്തമായുണ്ട്. 3000ത്തിലേറെ ഫ്രാഞ്ചൈസികളും. വന്‍ കമ്പനികള്‍ തൈറോകെയറിന്റെ ഓഹരികള്‍ വാങ്ങിയതോടെ അതിന്റെ മൂല്യം പടിപടിയായി ഉയര്‍ന്നു. ഇന്ന് 4,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഡോ. ആരോക്യസ്വാമി വേലുമണിയുടെ സ്ഥാപനം.
തൈറോകെയറില്‍ അവസരം ഫ്രഷേഴ്‌സിന്
തൊഴില്‍ പരിചയമില്ലെന്ന് കാണിച്ച് അവസരങ്ങള്‍ നിഷേധിക്കുന്ന പാരമ്പര്യ രീതിയില്‍ നിന്ന് വ്യത്യസ്തായി തൈറോകെയറില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളും ഫ്രഷേഴ്‌സ് ആയാണ് ജോലിയില്‍ പ്രവേശിച്ചത്. തനിക്ക് എക്‌സ്പീരിയന്‍സില്ലെന്ന് കാണിച്ച് തൊഴില്‍ നല്‍കാന്‍ വിസമ്മതിച്ചവരോടുള്ള വേലുമണിയുടെ മധുരപ്രതികാരം കൂടിയാണിത്. കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ജോലി നല്‍കാന്‍ ആരും തയ്യാറാവുന്നില്ലെങ്കില്‍ അവര്‍ക്കെങ്ങനെ തൊഴില്‍ പരിചയമുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
റിസ്‌ക്കെടുക്കണം; കടമെടുക്കരുത്
ജീവിതത്തില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമാണ് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുകയെന്ന് ഇപ്പോഴും ലളിത ജീവിതം നയിക്കുന്ന ഡോ. വേലുമണി പറയുന്നു. പരാജയ സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അവയെ അതിജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യമുണ്ടാവണം. ആര്‍ക്കും ബിസിനസ് തുടങ്ങാനാകും; എന്നാല്‍ തികഞ്ഞ ഇച്ഛാശക്തിയുള്ളവര്‍ക്ക് മാത്രമേ അത് നിലനിര്‍ത്താനാകൂ. ഈ ചിന്തയാണ് ഡോ. ആരോക്യസ്വാമി വേലുമണിയുടെ വിജയത്തിനാധാരം.
അതേസമയം, ജീവിതത്തില്‍ ഒരിക്കല്‍ പോലും കടംവാങ്ങിയിട്ടില്ല എന്നതാണ് തന്റെ കരുത്തെന്നും അദ്ദേഹം പറയുന്നു. പല കമ്പനികളും തുടങ്ങുന്നത് തന്നെ ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്താണ്. സമ്പാദിക്കുന്നതിന് മുമ്പ് ചെലവഴിക്കുന്ന രീതിയാണിത്. നാം സമ്പാദിച്ചതേ ചെലവഴിക്കാവൂ എന്നാണ് ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ജീവിത വീക്ഷണം.