മുംബൈ: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കൊവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വില്പനയാണ് ഏപ്രില്‍ മാസം നടന്നത്. ഏപ്രിലിലെ ചെറിയ ഉത്സവ സീസണിനും വിപണിയില്‍ കാര്യമായ കച്ചവടം ഉണ്ടാക്കുവാനായില്ല. ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്ന് ഈ വര്‍ഷം ഏപ്രിൽ രണ്ടാം വാരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത് രാജ്യത്തെ ചെറുനഗരങ്ങളിലാണ്. നവരാത്രി, ഗുഡി-പദ്വ തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്തുടനീളമുള്ള വാർഷിക വാഹന വിൽപ്പനയിൽ കാര്യമായ പങ്ക് വഹിക്കാറുണ്ട്.
ഇരുചക്ര വാഹന ചില്ലറ വിൽപ്പനയിൽ മാസംതോറുമുള്ള ഡിമാൻഡിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ടില്‍ പറയുന്നു. ഏപ്രിലിലെ ചെറിയ ഉത്സവ സീസണിലും വിവാഹ സീസണിലുംവില്പനയിലെ ഡിമാൻഡ് വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രധാന സീസണായ ഒക്ടോബര്‍ വരെ അതേ സ്ഥിതി തുടരുവാനാണ് സാധ്യത. മോട്ടിലാൽ ഓസ്വാൾ റിപ്പോര്‍ട്ട് അനുസരിച്ച് ചില പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ വില്പന മാസത്തിന്റെ തുടക്കത്തിൽ നിരവധി അന്വേഷണങ്ങളും ബുക്കിംഗുകളും ആയി വരുമെങ്കിലും കോവിഡ് കേസുകളുടെ വർദ്ധനവോടെ ഡീലർമാർ റദ്ദാക്കലിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാമത്തെ തരംഗത്തില്‍ നിന്നും പരിമിതമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നത്. വിവാഹ സീസണും റാബി വിളവെടുപ്പും പൊതുഗതാഗതത്തിന്റെ അഭാവവുമാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.


Click it and Unblock the Notifications