ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും
സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) തിരഞ്ഞെടുക്കാൻ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് ബിഎസ്‌എൻഎൽ ജീവനക്കാരുടെ യൂണിയനുകൾ ഇന്ന് ഇന്ത്യയൊട്ടാകെ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തു. പകുതിയിലധികം ബിഎസ്‌എൻഎൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാനേജ്മെന്റിന്റെ ഭീഷണി
ജീവനക്കാർ വിആർഎസ് തിരഞ്ഞെടുത്തില്ലെങ്കിൽ വിരമിക്കൽ പ്രായം 58 വയസ് ആയി കുറയ്ക്കുമെന്നും വിദൂര സ്ഥലങ്ങളിലേയ്ക്ക് പോസ്റ്റിംഗുകൾ നടത്തുമെന്നും മാനേജ്‌മെന്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായാണ് യൂണിയന്റെ ആരോപണം. ഓൾ ഇന്ത്യ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (എയുഎബി) കൺവീനർ പി. അഭിമന്യുവാണ് ഇക്കാര്യം ഞായറാഴ്ച പിടിഐയെ അറിയിച്ചത്.
നിർബന്ധിത വിരമിക്കൽ
വിആർഎസിനെ തങ്ങൾ എതിർക്കുന്നില്ല. അത് പ്രയോജനകരമാണെന്ന് ആഗ്രഹിക്കുന്നവരും കരുതുന്നവരും തിരഞ്ഞെടുക്കട്ടെ. താഴ്ന്ന നിലയിലുള്ള ജീവനക്കാർക്ക് ഇത് പ്രയോജനകരമല്ല, വിആർഎസ് എടുത്തില്ലെങ്കിൽ വിരമിക്കൽ പ്രായം 58 ആയി കുറയ്ക്കും എന്ന് തുടങ്ങിയ മാനേജ്മെന്റിന്റെ ഭീഷണികൾ ശരിയല്ല. ഇത് നിർബന്ധിത വിരമിക്കൽ പദ്ധതിയാണെന്നും അതിനാലാണ് തങ്ങൾ തിങ്കളാഴ്ച നിരാഹാര സമരം നടത്തുന്നതെന്നും അഭിമന്യു പറഞ്ഞു.
സമര നോട്ടീസ്
വിആർഎസ് തിരഞ്ഞെടുക്കുന്നവർക്ക് പെൻഷൻ കമ്മ്യൂട്ടേഷന് അപേക്ഷിക്കാൻ കഴിയില്ലെന്ന് യൂണിയനുകൾ നിരാഹാര സമരത്തിൽ അറിയിച്ചിട്ടുണ്ട്. നിരാഹര സമരത്തിൽ എന്തെങ്കിലും അപകടമുണ്ടായാൽ, വ്യക്തിക്ക് പെൻഷൻ കമ്മ്യൂട്ടേഷന് അപേക്ഷിക്കാൻ കഴിയില്ലെന്നും. അദ്ദേഹത്തിന്റെ കുടുംബത്തിന് കുടുംബ പെൻഷൻ മാത്രമേ ലഭിക്കൂവെന്നും യൂണിയന്റെ നോട്ടീസിൽ വ്യക്തമാക്കുന്നു. സ്വയം വിരമിക്കൽ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നാം ശമ്പള കമ്മീഷന്റെ ആനുകൂല്യവും നേടാൻ കഴിയില്ല. ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്കുകൾ മികച്ച വിആർഎസ് പദ്ധതി വാഗ്ദാനം ചെയ്തിരുന്നുവെന്നും അഭിമന്യു ആരോപിച്ചു.
അർഹതയുള്ളവർ
1.6 ലക്ഷം ജീവനക്കാരിൽ 77,000 ത്തിലധികം പേർ വിആർഎസ് തിരഞ്ഞെടുത്തുവെന്ന് ബിഎസ്‌എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ പുർവാർ പറഞ്ഞു. പദ്ധതി പ്രകാരം, ബിഎസ്‌എൻഎല്ലിലെ സ്ഥിരമായ എല്ലാ ജീവനക്കാർക്കും, മറ്റ് സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോയവരോ അല്ലെങ്കിൽ കോർപ്പറേഷന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്യപ്പെട്ടവരോ ഉൾപ്പെടെ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ സ്കീം പ്രകാരം സ്വമേധയാ വിരമിക്കാൻ അർഹതയുണ്ട്.
ലാഭം
പ്രതിവർഷം കമ്പനി നേടുന്ന മൊത്തം വരുമാനത്തിന്റെ 75 മുതൽ 80 ശതമാനം വരെ ജീവനക്കാരുടെ ആനുകൂല്യ അക്കൗണ്ടുകളിലേയ്ക്കാണ് പോകുന്നത്. 70,000 മുതൽ 80,000 ഉദ്യോഗസ്ഥർ സ്വയം വിരമിക്കൽ പദ്ധതി തിരഞ്ഞെടുത്താൽ 7,000 കോടി രൂപ വേതന ബില്ലിൽ ലാഭിക്കാൻ കഴിയുമെന്നാണ് ബിഎസ്‌എൻഎല്ലിന്റെ കണക്കുകൂട്ടൽ.


Click it and Unblock the Notifications


