മുൻ ധനമന്ത്രിയും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവുമായ അരുൺ ജയ്റ്റ്ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി. യുപിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
കഴിഞ്ഞ രണ്ടു വർഷമായി അരുൺ ജയ്റ്റ്‌ലിക്ക് ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നു. 2018 ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 2014 ൽ അരുൺ ജെയ്റ്റ്‌ലി പ്രമേഹം മൂലം വർദ്ധിച്ച ഭാരം കുറയ്ക്കുന്നതിനായി ഒരു ബരിയാട്രിക് ശസ്ത്രക്രിയയും നടത്തിയിരുന്നു.
വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ എല്ലാ ബജറ്റുകളും അവതരിപ്പിച്ചത് അരുൺ ജെയ്റ്റ്‌ലി ആയിരുന്നു. എന്നാൽ, അനാരോഗ്യം കാരണം, 2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, പകരം പീയൂഷ് ഗോയൽ ആണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി സർക്കാർ ജയിലിലടച്ച നേതാക്കളിൽ അഭിഭാഷകനായ അരുൺ ജെയ്റ്റ്‌ലിയും ഉൾപ്പെട്ടിരുന്നു. അക്കാലത്ത് അദ്ദേഹം വിദ്യാർത്ഥി നേതാവായിരുന്നു. ജയിൽ മോചിതനായ ശേഷം അരുൺ ജെയ്റ്റ്‌ലി ജനസംഘത്തിലെ അംഗമായി സജീവ രാഷ്ട്രീയത്തിൽ ചേർന്നു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹൻ എന്നിവരാണ് മക്കൾ. 1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിലായിരുന്നു ജനനം. നിയമപഠനം പൂർത്തിയാക്കിയ ജയ്റ്റ്ലി 1977 മുതൽ അഭിഭാഷകനായി. സുപ്രീംകോടതി സീനിയർ അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായിരുന്നു.
malayalam.goodreturns.in