ചരക്കുസേവന നികുതി ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന 22ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ചെറുകിട വ്യാപാരികള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ഒരു കോടി രൂപ വരെ വിറ്റുവരവ് ഉളളവര്‍ക്കാണ് ഇളവ് ലഭിക്കുക. നേരത്തേ 75 ലക്ഷമായിരുന്നു പരിധി. കയറ്റുമതി മേഖലയ്ക്കും ഇളവുകൾ ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി.
കയറ്റുമതിക്കാർക്ക് നികുതി തിരിച്ചു കിട്ടുന്നത് വേഗത്തിലാക്കാനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനും സ്വീകരിക്കും. ഉത്പന്നങ്ങൾ സംഭരിക്കുമ്പോൾ തന്നെ നികുതി ഒഴിവാക്കി നൽകുമെന്നും യോഗത്തിൽ ധാരണയായി.
പുതിയ നികുതി ഘടനയെ സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് ആവശ്യമെങ്കിൽ ജി.എസ്.ടിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമോയെന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നും കരുതിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
malayalam.goodreturns.in