തിരുവനന്തപുരം/ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് സ്വന്തമാക്കി. തിരുവനന്തപുരം കൂടാതെ ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പും ഇനി അദാനി ഗ്രൂപ്പിന് സ്വന്തം.
ഇത് സംബന്ധിച്ച് കണ്‍സെഷന്‍ എഗ്രിമെന്റില്‍ ഒപ്പുവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അര നൂറ്റാണ്ട് കാലത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...
നടത്തിപ്പ്
തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ഇനി മുതല്‍ അദാനി ഗ്രൂപ്പിനായിരിക്കും. നടത്തിപ്പിന് പുറനേ ഓപ്പറേഷന്‍സ്, വികസനം എന്നിവയും അദാനി ഗ്രൂപ്പിന് തന്നെ. അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും ഇനി ഇക്കാര്യങ്ങള്‍ നടത്തുക.
അമ്പത് വര്‍ഷം
അമ്പത് വര്‍ഷത്തേക്കാണ് വിമാനത്താവള നടത്തിപ്പും അനുബന്ധ കാര്യങ്ങളും അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയിരിക്കുന്നത്. ഫലത്തില്‍ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറിയ സ്ഥിതിയാകുമെന്നാണ് ഇതിനെതിരെയുള്ള പ്രധാന വിര്‍ശനങ്ങളില്‍ ഒന്ന്.
കേരളത്തിന്റെ എതിര്‍പ്പ്
മറ്റ് രണ്ട് വിമാനത്താവളങ്ങളും സ്വന്തമാക്കുന്നതില്‍ അദാനി ഗ്രൂപ്പ് കാര്യമായി എതിര്‍പ്പുകള്‍ ഒന്നും നേരിട്ടിരുന്നില്ല. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം അങ്ങനെയല്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്.
നിയമപോരാട്ടം
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഹൈക്കോടതിയെ ആയിരുന്നു സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മൂന്ന് വിമാനത്താളങ്ങള്‍ കൂടി
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ലേലം 2019 ഫെബ്രുവരില്‍ ആയിരുന്നു. അന്ന് അതില്‍ വിജയം നേടിയത് അദാനി ഗ്രൂപ്പ് ആയിരുന്നു. ലഖ്‌നൗ, മാംഗ്ലൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിന് തന്നെ ആണ് ലഭിച്ചിട്ടുള്ളത്.
കണ്‍സഷന്‍ ഫീ
ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയാല്‍ ആണ് കണ്‍സെഷന്‍ ഫീസ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിക്കുക. ഈ തുക ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും വികസനങ്ങള്‍ക്കും ഉപയോഗിക്കും എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്.
ഉന്നതരുടെ സാന്നിധ്യത്തില്‍
പിപിപി മാതൃകയിലുള്ള നടത്തിപ്പ് കൈമാറ്റത്തിന്റെ കരാര്‍ ഒപ്പിടുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഒപ്പിട്ട കണ്‍സെഷന്‍ എഗ്രിമെന്റ് അദാനി എയര്‍പോര്‍ട്ട്‌സ് സിഇഒയ്ക്ക് കൈമാറി. 2021 ജനുവരി 19 മുതല്‍ 50 വര്‍ഷത്തേക്കാണ് കരാര്‍.
മുംബൈ വിമാനത്താവളം
നേരത്തേ മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഭൂരിപക്ഷ ഓഹരിയായ 74 ശതമാനം ഓഹരികൾ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ബാക്കി 26 ശതമാനം ഓഹരികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.