രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലക്ഷാമം മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നു കരുതിയാല്‍ തെറ്റി. അത് രാജ്യത്തെ ബാങ്കുകളെ കൂടി പ്രതിസന്ധിയിലാക്കുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം വ്യക്തമാക്കുന്നത്. വെള്ളം എത്രമാത്രം കിട്ടാക്കനിയാവുന്നുവോ അത്രതന്നെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുമെന്നാണ് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ പഠനറിപ്പോര്‍ട്ടിലുള്ളത്.
നിര്‍ജ്ജീവ ആസ്തിയുടെ ഭീഷണിയില്‍ നട്ടം തിരിയുന്ന ബാങ്കുകളുടെ സ്ഥിതി ജലക്ഷാമം കൂടുതല്‍ വഷളാക്കുമെന്നാണ് മുന്നറിയിപ്പ്. കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വായ്പയുടെ 40 ശതമാനവും പോയിരിക്കുന്നത് ജലവുമായി ബന്ധപ്പെട്ട കൃഷി, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലേക്കാണ്. ഇവിടെ ജലക്ഷാമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വായ്പയെടുത്തവര്‍ക്ക് അത് തിരിച്ചടക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. വെള്ളം കിട്ടാതെ കാര്‍ഷികവിളകള്‍ വ്യാപകമായി നശിക്കുകയും ജലസേചന സംവിധാനങ്ങളുടെ താളംതെറ്റുകയും ചെയ്താല്‍ അത് കര്‍ഷകരെ മാത്രമല്ല, ബാങ്കുകളെക്കൂടി കൂട്ട ആത്മഹത്യയിലേക്ക് നയിച്ചേക്കുമോ എന്നാണ് രാജ്യം ഭയപ്പെടുന്നത്. ജലവും ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും- മറഞ്ഞിരിക്കുന്ന അപകടങ്ങളും അവസര സാധ്യതകളും എന്ന പേരില്‍ വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ ഇന്ത്യന്‍ ഘടകം പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണിത്.
ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായി മാറിയേക്കുമെന്ന നീതി ആയോഗിന്റെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാന്‍ സുസ്ഥിരമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ബിസിനസ് സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കണമെന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്.