ദില്ലി: തിരഞ്ഞെടുപ്പ് കാലം ആയതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനയൊന്നും ഉണ്ടായിരുന്നില്ല. അതിന് മുമ്പ് തുടര്‍ച്ചയായി വില വര്‍ദ്ധിച്ച്, ചിലയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ വരെ എത്തിയിരുന്നു.
എന്തായാലും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഒക്കെ വന്നുകഴിഞ്ഞു. അതിന് പിറകെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധയും സംഭവിച്ചിരിക്കുന്നു. ഇതിപ്പോൾ തുടർച്ചയായി രണ്ടാം ദിവസമാണ് പെട്രോൾ- ഡീസൽ വില കൂട്ടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശോധിക്കാം...
വില കൂട്ടി
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിറകെ കഴിഞ്ഞ ദിവസം തന്നെ മെട്രോ നഗരങ്ങളിലെ ഇന്ധന വില കൂട്ടിയിരുന്നു. നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു പെട്രോൾ വില വര്‍ദ്ധന എന്നതും ശ്രദ്ധേയമാണ്. ഡീസല്‍ വിലയില്‍ വര്‍ദ്ധന വന്നത് ഫെബ്രുവരി 23 ന് ശേഷം ആദ്യമാണെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വില ഇങ്ങനെ
ദില്ലിൽ പെട്രോൾ വിലയിൽ 19 പൈസയും ഡീസൽ വിലയിൽ 21 പൈസയും ആണ് ലിറ്ററിന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ ലിറ്ററിന് 15 പൈസയാണ് കൂട്ടിയിരുന്നത്. ഡീസല്‍ വിലയില്‍ 18 പൈസയും. ഇതോടെ ദില്ലിയില്‍ പെട്രോളിന്റെ റീട്ടെയില്‍ വില ലിറ്ററിന് 90.55 രൂപയായിരുന്നു. ഡീസലിന്റെ റീട്ടെയില്‍ വില 80.91 രൂപയും. പുതിയ കണക്ക് പ്രകാരം പെട്രോൾ വില 90.74 രൂപയും ഡീസൽ വില 81.12 രൂപയും ആയി
മുംബൈയിലെ വില
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 96.95 രൂയായിട്ടാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. ഇപ്പോഴത് 97.14 ആയി. ഡീസലിന്റെ വില 87.89 രൂപയായിരുന്നത് 88.10 ആയി. നാല് മെട്രോ നഗരങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഇന്ധന വില നിലനില്‍ക്കുന്നത് ഇപ്പോള്‍ മുംബൈയില്‍ ആണ്. മറ്റ് നഗരങ്ങളിലെ വിലയില്‍ നേരിയ വ്യത്യാസമുണ്ട്.
അത്ഭുതപ്പെടുത്തിയത്
ഇന്ത്യയിലെ പെട്രോളിയം ഇന്ധനങ്ങളുടെ വിലനിശ്ചയിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആണ്. ഓരോ ദിവസത്തേയും അന്താരാഷ്ട്ര വിലനിലവാരം അനുസരിച്ചാണ് ഈ വില നിര്‍ണയം. എന്നാല്‍ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എന്തുകൊണ്ട് ദൈനംദിന വില പുനര്‍നിര്‍ണയം നടന്നില്ല എന്നത് നിര്‍ണായക ചോദ്യമാണ്.
അന്താരാഷ്ട്ര വിപണിയില്‍
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ചാഞ്ചാട്ടത്തിലാണ്. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് വലിയ തകര്‍ച്ചയായിരുന്നു അസംസ്‌കൃത എണ്ണവിപണി നേരിട്ടത്. അതില്‍ നിന്ന് തിരിച്ചുകയറുന്നതിനിടെയാണ് അതിശക്തമായ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. ഇതിന്റെ ആശങ്കകള്‍ വിപണിയില്‍ പ്രകടമാണ്.
വാക്‌സിന്‍ വ്യാപകം
കൊവിഡ്19 വാക്‌സിനുകള്‍ എല്ലായിടത്തും എത്തുന്നു എന്നതാണ് വിപണിയ്ക്ക് ആശ്വാസം പകരുന്ന കാര്യം. ആദ്യതവണത്തേതിന് സമാനമായ ലോക്ക്ഡൗണുകള്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അസംസ്‌കൃത എണ്ണ വിപണി ഇടിഞ്ഞാല്‍ സ്വാഭാവികമായും സ്വര്‍ണവില കുതിച്ചുയരും.