ഭാരതി ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ടവേഴ്സ് ലയനം സംബന്ധിച്ച സമയപരിധി രണ്ടു മാസം കൂടി നീളുമെന്ന് കമ്പനി ബോര്‍ഡ് അറിയിച്ചു. നിലവിലെ എജിആര്‍ പ്രതിസന്ധി കമ്പനിയെയും ഓഹരി ഉടമകളെയും ഉപഭോക്താക്കളെയും ഏതു തരത്തില്‍ ബാധിക്കുമെന്ന് പഠിച്ചതിനു ശേഷമായിരിക്കും ഇന്‍ഡസ് ടവേഴ്സുമായുള്ള ലയനത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഭാരതി ഇന്‍ഫ്രാടെല്‍ ബോര്‍ഡ് അറിയിച്ചു. ലയനം സംബന്ധിച്ച നടപടിക്രമങ്ങള്‍ മുന്‍നിശ്ചയിച്ചിരുന്ന തീയതിയായ ഫെബ്രുവരി 24 -ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇക്കാരണത്താലാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഈ തീയതി ഏപ്രില്‍ 24 -ലേക്ക് മാറ്റിയത്.
'കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലയനം പൂര്‍ത്തിയാവുന്നതിന് മുമ്പ് ഓരോ കക്ഷിക്കും പദ്ധതി അവസാനിപ്പിക്കാനും പിന്‍വലിയാനുമുള്ള അവകാശമുണ്ട്', കമ്പനി നല്കിയ പ്രസ്താവനയില്‍ പറയുന്നു. കമ്പനിയുടെയും ഓഹരി ഉടമകളുടെയും താത്പ്പര്യം കണക്കിലെടുത്താവും ലയന പദ്ധതിയില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ടെലികോം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വിലയിരുത്തലും കമ്പനിയുടെ പ്രധാന ഉപഭോക്താക്കളില്‍ അതിന്റെ വ്യാപ്തി ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണിച്ചാവും അന്തിമ തീരുമാനമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഭാരതി ഇന്‍ഫ്രാടെല്‍, വോഡഫോണ്‍ ഗ്രൂപ്പ്, വോഡഫോണ്‍ ഐഡിയ എന്നിവരുടെ സംയുക്ത സംരംഭമാണ് ഇന്‍ഡസ് ടവേഴ്സ്.
സ്വർണ വില ഇന്ന് പവന് 32000ൽ നിന്ന് താഴേയ്ക്ക്, ഇന്നത്തെ വില ഇങ്ങനെ
ഭാരതി ഇന്‍ഫ്രാടെല്ലിനും വോഡഫോണ്‍ ഗ്രൂപ്പിനും 42 ശതമാനം ഓഹരികള്‍ ഇന്‍ഡസ് ടവേഴ്സിലുണ്ട്. വോഡഫോണ്‍ ഐഡിയയ്ക്കാവട്ടെ 11.15 ശതമാനം ഓഹരികളും. ബാക്കിയുള്ള 4.85 ശതമാനം കമ്പനി ഓഹരികളുടെ ഉടമ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പ്രോവിഡന്‍സ് ആണ്. 2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ലയനത്തിന് കഴിഞ്ഞ ആഴ്ചയാണ് നേരിട്ടുള്ള വിദേശ നിക്ഷേപ അനുമതി ടെലികോം വകുപ്പ് നല്‍കിയത്. ലയന പദ്ധതി പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിന് 37.2 ശതമാനം ഓഹരിയും വോഡഫോണ്‍ ഗ്രൂപ്പിന് 29.4 ശതമാനം ഓഹരികളും കൈവശമുണ്ടാകുമെന്നാണ് അനുമാനം.
വോഡഫോണ്‍ ഐഡിയ ഓഹരികള്‍ വിറ്റഴിച്ച് ഫണ്ട് സമാഹിക്കുമെന്നാണ് കരുതപ്പെടുന്നത്. എജിആര്‍ വിഷയത്തിലെ സുപ്രിം കോടതി ഉത്തരവ് വോഡഫോണ്‍ ഐഡിയയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുടിശ്ശികയും പിഴകളും തിരിച്ചടയ്ക്കാനുള്ള ഫണ്ട് ശേഖരണത്തിലാണ് കമ്പനിയിപ്പോള്‍. എജിആര്‍ കുടിശ്ശികള്‍ തിരിച്ചടയ്ക്കുന്നതിനായി സുപ്രീം കോടതി ടെലികോം കമ്പനികള്‍ക്ക് നല്കിയ സമയപരിധി മാര്‍ച്ച് 17 -ന് അവസാനിക്കും.