തിരുവനന്തപുരം; ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.മത്സ്യസംസ്കരണ മേഖലയിൽ മാറ്റങ്ങൾ വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അരൂരിലെ സീഫുഡ് പാർക്കും ഫിഷിംങ് ഹാർബറിലെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളുംകൂടി ചേരുമ്പോൾ മത്സ്യോൽപ്പന്ന കയറ്റുമതി മേഖലയിൽ പുതിയ മെഗാ ഫുഡ് പാർക്ക് ഒരു വഴിത്തിരിവായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പാർക്ക് സംബന്ധിച്ച് ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഇന്ത്യയിൽ സമുദ്രോൽപ്പന്ന കയറ്റുമതിയിൽ പ്രമുഖസ്ഥാനം കേരളത്തിനുണ്ട്. അന്തർദേശീയ കമ്പോളത്തിൽ ഗുണനിലവാര പരിശോധനയും മറ്റും കൂടുതൽ കർക്കശമായിക്കൊണ്ടിരിക്കുമ്പോൾ ഇതിനു സഹായകരമായ രീതിയിൽ നമ്മുടെ മത്സ്യസംസ്കരണ മേഖലയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിനുള്ള ഏറ്റവും സുപ്രധാന മുൻകൈയാണ് 2017ൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട ചേർത്തലയിലെ കെ.എസ്.ഐ.ഡി.സി മെഗാ ഫുഡ് പാർക്ക്. 84 ഏക്കറിലാണ് മെഗാ ഫുഡ് പാർക്ക് ഉയർന്നുവരുന്നത്.
മെഗാ ഫുഡ് പാർക്ക് ചേർത്തലയിലാണെങ്കിലും സമീപ ഫിഷിംങ് ഹാർബറുകൾക്കു സമീപം തോപ്പിൻപടി, വൈപ്പിൻ, മുനമ്പം എന്നിവിടങ്ങളിൽ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്. ഇതിനു പുറമേ അരൂർ ഇപ്പോൾ തന്നെ കിൻഫ്രയുടെ സീഫുഡ് പാർക്കുണ്ട്. 2020 ആഗസ്റ്റ് 31 നാണ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുവേണ്ടി ലക്ഷ്യം വച്ചിരുന്നത്. 2-3 മാസം വൈകിയാലും ഈ വർഷം തന്നെ പാലക്കാട് മെഗാ ഫുഡ് പാർക്ക് പോലെ ചേർത്തല ഫുഡ് പാർക്കും ഉദ്ഘാടനം ചെയ്യപ്പെടും.
സൈറ്റ് ഡെവലപ്പ്മെന്റ്, ചുറ്റുമതിൽ, റോഡ്, ഡ്രെയിനേജ്, ശുദ്ധജലം, വെയർഹൗസ്, തുടങ്ങിയവയെല്ലാം 100% പൂർത്തിയായി. കോമൺ ഫെസിലിറ്റി സെന്ററും വ്യവസായികൾക്ക് വാടകയ്ക്ക് എടുക്കാവുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും പൂർത്തിയായി. കാലതാമസത്തിനു മുഖ്യകാരണം മലിനീകരണജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റും ശുദ്ധീകരിച്ചജലം ഒഴുക്കിക്കളയുന്നതിനുള്ള പൈപ്പുകളും സ്ഥാപിക്കുന്നതിന് ഉണ്ടായ തടസ്സങ്ങളാണ്. ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ 30 ശതമാനം ഇനിയും പൂർത്തിയാകാനുണ്ട്.
3000 മെട്രിക് ടൺ കോൾഡ് സ്റ്റോറേജാണ് നിർമ്മാണത്തിലിരിക്കുന്നത്. ഇതുമുഴുവൻ ഓപ്പറേഷൻ മെയിന്റനൻസ് കോൺട്രാക്ടിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിവസം 10 മെട്രിക് ടൺ കപ്പാസിറ്റിയുള്ള ഡീപ്പ് ഫ്രീസറിനും 20 ശതമാനം പണി പൂർത്തിയാകാനുണ്ട്. മീനിന്റെ മുള്ള് നീക്കം ചെയ്യുന്നതിന് 10 മെട്രിക് ടൺ ദിവസ കപ്പാസിറ്റിയുള്ള 6 കോടിയുടെ പ്ലാന്റിനും കുറച്ചു പണികൾ ബാക്കിയുണ്ട്. ഇവയെല്ലാം സമയബന്ധിതമായി തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൊത്തം 128 കോടി രൂപയാണ് പദ്ധതിക്കു വേണ്ടിവരുന്ന ചെലവ്. ഇതിൽ 72 കോടി രൂപ കേരള സർക്കാരും 50 കോടി രൂപ കേന്ദ്രസർക്കാരുമാണ് മുതൽ മുടക്കുന്നത്. ബാക്കിയുള്ള തുക ബാങ്ക് വായ്പയാണ്. ആകെ പാട്ടത്തിനു ലഭ്യമാക്കിയ 56 ഏക്കർ ഭൂമിയിൽ 28 പ്ലോട്ടുകളിലായി 48 ഏക്കർ നിക്ഷേപകർ എടുത്തുകഴിഞ്ഞു. ഇനി 8 ഏക്കറിന്റെ 8 പ്ലോട്ടുകൾ മാത്രമേ ബാക്കിയുള്ളൂ.
7 ഷെഡ്ഡുകളിലായി 29000 ചതുരശ്രമീറ്റർ കെട്ടിടങ്ങളിൽ 9000 ചതുരശ്രമീറ്ററിന്റെ 3 എണ്ണം വാടകയ്ക്ക് പോയിക്കഴിഞ്ഞു. അരൂരിലെ സീഫുഡ് പാർക്കും ഫിഷിംങ് ഹാർബറിലെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളുംകൂടി ചേരുമ്പോൾ മത്സ്യോൽപ്പന്ന കയറ്റുമതി മേഖലയിൽ പുതിയ മെഗാ ഫുഡ് പാർക്ക് ഒരു വഴിത്തിരിവായി മാറും.
ബിപിസിഎല്‍ ഓഹരി പങ്കാളിത്ത വില്‍പ്പന: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീണ്ടേക്കുമെന്ന് സൂചന
കൊവിഡ് പ്രതിസന്ധിയില്‍ താളം തെറ്റി ബജറ്റ്; വരുമാനം 30% കുറഞ്ഞു, ചിലവ് വര്‍ധിച്ചത് 15%
ബാങ്കിന്റെ ശാഖയില്‍ എത്താതെ ഉല്‍പ്പന്നങ്ങള്‍ പണയം വെച്ച് വായ്പയെടുക്കാം; ആപുമായി എച്ച്ഡിഎഫ്സി
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ 20000 കോടിയുടെ മൂലധനസഹായം: മൂന്നാം പാദത്തോടെയെന്ന് സൂചന!!