ദില്ലി: പ്രതിരോധത്തിന്റെ മൂലധന ബജറ്റിൽ പോലും ആഭ്യന്തര സംഭരണത്തിനായി ഒരു ഭാഗം നീക്കിവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ടുവരാൻ സ്വകാര്യമേഖല മുന്നോട്ട് വന്ന് പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സുപ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വെബിനാർ വലിയ പ്രാധാന്യം അർഹിക്കുന്നുവെന്നും. പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമ്മിക്കാൻ കഴിയുന്ന പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 100 സുപ്രധാന ഇനങ്ങളുടെ പട്ടിക ഇന്ത്യ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വ്യവസായങ്ങൾക്ക് ഈ ആവശ്യങ്ങൾ നിറവേറ്റാനായി ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ഭാഷയിൽ നെഗറ്റീവ് ലിസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നതെന്നും എന്നാൽ ഇത് സ്വാശ്രയത്വത്തിന്റെ ഭാഷയിൽ പോസിറ്റീവ് ലിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉൽപാദന ശേഷി വർദ്ധിപ്പിക്കാൻ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഈ പോസിറ്റീവ് ലിസ്റ്റാണ് ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. നമ്മുടെ പ്രതിരോധ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാൻ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഇന്ത്യയിലെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിൽപന ഉറപ്പ് നൽകുന്ന പോസിറ്റീവ് ലിസ്റ്റാണിത്.
സ്വാതന്ത്ര്യത്തിന് മുമ്പ് നൂറുകണക്കിന് ഓർഡനൻസ് ഫാക്ടറികൾ ഉണ്ടായിരുന്നുവെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ലോകമഹായുദ്ധങ്ങളിലും വൻ തോതിൽ ആയുധങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. പക്ഷേ, പല കാരണങ്ങളാൽ, ഈ സംവിധാനം സ്വാതന്ത്ര്യാനന്തരം വേണ്ടത്ര ശക്തിപ്പെടുത്തിയിട്ടില്ല. തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ നമ്മുടെ എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെയാണ് തന്റെ ഗവണ്മെന്റ് ആശ്രയിച്ചതെന്നും ഇന്ന് തേജസ് ആകാശത്ത് മനോഹരമായി പറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് ആഴ്ചകൾക്ക് മുമ്പ്, 48,000 കോടി രൂപയുടെ ഓർഡർ തേജസിനായി വകയിരുത്തി.
സുതാര്യത, സംഭവ്യത , അനായേസേനയുള്ള ബിസിനസ്സ് എന്നിവയുമായി ഈ മേഖലയിൽ മുന്നേറാനുള്ള ഗവണ്മെന്റിന്റെ ശ്രമമാണ് 2014 മുതലെന്ന് അദ്ദേഹം പറഞ്ഞു. ഡി-ലൈസൻസിംഗ്, ഡി-റെഗുലേഷൻ, കയറ്റുമതി ഉത്തേജനം , വിദേശ നിക്ഷേപ ഉദാരവൽക്കരണം തുടങ്ങിയവ കൊണ്ടുവരാൻ ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.