ക്രിപ്റ്റോ ലോകത്തെ 'വന്മരം' കടപുഴകി വീണു. ബിറ്റ്കോയിന്റെ ഭീകരമായ തകര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് നിക്ഷേപകര്‍. 2020 -ന് ശേഷം ആദ്യമായി ബിറ്റ്കോയിന് വില 20,000 ഡോളറിന് താഴേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സിയുടെ വില 17,593 ഡോളര്‍ വരെ ഇടിഞ്ഞിറങ്ങി. കഴിഞ്ഞവര്‍ഷം 68,000 ഡോളറില്‍ വിരാജിച്ച ബിറ്റ്കോയിന് ഇപ്പോള്‍ 70 ശതമാനത്തിലധികം മൂല്യം നഷ്ടപ്പെട്ട് കിതയ്ക്കുകയാണ്.
ബിറ്റ്കോയിന് മാത്രമല്ല, ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ഡിജിറ്റല്‍ ടോക്കണായ ഈഥറും സമാനമായ ദുരിതമാണ് പേറുന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ ഈഥര്‍ കയ്യിട്ടടിക്കുന്നു. അടുത്തിടെ 891 ഡോളര്‍ വരെയ്ക്കും ഈഥര്‍ കോയിനുകളുടെ മൂല്യമിടിയുകയുണ്ടായി.
2021 നവംബറിലെ പ്രതാപകാലം വെച്ച് നോക്കുമ്പോള്‍ ബിറ്റ്കോയിനും ഈഥറും 70 ശതമാനത്തിലധികം വിലത്തകര്‍ച്ച പങ്കുവെയ്ക്കുന്നുണ്ട്. ഫലമോ, മൊത്തം ക്രിപ്റ്റോ ആസ്തികളുടെ മൂല്യം 3 ലക്ഷം കോടി ഡോളറില്‍ നിന്നും 1 ലക്ഷം കോടി ഡോളറിനും താഴേക്ക് ചുരുങ്ങി.
ക്രിപ്റ്റോകറന്‍സികള്‍ക്ക് സംഭവിക്കുന്നതെന്ത്?
കഴിഞ്ഞമാസം ടെറ ബ്ലോക്ക്ചെയിന്റെ കടപുഴകിയത് തൊട്ട് 'കണ്ടകശനി' വേട്ടയാടുകയാണ് ക്രിപ്റ്റോകറന്‍സികളെ. ജൂണില്‍ ക്രിപ്റ്റോ വായ്പകള്‍ക്ക് പേരുകേട്ട സെല്‍ഷ്യസ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് ക്രിപ്റ്റോകോയിനുകള്‍ പിന്‍വലിക്കുന്നത് തടഞ്ഞതോടെ മാനം വീണ്ടുമിരുണ്ടു. ഇതിനിടെയാണ് ക്രിപ്റ്റോ ഹെഡ്ജ് ഫണ്ടായ ത്രീ ആരോ കാപ്പിറ്റല്‍സ് ഭീമമായ നഷ്ടം കാരണം ആസ്തികള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞവാരം മറ്റൊരു ക്രിപ്റ്റോ കമ്പനിയായ ബാബേല്‍ ഫൈനാന്‍സും സെല്‍ഷ്യസിന്റെ പാത പിന്തുടര്ന്ന് ക്രിപ്റ്റോ കോയിനുകളുടെ പിന്‍വലിക്കല്‍ നിര്‍ത്തി.
Also Read: അധിക വരുമാനം നേടണോ? ഓഹരിയുടമകള്‍ക്ക് 900% ലാഭവിഹിതം പ്രഖ്യാപിച്ച് ഈ മിഡ് കാപ് കമ്പനി
ബിറ്റ്കോയിനുകളുടെ പിന്‍വലിക്കലും അക്കൗണ്ടുകള്‍ തമ്മിലെ കൈമാറ്റവും സെല്‍ഷ്യസ് കമ്പനി പൂര്‍ണമായി തടഞ്ഞതാണ് ബിറ്റ്കോയിന്റെ വീഴ്ച്ചയുടെ ആഘാതം വര്‍ധിപ്പിക്കുന്നത്. ക്രിപ്റ്റോയില്‍ വറുതിയുടെ കാലം ആരംഭിച്ചെന്നാണ് പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസിന്റെ പക്ഷം. പിന്നാലെ 18 ശതമാനം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. അപകടസാധ്യത കൂടിയ ക്രിപ്റ്റോകറന്‍സികളോട് നിക്ഷേപകര്‍ മുഖംതിരിക്കാന്‍ തുടങ്ങിയതോടെ ഗ്ലോബല്‍ ഇന്കോര്പ്പറേഷന്, ജെമിനി, ബ്ലോക്ക്ഫൈ തുടങ്ങിയ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണ്.
മറുഭാഗത്ത് ഓഹരി വിപണികളും കഴുത്തറ്റം നഷ്ടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. പലിശ നിരക്ക് വര്‍ധനവും സാമ്പത്തിക മാന്ദ്യവും ഭയപ്പെട്ട് അമേരിക്കന്‍ ഓഹരികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഭീകരമായ തകര്‍ച്ചയാണ് പോയവാരം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ ഓരോന്നായി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്ന തിരക്കിലാണ്. ഇതോടെ അപകടസാധ്യത കൂടിയ ആസ്തികളെല്ലാം വിറ്റ് സുരക്ഷിത താവളങ്ങളിലേക്ക് നിക്ഷേപകര്‍ പിന്‍വാങ്ങുന്നു.
ഉയര്‍ന്ന പലിശ നിരക്കുകള്‍ പണപ്പെരുപ്പം വരുതിയിലാക്കും. എന്നാല്‍ ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും വായ്പാ ചെലവുകള്‍ കൂടുന്നത് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയാണ് പറഞ്ഞുവെയ്ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓഹരി, ക്രിപ്റ്റോ അടക്കമുള്ള നിക്ഷേപങ്ങളുടെ മൂല്യം കുത്തനെ ഇടിയും.
Also Read: മൂന്ന് വർഷം കൊണ്ട് 53% ലാഭം തരുന്നിടം വിട്ടുകളയണോ? നിക്ഷേപിക്കാൻ പറ്റിയയിടം ഇതാ
ക്രിപ്റ്റോ വിപണിയുടെ തകര്‍ച്ച: ഇനിയെന്ത്?
ബിറ്റ്കോയിന് വില 10,000 ഡോളറിനും താഴേക്ക് ചെന്നാല്‍ അത്ഭുതപ്പെടില്ലെന്നാണ് ഡബിള്‍ലൈന്‍ കാപ്പിറ്റലിന്റെ സിഇഒ ജെഫറി ഗുണ്ഡ്ലാക്ക് പറയുന്നത്. ഏതാനും വര്‍ഷം മുന്‍പുതന്നെ ക്രിപ്റ്റോ വിപണിക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നെങ്കില്‍ ഇത്ര ഭീകരമായ തകര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞേനെയെന്ന പക്ഷം വിഖ്യാത ക്രിപ്റ്റോ നിരീക്ഷകനായ ഡേവിഡ് ജെറാര്‍ഡിനുണ്ട്. 'അറ്റാക്ക് ഓഫ് ദി 50 ഫൂട്ട് ബ്ലോക്ക്ചെയിന്‍' എന്ന പുസ്തകത്തിന്റെ ഗ്രന്ധകര്ത്താവാണ് ഇദ്ദേഹം.