മുംബൈ: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉൽപ്പാദനം പുനരാരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കാൻ മാരുതി സുസുക്കി. നേരത്തെ കാർ ഉൽപ്പാദനം നിർത്തിവെച്ചെങ്കിലും മെയ് ഒമ്പതിന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്ലാന്റ് അടച്ചിടുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ഈ കാലാവധി മെയ് ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
പണം സൂക്ഷിക്കുവാന് സേവിംഗ്സ് അക്കൗണ്ടിനേക്കാള് ലാഭകരം സ്ഥിര നിക്ഷേപമാണെന്ന് നിങ്ങള്ക്ക് അറിയാമോ?
എന്നാൽ പുതിയ പ്രഖ്യാപനത്തിന് പിന്നിലുള്ള കാരണങ്ങളൊന്നും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് സ്വന്തം തൊഴിലാളികളുടെ സുരക്ഷയ്ക്ക് മാരുതി മുൻഗണന നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണത്തിനും മെഡിക്കൽ മേഖലയ്ക്കാവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനായാണ് മാസത്തിലെ ആദ്യ ഒമ്പത് ദിവസത്തേക്ക് ഹരിയാനയിലെ കമ്പനിയുടെ പ്ലാന്റുകളിൽ കാറുകൾ ഉത്പാദിപ്പിക്കുന്നത് നിർത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. കൊവിഡ് ചികിത്സയ്ക്ക് ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ദില്ലി-എൻസിആർ മേഖലയിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ ഫാക്ടറികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന അളവിൽ ഓക്സിജൻ ഉപയോഗിക്കാമെന്ന് കാർ കമ്പനി വ്യക്തമാക്കിയിരുന്നു. കാറിന്റെ പാർട്ട്സ് നിർമാണത്തിനനായി തങ്ങളുടെ പ്ലാന്റുകളിൽ വളരെ വലിയ അളവിൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും മാരുതി പറഞ്ഞു.
അതേ സമയം രാജ്യത്തുടനീളം നിലവിലുള്ള കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതിനാൽ കാരണം കാറുകളുടെ ആവശ്യം കുറയുമെന്നും മാരുതി ഭയപ്പെടുന്നു. 2021 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ മാരുതി സുസുക്കി ഉത്പാദനം 7 ശതമാനമെങ്കിലും കുറഞ്ഞുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഒരു വർഷം മുമ്പ് 1,72,433 യൂണിറ്റുകളാണ് മാരുതി ഉൽപ്പാദിപ്പിച്ചിരുന്നതെങ്കിൽ ഈ വർഷം അത് 1,59,955 യൂണിറ്റുകളിലേക്ക് കുറഞ്ഞിട്ടുണ്ട്. അതിനാൽ ഉൽപ്പാദന ശേഷി കുറയ്ക്കുന്നതിനെക്കുറിച്ച് കാർ നിർമാതാക്കൾ ചിന്തിച്ചേക്കാമെന്നും നേരത്തെ സുസുക്കി ചെയർമാൻ ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൌണും കർഫ്യൂകളും നിലവിലുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ചിലപ്പോൾ ഷോറൂമുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഓർമിപ്പിച്ചിരുന്നു.