രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; ഇടപാടുകൾ നടത്താൻ തടസ്സമില്ല
സർക്കാരിന്റെ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ച് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ യൂണിയനുകൾ നടത്താനിരുന്ന രണ്ട് ദിവസത്തെ പണിമുടക്ക് മാറ്റി വച്ചു. ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്.
രാജീവ് കുമാറുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ നാല് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികളാണ് തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയത്. മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള ആശങ്കകൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ സമ്മതിച്ചതായി യൂണിയൻ നേതാക്കൾ പറഞ്ഞു. 10 പൊതുമേഖല ബാങ്കുകളെ നാലായി ഏകീകരിക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് 26, 27 തീയതികളിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ നാല് യൂണിയനുകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നത്.

എല്ലാ ബാങ്കുകളുടെയും ഐഡന്റിറ്റി സംരക്ഷിക്കുന്നതടക്കം 10 ബാങ്കുകളുടെ ലയനത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്നതിൽ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ മുൻകൈയെടുത്തിരിക്കുന്നതിലാണ് പണിമുടക്ക് മാറ്റി വച്ചതെന്ന് ബാങ്ക് യൂണിയനുകളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ബി.ഒ.സി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (നോബോ) എന്നീ ബാങ്ക് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഓഗസ്റ്റ് 30 ന് സർക്കാർ മെഗാ ലയന പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് നാല് ബാങ്ക് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തത്. മൊത്തം പിഎസ്ബികളുടെ എണ്ണം 2017ൽ 19 ആയിരുന്നു. എന്നാൽ ഇപ്പോൾ വെറും 12 ആയി കുറഞ്ഞു.
malayalam.goodreturns.in


Click it and Unblock the Notifications


