പ്രവാസികളുടെ വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പ്രവാസികൾ ഇന്ത്യയിൽ വച്ച് നടത്തുന്ന വിവാഹങ്ങൾക്കാണ് ഈ നിബന്ധന. മന്ത്രിസഭാ സമിതി വിദേശകാര്യമന്ത്രാലയത്തോടാണ് ഇക്കാര്യം ശുപാർശ ചെയ്തിരിക്കുന്നത്.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ
വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം എന്നിങ്ങനെയുള്ള സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിബന്ധന. വിവാഹങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുമ്പോഴാണ് ആധാർ നിർബന്ധമാക്കുന്നത്.
യുഐഡിഎഐ
പ്രവാസികളുടെ ആധാർ എൻറോൾമെന്റ് നടപടികൾ വിപുലീകരിച്ചിരിക്കുകയാണ് യുഐഡിഎഐ. നിലവിൽ ഇന്ത്യയിൽ താമസിക്കുന്നവർക്കും വിസയുള്ള വിദേശികൾക്കും ആധാർ നമ്പർ ലഭിക്കുന്നതിനുള്ള സൗകര്യമുണ്ട്.
തർക്കങ്ങൾ പരിഹരിക്കാൻ
ഇത്തരം വിവാഹങ്ങളിലൂടെ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ദേശീയ വനിതാ കമ്മീഷൻ നോഡൽ അതോറിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. 2005നും 2012നും ഇടയിൽ ഇത്തരത്തിലുള്ള 1300 കേസുകൾ എൻആർഐ സെൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവാഹ രജിസ്‌ട്രേഷന്‍
വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും മുമ്പ് ചില ശുപാര്‍ശകൾ വന്നിരുന്നു. വിവാഹം, ജനനം, മരണം എന്നിവയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച പഠനം നടത്തിയ ബി.എസ്. ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടേതായിരുന്നു ശുപാര്‍ശ.
സ്വകാര്യത മൗലികാവകാശം
ഈ ശുപാർശകളിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാൽ ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം വിധിച്ചിരുന്നു.
malayalam.goodreturns.in