ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നിലേറെ ദിവസം ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തടസ്സിപ്പെട്ടതിനു ശേഷം രണ്ട് പ്രമുഖര്‍ കമ്പനിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാട്‌സാപ് മേധാവിയുള്‍പ്പടെ ഫെയ്‌സ്ബുക്കിലെ രണ്ട് ഉന്നതരാണ് അബിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കമ്പനി വിട്ടത്.
ഇന്ത്യ-യുഎസ് വ്യാപാരത്തര്‍ക്കം; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാരയാവുമോ?
ഫെയ്‌സ്ബുക്കിലെ മൂന്നാമന്‍ എന്നു വിശേഷിപ്പിച്ചിരുന്ന ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ്, വാട്‌സാപ് മേധാവി ക്രിസ് ഡാനിയേല്‍സ് എന്നിവരുടെ രാജി സുക്കര്‍ബര്‍ഗിന്റെ പുതിയ നയംമാറ്റ പ്രഖ്യാപനത്തെ തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോക്‌സിനു പകരം ഫെയ്‌സ്ബുക് ആപ്പിന്റെ ചുമതല വിഡിയോ, ഗെയിം വിഭാഗങ്ങളുടെ തലവനായിരുന്ന ഫിഡ്ജി സിമോ ഏറ്റെടുക്കും. പ്രോഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റായ വില്‍ കാത്കാര്‍ട്ട് വാട്‌സാപ് മേധാവിയാകും. ഫെയ്‌സ്ബുക്കിന്റെ തുടക്കകാലം മുതലേ കൂടെയുണ്ടായിരുന്ന ആളാണ് ക്രിസ് കോക്‌സ്.
ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയും സുരക്ഷിതത്വവും നല്‍കുന്നതിന് എന്‍ക്രിപ്ഷന്‍ അധിഷ്ഠിതമായ മെസേജിങ് സംവിധാനമാക്കി ഫെയ്‌സ്ബുക്കിനെ മാറ്റുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് വിയോജിപ്പാണ് ഇരുവരുടെയും രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും വാട്ട്‌സ്ആപ്പിനെയും പരസ്പം കൂട്ടിയോജിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.
സിഇഒ സുക്കര്‍ബര്‍ഗും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗും ചേര്‍ന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നയംമാറ്റങ്ങളില്‍ പ്രതിഷേധിച്ച് ഇതിനു മുമ്പും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചിരുന്നു. വാട്ട്‌സ്ആപ്പ് സ്ഥാപകരായ ബ്രയാന്‍ ആക്ടണും ജാന്‍ കോമും കഴിഞ്ഞ വര്‍ഷമാണ് രാജിവച്ചൊഴിഞ്ഞത്. 2014ല്‍ വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് വാങ്ങിയതിനു ശേഷം അതില്‍ പരസ്യം നല്‍കിയ പണമുണ്ടാക്കാന്‍ സുക്കര്‍ബര്‍ഗ് എടുത്ത താരുമാനത്തിനെതിരായിരുന്നു ഇരുവരും. ഫെയ്‌സ്ബുക്കിനെ ഇന്‍സ്റ്റഗ്രാമുമായി യോജിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രെയ്ഗറും പടിയിറങ്ങിയത്.