ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാള്‍മാര്‍ട്ടിന്‍റെ ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. ആമസോണില്‍ നിന്നുള്ള കടുത്ത മത്സരം അതിജീവിച്ചാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.
ചർച്ചകൾ ഇങ്ങനെ
വാള്‍മാര്‍ട്ട്, ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഫ്ലിപ്കാര്‍ട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റൊരു അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ രംഗത്തെത്തിയത്. ഏകദേശം 1200 കോടി ഡോളറാണ് ഫ്ലിപ്കാര്‍ട്ടിന്റെ 60 ശതമാനം ഓഹരികള്‍ക്കായി ഇരു കമ്പനികളും വാഗ്ദാനം ചെയ്തത്.
ആമസോണിന്റെ വാഗ്ദാനം
വാള്‍മാര്‍ട്ടുമായുള്ള ഇടപാട് റദ്ദാക്കുകയാണെങ്കില്‍ ഫ്ലിപ്കാർട്ടിന് പ്രത്യേകമായി 200 കോടി ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവും ആമസോണ്‍ നല്‍കിയിരുന്നു. എന്നാൽ സോഫ്റ്റ്ബാങ്കുമായി ഉണ്ടാക്കിയ ധാരണയിലൂടെ വാള്‍മാര്‍ട്ട് തന്നെ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുമെന്നാണ് അവസാനമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ
വാൾമാർട്ടിന്റെ വിപണി മൂല്യം
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് 2000 കോടി ഡോളറിന്റെ വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്താൻ വാള്‍ മാര്‍ട്ടിന് മുമ്പും പദ്ധതിയുണ്ടായിരുന്നു.
ഇരു കമ്പനികൾക്കും ഗുണം
വാള്‍മാര്‍ട്ട് ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്തുകയാണെങ്കിൽ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകും. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്ലിപാകാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാകും വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കും.
malayalam.goodreturns.in