തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിലേക്ക് മാറ്റുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. 2021 ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തിലെ സഹകരണ മേഖലയെ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിന് കീഴില്‍ വരുത്തുന്നതാണ് പുതിയ നിയമം. കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി പുതിയ നിയമം ബാധകമാവും. നിയമം പാസാവുന്നതോടെ ബാങ്ക് ഭരണസമിതിയുടെ കാലാവധി ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരും.
ഭരണ സമിതി, ബാങ്കിന്റെ ചെയർമാൻ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കാനും ആർബിഐയ്ക്ക് കഴിയും. ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമത്തിലൂടെ റിസര്‍വ് ബാങ്കിന് അവകാശം ഉണ്ടാവും. അതേസമയം കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളം നടത്തുന്നത്. ന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സർവകക്ഷി യോഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം പതിറ്റാണ്ടുകളുടെ ശ്രമഫലമായി പടുതുയര്‍ത്തി സഹകരണ മേഖലയെ തകര്‍ക്കും വിധമാണ് പുതിയ നിയമം എന്നും മന്ത്രി കുറ്റപ്പെടുത്തി.
സർവകക്ഷി യോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും മന്ത്രി പറഞ്ഞു. 'കേരളത്തിലെ സഹകരണ ബാങ്കുകളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമം. ഇതിനെതിരെ സർവകക്ഷിയോഗം വിളിക്കും, ഇക്കാര്യത്തില്‍ ബിജെപി ഉള്‍പ്പടേയുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കുന്നു'- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. റിസര്‍വ് ബാങ്ക് മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ എല്ലാം സ്ഥാപനങ്ങൾ പാലിക്കുന്നു എന്ന് പറയാൻ പറ്റില്ല. കേരളത്തിലെ സഹകരണ മേഖലയെ നിയന്ത്രിക്കുന്നതിന് ഒരു സഹകരണ നിയമം ഉണ്ട്. നിയമസഭ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് സംസ്ഥാനത്തെ സഹകരണനിയമം എന്നും മന്ത്രി പറഞ്ഞു.
കാലാകാലങ്ങളില്‍ ആ സഹകരണ നിയമങ്ങളില്‍ ചര്‍ച്ച ചെയ്ത് തന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാട്ടിന്‍ പുറത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനാണ് സഹകരണ ബാങ്കുകള്‍. അത് റിസര്‍വ് ബാങ്കിന് കൈകാര്യം ചെയ്യാനുള്ളതല്ല. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ്. വളരെ ഗൗരവത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഗവൺമെൻറ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.